ന്യൂഡൽഹി: വനിതാ സംവരണബില്ല് ചർച്ചയിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാഷ്ട്രീയ ലക്ഷ്യം നേടാൻ സ്ത്രീകളെ മറയാക്കുകയാണ്. ഒബിസി വിഭാഗത്തിന് അവകാശം നിഷേധിക്കുകയെന്നത് സർക്കാരിന്റെ അജണ്ടയാണ്.
ഈ ബില്ല് വനിതാ സംവരണ ബിൽ അല്ലെന്നും സത്യത്തിനായി പൊരുതാൻ മടിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടനയ്ക്കു മേൽ മനുവാദം അടിച്ചേൽപ്പിക്കാൻ ശ്രമം നടക്കുകയാണ്. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റി വരയ്ക്കാനാണ് നോക്കുന്നത്.
ഒബിസി വിഭാഗത്തിന് അവകാശം നിഷേധിക്കുകയെന്നത് സർക്കാരിന്റെ അജണ്ടയാണ്. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് പിന്നാക്ക ദളിത് വിഭാഗങ്ങളുടെ അവകാശം കവരുന്നതിനെ തടയുമെന്നും രാഹുൽ വ്യക്തമാക്കി.
അതിനിടെ മാജിക്കുകാരനും ബിസിനസുകാരനും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാമെന്ന് രാഹുൽ പറഞ്ഞതോടെ സ്പീക്കർ ഇടപെട്ടു. ഇരുട്ടിൽ മറഞ്ഞിരിക്കുന്ന ശക്തിക്ക് പ്രധാനമന്ത്രിയുടെ എല്ലാ രഹസ്യവും അറിയാം.
ഈ രഹസ്യം ഈ ശക്തി ഉപയോഗിക്കുകയാണെന്നും രാഹുൽ പറഞ്ഞു. ഇതോടെ രാഹുലിനെതിരെ സ്പീക്കർ വിമർശനം ഉന്നയിച്ചു. പാർലമെന്റ് മര്യാദ പാലിക്കണമെന്ന് സ്പീക്കർ പറഞ്ഞതോടെ പ്രതിപക്ഷവും ഭരണപക്ഷവും ഏറ്റുമുട്ടി.