ന്യൂജേഴ്സി: ഫൊക്കാനയുടെ 2022 -24 വർഷത്തെ ജനറൽ സെക്രട്ടറിയായി പ്രശസ്ത നർത്തകിയും കലാ- സംസ്കാരിക പ്രവർത്തകയുമായ ഡോ. കലാ ഷഹി മത്സരിക്കുന്നു. ലീല മാരേട്ട് നേതൃത്വം നൽകുന്ന ടീമിൽ നിന്നാണ് ഡോ. കല മത്സരരംഗത്തുള്ളത്. ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് പ്രധാന സ്ഥാനങ്ങളായ പ്രസിഡന്റ്, ജനറൽ സെക്രട്ടറി പദവികളിലേക്ക് സ്ത്രീകൾ കടന്നു വരുന്നത്. ഇവർ തെരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനകളിൽ ആദ്യമായിട്ടായിരിക്കും വനിതകൾ ഫൊക്കാനയുടെ ഭരണത്തിന്റെ വളയം നിയന്ത്രിക്കുക.
ഫൊക്കാനയുടെ ഇപ്പോഴത്തെ ഭരണ സമിതിയിൽ വിമൻസ് ഫോറം ചെയർപേഴ്സണ്‍ ആയി പ്രവർത്തിച്ചുവരുന്ന ഡോ. കല ഷഹിയുടെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണ രംഗത്ത് വിപ്ലവകരമായ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്. ഫൊക്കാനയിൽ ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങൾക്ക് നാന്ദി കുറിക്കാൻ കലയുടെ നേതൃത്വത്തിലുള്ള വിമൻസ് ഫോറത്തിനു കഴിഞ്ഞു. സ്ത്രീ ശാക്തീകരണത്തിലൂന്നിക്കൊണ്ട് കലയും മറ്റു വിമൻസ് ഫോറം പ്രവവർത്തകരും നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഫൊക്കാനയുടെ ഇത്തവണത്തെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്നായി മാറിയിരുന്നു.
പ്രമുഖ മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറും ജീവകാരുണ്യ പ്രവർത്തകനുമായ പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കഴക്കൂട്ടത്തുള്ള മാജിക്ക് അക്കാഡമിയിലെ ഭിന്ന ശേഷിയുള്ള കുട്ടികളുടെ അമ്മമാർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി രൂപം കൊണ്ട കരിസ്മ എന്ന പദ്ധതി ഏറ്റെടുത്തുകൊണ്ടാണ് കലയുടെ നേതൃത്വത്തിലുള്ള വിമൻസ് ഫോറം പ്രവർത്തനം ആരംഭിച്ചതു തന്നെ. സാന്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുള്ളവരാണ് പ്രഫ. മുതുകാടിന്റെ സംരക്ഷണത്തിൽ കഴിയുന്ന ഭിന്നശേഷിക്കാരായ കുട്ടികൾ. നൂറിലധികം വരുന്ന അവരുടെ അമ്മമാർക്ക് ഒരു വരുമാനത്തിനുള്ള ഒരു പദ്ധതിയായിട്ടാണ് കരിസ്മ എന്ന പദ്ധിതി ആരംഭിച്ചതും അതിനു വേണ്ട സാന്പത്തിക ബാധ്യതകൾ ഫൊക്കാന വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഏറ്റെടുക്കുകയും ചെയ്തത്. ജോർജി വർഗീസ് ടീം ചുമതലയേറ്റ ശേഷം ആദ്യത്തെ മെഗാ പദ്ധതിയായിരുന്നു ഇത്.
വിമൻസ് ഫോറം ചെയർപേഴ്സണ്‍ ആയി ഡോ. കല ഷഹി ചുമതലയേറ്റശേഷം ഫൊക്കാന വിമൻസ് ഫോറത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന പ്രവർത്തനങ്ങളാണ് നടപ്പിൽ വരുത്തിയത്. 150ൽപരം അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഫൊക്കാന വിമൻസ് ഫോറം നാഷണൽ കമ്മിറ്റി ഒരു മെഗാ കമ്മിറ്റിയായി വിപുലീകരിച്ചതാണ് മറ്റൊരു ചരിത്ര സംഭവം. വിവിധ റീജണുകളിൽ കമ്മിറ്റികൾ രൂപീകരിച്ചതിനു പുറമെ അന്താരാഷ്ട്ര തലത്തിൽ ഫൊക്കാന വിമൻസ് ഫോറത്തെ വളർത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായി ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ വനിതാ നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ട് ഫൊക്കാന ഇന്റർനാഷണൽ വിമൻസ് ഫോറവും രൂപീകരിച്ചു.
