ന്യൂഡൽഹി: വനിതാ സംവരണ നിയമം വേഗത്തിൽ നടപ്പിലാക്കുന്നത് ശ്രദ്ധ തിരിക്കാനുള്ള പ്രധാനമന്ത്രിയുടെ തന്ത്രമാണെന്നു കോണ്‍ഗ്രസ്.
നിയമം സംബന്ധിച്ച് 2023ൽ ചർച്ച നടന്നപ്പോൾത്തന്നെ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ നിയമം നടപ്പിലാക്കിത്തുടങ്ങണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും മണ്ഡല പുനർനിർണയവും സെൻസസും ആദ്യം പൂർത്തീകരിക്കണമെന്നതിനാൽ അതു സാധ്യമല്ലെന്നാണ് മോദിസർക്കാർ പറഞ്ഞതെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
എന്നാൽ 30 മാസത്തിനുശേഷം ‘യു ടേണ്‍ ഉസ്താദ്’ മനസ് മാറ്റിയെന്നും ഇപ്പോൾ സെൻസസും മണ്ഡല പുനർനിർണയവും നടപ്പിലാക്കുന്നതിനു മുന്‍പേ സംവരണം നടപ്പിലാക്കാൻ തയാറെടുക്കുകയാണെന്നും ജയ്റാം രമേശ് പറഞ്ഞു. മുന്‍പ് പലതവണ ചെയ്തതുപോലെ പ്രധാനമന്ത്രി കൂട്ടമായി ശ്രദ്ധ തിരിക്കാനുള്ള തന്റെ ആയുധം അഴിച്ചുവിടുകയാണെന്ന് ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ വിദേശനയത്തിലെ പരാജയങ്ങളിലും തിരിച്ചടികളിൽനിന്നും രാജ്യം നേരിടുന്ന എൽപിജി-ഊർജ പ്രതിസന്ധിയിൽനിന്നും ശ്രദ്ധ തിരിക്കുകയാണു ലക്ഷ്യം. ഇതിൽനിന്നു പൂർണ രാഷ്ട്രീയനേട്ടമുണ്ടാക്കാൻ രണ്ടാഴ്ചയ്ക്കുശേഷം പ്രത്യേക ദ്വിദിന സമ്മേളനം വിളിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഏപ്രിൽ 29ന് നിലവിലുള്ള നിയമസഭാ തെരഞ്ഞെടുപ്പുകൾ അവസാനിച്ചതിനുശേഷം ആദ്യം ഒരു സർവകക്ഷിയോഗം ചേരണമെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികൾ സർക്കാരിന് കത്തെഴുതിയിട്ടുണ്ടെന്നും ഏപ്രിലിലെ ഏതെങ്കിലുമൊരു ദിവസം ദ്വിദിന സമ്മേളനം വിളിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നതിന് കാരണമാകുമെന്നും ജയ്റാം രമേശ് പറഞ്ഞു.
Tags : Womens Reservation Act Congress distraction implementation