ഷാഡോ കാബിനറ്റിനെക്കുറിച്ചുള്ള ഡോ. ജോസ് ചാത്തുകുളത്തിന്റെ ലേഖനം നമ്മുടെ രാഷ്ട്രീയ സംസ്കാരത്തിലും പ്രയോഗത്തിലും വരേണ്ട/വരുത്തേണ്ട വലിയ മാറ്റങ്ങളാണ് ചർച്ച ചെയ്യുന്നത്. വലിയ ചർച്ചകളും പ്രവർത്തനങ്ങളും ഉണ്ടാകണം. കേരളത്തിലും ഇന്ത്യയുടെ പല ഭാഗത്തും ഇത്തരത്തിൽ രാഷ്ട്രീയ മാറ്റങ്ങൾ വേണമെന്നാഗ്രഹിക്കുന്ന പൗരകൂട്ടായ്മകൾ രൂപപ്പെടുന്നുണ്ട്. കൊക്രോച്ച് ജനത പാർട്ടി അത്തരത്തിൽ ഉള്ളതാണ്.
ബ്രിട്ടീഷ് ഭരണകാലത്ത് വിപ്ലവകരമായ പ്രസ്ഥാനങ്ങളും നിയമലംഘനങ്ങളും ഹർത്താലുകളും ഒക്കെ ന്യായീകരിക്കാമായിരുന്നു. കാരണം, അന്ന് ഭരണഘടനാപരമായ മാർഗങ്ങളിലൂടെ അവകാശങ്ങൾ നേടിയെടുക്കാൻ കഴിയില്ലായിരുന്നു. എന്നാൽ, ഇപ്പോൾ നമുക്ക് സ്വന്തമായി ഒരു ഭരണഘടനയും ജനാധിപത്യ സർക്കാരുമുണ്ട്. അതിനാൽ നിയമവിരുദ്ധമായ ഇത്തരം സമരരീതികൾ ജനാധിപത്യത്തെ തകർക്കുകയേ ഉള്ളൂ. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടവും ഭരണഘടനയും നിലവിലുള്ളപ്പോൾ അനിയന്ത്രിതമായ സമരമുറകൾക്ക് യാതൊരു ന്യായീകരണവുമില്ല. ഇവ വെറും ‘അരാജകത്വത്തിന്റെ വ്യാകരണം’ മാത്രമാണ്.
ഇഡി റെയ്ഡുമായി ബന്ധപ്പെട്ട് നമ്മൾ അരാജകത്വം കണ്ടതാണ്. ഈ മുന്നറിയിപ്പ് വളരെ പ്രധാനമാണ്. ദൗർഭാഗ്യവശാൽ നമ്മുടെ ജനാധിപത്യ രാഷ്ട്രീയ സംസ്കാരം ഇപ്പോഴും ഇത് ഉൾക്കൊണ്ടിട്ടില്ല. അതുകൊണ്ടാണല്ലോ ചാത്തുകുളം സൂചിപ്പിക്കുന്നതുപോലെയുള്ള നിഷേധാത്മക പ്രതിപക്ഷ-ഭരണപക്ഷ രാഷ്ട്രീയ സംസ്കാരം നമ്മൾ ഇപ്പോഴും കൊണ്ടാടുന്നത്. നമ്മുടെ ഭരണമാറ്റം പോലും പലപ്പോഴും ഇടതു കാലിലെ മന്ത് വലതു കാലിലേക്കു മാറിയതുപോലെയാണ് അനുഭവപ്പെടുന്നത്. അതുകൊണ്ട് ഷാഡോ കാബിനറ്റ് നടപ്പാക്കാൻ ആഗ്രഹിക്കുന്നതിനോടൊപ്പം സൃഷ്ടിപരമായ ഒരു അടിസ്ഥാന രാഷ്ട്രീയ സംസ്കാരംകൂടി നിർമിക്കാൻ ശ്രമിക്കേണ്ടതുണ്ട്.
“ഒരു പ്രശ്നം ഉണ്ടാക്കിയ അതേ ചിന്താഗതിയിൽ തുടർന്നുകൊണ്ട് ആ പ്രശ്നത്തിന് പരിഹാരം കാണാൻ നമുക്കു കഴിയില്ല” എന്നുള്ള ആൽബർട്ട് ഐൻസ്റ്റൈന്റെ നിരീക്ഷണം നമുക്ക് സഹായകമാകും. പ്രശ്നപരിഹാരത്തിന് ചിന്താഗതി മാറണമെന്ന് ചുരുക്കം.