വാക്കിലും പ്രവർത്തിയിലും പൂർണമായും സത്യസന്ധത പുലർത്തുന്ന കല സ്വന്തം പേരിനെപ്പോലെ തന്നെ സ്വന്തം ജീവിതത്തിലും കലയുടെ മൂർത്തീഭാവമാണ്. ഒരു ഡോക്ടർ എന്ന നിലയിൽ തന്റെ കർത്തവ്യങ്ങൾ നൂറു ശതമാനം നിറവേറ്റുന്പോഴും വിവിധ നൃത്തകലകളുടെ പ്രോത്സാഹനത്തിനും അവതരണത്തിനും ജീവിതം ഉഴിഞ്ഞു വച്ച വ്യക്തിയാണ്.
ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്ന് മെഡിസിൻ ബിരുദമെടുത്ത ഡോ. കല ഷഹി വാഷിംഗ്ടണ്‍ ഡിസി, മേരിലാൻഡ് മേഖലകളിൽ ഇന്േറണൽ മെഡിസിനിൽ രണ്ടു ക്ലിനിക്കുകൾ നടത്തി വരികയാണ് ഇപ്പോൾ. ഇതിനിടെ പബ്ലിക് ഹെൽത്തിലും ഹെൽത്ത് കെയർ അഡ്മിനിസ്ട്രേഷനിലും ഡോക്ടറേറ്റും കരസ്ഥമാക്കി. കോവിഡ് തുടങ്ങിയ കാലത്ത് രണ്ട് ക്ലിനിക്കുകളും നൂറുകണക്കിന് കോവിഡ് രോഗികളെ ചികിൽസിക്കാൻ രാത്രി വൈകി വരെ സമയം ചെലവഴിച്ച ഡോ. കലയ്ക്ക് കോവിഡ് വന്നു ദീർഘകാലം ചിൽകിത്സയിൽ കഴിയേണ്ടി വന്നു.
അമേരിക്കയിലെ അറിയപ്പെടുന്ന കലാകാരിയായ ഡോ. കലാ ഷഹി നർത്തകി, നൃത്താധ്യാപിക, ഡാൻസ് കൊറിയോഗ്രാഫർ, ഗായിക, സംഘാടക, സന്നദ്ധ പ്രവർത്തക തുടങ്ങിയ നിരവധി തലങ്ങളിൽ വാഷിംഗ്ടണ്‍ ഡിസി മേഖലയ്ക്കപ്പുറം അമേരിക്കയിലുടനീളം അറിയപ്പെടുന്ന കലാകാരിയായി വളർന്നു. നിരവധി വേദികളിൽ പല വിധകലാരൂപങ്ങളിൽ അരങ്ങിലും അരൊങ്ങൊരുക്കുന്നതിലും കഴിവ് തെളിയിച്ച കല ഫൊക്കാന ഉൾപ്പെടെയുള്ള സംഘടനകൾ നടത്തുന്ന പരിപാടികൾക്ക് മാറ്റുകൂട്ടാൻ മുന്പിൽ നിന്ന് നയിച്ചിട്ടുണ്ട്. ഫൊക്കാന വിമെൻസ് ഫോറത്തിന്റെ അരങ്ങത്ത് നിന്നുകൊണ്ട് ശ്രദ്ധേയമായ ഒട്ടനവധി പരിപാടികൾ വിഭാവനം ചെയ്തു അവ നടപ്പിൽ വരുത്തിയ കല വിമൻസ് ഫോറത്തിന് ഒരു പുതിയ ദിശാബോധം തന്നെ നൽകി.