ഇപ്പോഴത്തെ സാഹചര്യത്തിൽ ആര് രാഷ്ട്രീയത്തിൽ വരുന്നു, എങ്ങനെ അവർ നേതാക്കളാകുന്നു എന്നുള്ളതാണ്. നിയമലംഘനത്തിന് നേതൃത്വം നൽകിയാണ് പലരും രാഷ്ട്രീയത്തിലേക്ക് കയറാൻ ശ്രമിക്കുന്നത്. അവർക്കാകട്ടെ നമ്മുടെ സങ്കീർണമായ ഭരണമേഖല നയിക്കാനുള്ള അറിവോ യോഗ്യതകളോ ഉണ്ടാകില്ല. അപവാദങ്ങൾ കണ്ടേക്കാം. അതുകൊണ്ടുതന്നെയാണ് ഭരണം വെറും വാദപ്രതിവാദം മാത്രമായി മാറുന്നത്.
അതുകൊണ്ട് ഭാവിയിലെങ്കിലും ഷാഡോ കാബിനറ്റ് സാധ്യമാകുന്ന രാഷ്ട്രീയ സംസ്കാരത്തിനുകൂടി നാം ഇപ്പോഴേ ശ്രമിക്കണം. അതിൽ പ്രധാനമായത് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനരീതിയിൽത്തന്നെ കാതലായ മാറ്റം കൊണ്ടുവരിക എന്നുള്ളതാണ്. ഇതിനുള്ള വഴി ഇപ്പോഴത്തെ എല്ലാ വിദ്യാർഥികളും രാഷ്ട്രീയത്തിൽ പ്രവർത്തിക്കണം എന്നു ചിന്തിച്ചുകൊണ്ടുള്ള, അതിന്റെ പ്രവർത്തനശൈലിയിലുള്ള വിദ്യാർഥിരാഷ്ട്രീയം അവസാനിപ്പിക്കുക എന്നുള്ളതാണ്. പരിചയിച്ചതുകൊണ്ടും, മറ്റു സാധ്യതകൾ പരീക്ഷിച്ചിട്ടില്ലാത്തതുകൊണ്ടും പെട്ടെന്ന് അംഗീകരിക്കാനായില്ലെന്നു വരാം. നമ്മുടെ പൊതുബോധം തന്നെയാണല്ലോ ഈ സംസ്കാരം. പക്ഷേ, മാറ്റങ്ങൾ അനിവാര്യമാണ്.
ഷാഡോ കാബിനറ്റ് പോലെയുള്ള ഉന്നതമായ ജനാധിപത്യ സംസ്കാരം ആർജിച്ചെടുക്കാൻ നമ്മുടെ അടുത്ത തലമുറയെ എങ്കിലും അനുവദിക്കേണ്ടതുണ്ട്. അതിനായി പഠിപ്പു മുടക്കിയും സമരം ചെയ്തും വഴി തടഞ്ഞും ഉള്ള രാഷ്ട്രീയ പരിശീലനം ഒഴിവാക്കാം. പകരം, ജനാധിപത്യ മര്യാദയനുസരിച്ചുള്ള ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുക. നേതൃപരിശീലനം ലഭിക്കുന്ന വിദ്യാലയങ്ങളിലെ പരിപാടികളിൽ പങ്കെടുക്കുക. നാടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആഴത്തിലുള്ള അറിവ് നേടുക. കൂടാതെ, ഉയർന്ന നീതിബോധവും ധാർമികചിന്തയും നേടാനുള്ള പരിശീലനവും ആവശ്യമാണ്. എല്ലാവരെയും രാഷ്ട്രീയത്തിൽ പങ്കെടുപ്പിക്കുന്ന ജനക്കൂട്ട രാഷ്ട്രീയത്തിനു പകരം അതിനു താത്പര്യവും പരിശീലനവും കിട്ടിയവർ രംഗപ്രവേശം ചെയ്യട്ടെ.
ഇതിന് സഹായകമായ ഒന്നുരണ്ട് അനുഭവങ്ങൾ പങ്കുവയക്കാം. ഒന്ന്, അമേരിക്കയിലെ സ്കൂളിൽ കണ്ട രാഷ്ട്രീയ പരിശീലനമാണ്. സെനറ്റ് മാതൃകയിലാണ് അതു നടത്തിയത്. രാഷ്ട്രീയ ഡിബേറ്റ് മത്സരമായിരുന്നു. അത് വിലയിരുത്താൻ പോകാൻ അവസരം ലഭിച്ചു. അമേരിക്കൻ സീനിയർ സ്കൂളിലായിരുന്നു. അന്നത്തെ വിഷയം അമേരിക്കയുടെ ഇറാൻ ഉപരോധമെന്നത്. അന്ന് കുട്ടികൾ ഡിബേറ്റ് ചെയ്തത് അതുമായി ബന്ധപ്പെട്ട രേഖകൾ ഉദ്ധരിച്ചു കൊണ്ടും, അവരുടെ സെനറ്റിൽ ചെയ്യുന്നതുപോലെ വാദങ്ങൾക്കുശേഷം രേഖകൾ സ്പീക്കറുടെ മുന്നിൽ വച്ചുകൊണ്ടുമാണ്. ഗവേഷണം ചെയ്താണ് വാദങ്ങൾ അവതരിപ്പിച്ചതെന്നു ചുരുക്കം. ബഹളമോ ഇറങ്ങിപ്പോക്കോ വ്യക്തിപരമായ ആക്ഷേപമോ ഒന്നും കണ്ടില്ല. വളരെ ശാന്തമായ, എന്നാൽ, വളരെ ഗൗരവതരമായ ചർച്ചയായിരുന്നു. കുട്ടികളുടെ ഈ വിഷയത്തിലെ അറിവ് അദ്ഭുതപ്പെടുത്തി. അതുപോലെ, അവരുടെ ജനാധിപത്യ മര്യാദയും.
എന്നാൽ, എന്റെ കോളജിൽ ഒരിക്കൽ യൂത്ത് പാർലമെന്റ് കോ-ഓർഡിനേറ്റർ ആയി കുട്ടികളെ പരിശീലിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവർ പ്രാധാന്യത്തോടെ കണ്ടത് ബഹളം വയ്ക്കുന്നതും ഇറങ്ങിപ്പോകുന്നതും ഒക്കെയാണ്. എത്ര ശ്രമിച്ചിട്ടും അവർ മാറി ചിന്തിക്കാൻ തയാറല്ലായിരുന്നു. യൂത്ത് പാർലമെന്റ് മത്സരത്തിലെ ഒരു പ്രധാന ഇനംതന്നെ ഈ ബഹളവും ഇറങ്ങിപ്പോക്കുമായിരുന്നു.
ഇംഗ്ലണ്ടിലെ ട്രാൻസ്പോർട്ട് മന്ത്രിയുടെ ഓഫീസിൽ പോളിസി ഉപദേഷ്ടാവായി ആ രംഗത്ത് പഠനം നടത്തിയ ഒരു മലയാളി ചെറുപ്പക്കാരനെ നിയമിച്ചു എന്നുള്ളതാണ് മറ്റൊരു അനുഭവം. എന്റെ സഹപ്രവർത്തകന്റെ മകനാണ് ആ ചെറുപ്പക്കാരൻ. നമ്മുടെ മന്ത്രിമാരുടെ സ്റ്റാഫിൽ കയറിപ്പറ്റാൻ 25 തസ്തികകളിലേക്ക് 2,500 പേർ ശിപാർശയുമായി ശ്രമിക്കുന്നു എന്ന് വായിക്കാനിടയായി. മറ്റു രാജ്യങ്ങളിലെ രാഷ്ട്രീയം ഏതുവഴിക്കു പോകുന്നു, എങ്ങനെ അവർ പരിശീലനം നടത്തുന്നു, എങ്ങനെ അവർ അതിന്റെ ഗുണങ്ങൾ അനുഭവിക്കുന്നു എന്ന് സൂചിപ്പിക്കാൻ മാത്രമാണ് ഇതെഴുതിയത്. അവിടെ രാഷ്ട്രീയം നേതാക്കൾക്കും അണികൾക്കുമല്ല, ജനങ്ങൾക്കുവേണ്ടിയാണ്.
ഷാഡോ കാബിനറ്റിനായുള്ള ശ്രമങ്ങളോടൊപ്പം നമ്മുടെ രാഷ്ട്രീയ ഗുണനിലവാരം ഉയർത്താൻ ആഴത്തിലുള്ള, മുഖം നോക്കാതെയുള്ള, ഒരു പക്ഷേ ഏറെ വേദനയുളവാക്കിയേക്കാവുന്ന മാറ്റങ്ങൾക്ക് തയാറാകണം. പൊതുസമൂഹത്തിൽ ഇതൊരു ചർച്ചയാകട്ടെ. “മാറ്റുവിൻ ചട്ടങ്ങളെ സ്വയം, അല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ” എന്ന് ഓർക്കുന്നത് നല്ലതാണ്.
-പ്രഫ. ഡോ. പി.ജെ. തോമസ് പത്തിൽച്ചിറ, വാഴപ്പള്ളി
Tags :