കുട്ടിക്കാലം മുതൽക്കേ നൃത്തത്തിൽ താൽപ്പര്യം കാണിച്ച കലാ ഷാഹി മൂന്നാം വയസ്സിൽ പ്രമുഖ കലാകാരനായ സ്വന്തം പിതാവ് ഗുരു ഇടപ്പള്ളി അശോക് രാജിൽ നിന്നും നൃത്തമഭ്യസിച്ചു. ശേഷം പ്രശസ്ത ഗുരുക്ക·ാരായ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, സേലം രാജരത്നം പിള്ള എന്നിവരിൽ നിന്നും മോഹിനിയാട്ടം, കഥക്, ഭരതനാട്യം കുച്ചുപ്പുടി തുടങ്ങിയവ അഭ്യസിച്ചു. കൂടാതെ നാടോടി നൃത്തത്തെ അങ്ങേയറ്റം പ്രണയിച്ച കല വിവിധ വേദികളിൽ വ്യത്യസ്തമായ നാടോടി നൃത്തങ്ങൾ കൊറിയോഗ്രാഫി ചെയ്ത് അവതരിപ്പിക്കുയും ചെയ്തു.
ഫൊക്കാനയുടെ ഫിലഡൽഫിയ, ആൽബനി കണ്വൻഷനുകളുടെ എന്റർടൈൻമെന്റ് കോർഡിനേറ്ററായും കേരള കൾച്ചറൽ സൊസൈറ്റി പ്രോഗ്രാമിന്റെ കോർഡിനേറ്ററായും തിളങ്ങിയ കല കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടണ്‍ എന്റർടൈൻമെന്റ് ചെയർ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുകയും ചെയ്തു. വാഷിംഗ്ടണ്‍ ഡിസി മേഖലകളിലെ നിരവധി നർത്തകരെ നൃത്തം അഭ്യസിച്ചത് കല ഡയറക്ടർ ആയ കലാഞ്ജലി സ്കൂൾ ഓഫ് ഡാൻസിൽ നിന്നാണ് . 150പരം ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തി മഹാബലി, ശ്രീകൃഷ്ണ, മംഗല്യ തിലകം, വെറോണിക്ക ഡാൻസ് ഡ്രാമ എന്ന കലാരൂപം കലയുടെ നേതൃത്വത്തിൽ കൊറിയോഗ്രാഫി ചെയ്ത് ഡിസി. മെട്രോപൊളിറ്റൻ- ന്യൂയോർക്ക് മേഖല അവതരിപ്പിക്കുകയും ചെയ്തിരുന്നു. കൂടതെ മിഡ്ലി ഈസ്റ്റിൽ പല വേദികളിലും ഈ കലാരൂപം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചതും ഒരു വലിയ നേട്ടമായി കാണുന്നതായി കല പറയുന്നു.
കേരള ഹിന്ദു സൊസൈറ്റി, ഫെഡറേഷൻ ഓഫ് ശ്രീനാരായണ അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (FSNONA) അഡിക്ഷൻ സെന്റർ (BHARAT USA) തുടങ്ങി നിരവധി പ്രാദേശിക, ദേശീയ, അന്തരാഷ്ട്ര തലങ്ങളിലുള്ള സംഘടനകളിൽ സജീവ പ്രവർത്തകയുമാണ് ഡോ. കല ഷഹി. ഫസ്റ്റ് ക്ലിനിക് ഫാമിലി പ്രാക്ടീസ് (First Clinic family practice) സ്ഥാപകയും സിഇഒയുമാണ്. വാഷിംഗ്ടണ്‍ ഡിസിയിലെ സെക്കൻഡ് ചാൻസ് അഡിക്ഷൻ സെന്ററിന്റെ (Second chance addiction center) മെഡിക്കൽ ഡയറക്ടർ, മെരിലാൻഡ്- വാഷിംഗ്ടണ്‍ ഡി.സി മേഖലയിലുള്ള സെന്റർ ഫോർ ബിഹേവിയറൽ ഹെൽത്തിന്റെ ( Center for Behavior Health) റിസർച്ച് കോർഡിനേറ്റർ തുടങ്ങിയ പദവികളും അലങ്കരിക്കുന്നു.
ഫ്രാൻസിസ് തടത്തിൽ