കഥകളി കാണാനൊക്കെ ഇക്കാലത്ത് ആളുണ്ടോ എന്ന് ചോദിച്ച സുഹൃത്തിനെയും കൊണ്ട് തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ കഥകളി ക്ലബ് തൃശൂരിന്റെ പ്രതിമാസ പരിപാടിക്ക് എത്തുമ്പോൾ ഇരിക്കാൻ സീറ്റ് ഉണ്ടായിരുന്നില്ല. അരങ്ങിൽ ആട്ട വിളക്ക് തെളിയും മുമ്പേ സദസ് നിറഞ്ഞുതുളുമ്പിയിരുന്നു.
അതുകണ്ട് സുഹൃത്ത് പറഞ്ഞു - എന്റെ ചോദ്യം ഞാൻ പിൻവലിച്ചിരിക്കുന്നു. ഇനി ഒരിക്കലും ഈ ചോദ്യം ഞാൻ ഒരാളോടും ചോദിക്കില്ല. അതായിരുന്നു കഥകളി ക്ലബ് തൃശൂരിന്റെ മഹാത്മ്യം. കഥകളിയെ ജനകീയമാക്കുന്നതിൽ കഴിഞ്ഞ 61 വർഷമായി കഥകളി ക്ലബ് തൃശൂർ അതിന്റെ ഉത്തരവാദിത്വം ഏറ്റവും ഭംഗിയായി നിറവേറ്റിക്കൊണ്ടിരിക്കുകയാണ്.
മാസാമാസം കഥകളി കാണാനുള്ള ഭാഗ്യം തൃശൂർക്കാർക്ക് ഉണ്ട്. അതിനുള്ള അവസരമാണ് കഥകളി ക്ലബ് തൃശൂർ ഒരുക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കഥകളി സംഘങ്ങൾ ഇവിടെയെത്തി കഥകളി അവതരിപ്പിക്കുമ്പോൾ അതു കാണാൻ സമ്പന്നമായ ഒരു സദസ് മുന്നിലുണ്ട് എന്നത് കഥകളി അവതരിപ്പിക്കുന്നവർക്ക് ഏറെ പ്രോത്സാഹനവും ആവേശവും സമ്മാനിക്കുന്നുണ്ട്.
കാരണം മൺമറയപ്പെട്ടു പോകുന്ന ഒരു കലാരൂപം എന്ന് പലരും ആശങ്കപ്പെടുന്ന കഥകളി കാണാൻ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ ഇത്രയും വലിയ ജനസഞ്ചയം എത്തുമ്പോൾ കഥകളി അരങ്ങിലെ ആട്ടവിളക്ക് ഒരിക്കലും അണയില്ല എന്ന് ഓരോ കഥകളി കലാകാരനും ആശ്വാസത്തോടെ തിരിച്ചറിയുന്നു.
കേളി....
കഥകളി ക്ലബ് തൃശൂരിനെ കുറിച്ച് പറയുകയാണെങ്കിൽ ആരംഭം 1965 ജനുവരിയിൽ. നാട്ടിൽ സ്പോർട്സ് ക്ലബുകളും കലാസാംസ്കാരിക ക്ലബുകളും വേണ്ടത്ര ആയപ്പോൾ കേരളത്തിന്റെ തനത് കലാരൂപമായ കഥകളിക്ക് വേണ്ടി ഒരു ക്ലബ് രൂപീകരിച്ച മഹാരഥന്മാരെ തൊഴാതെ വയ്യ!!
പ്രശസ്ത കഥകളി പ്രേമികളും സാംസ്കാരിക ദർശകരുമായ ഡോ. കെ. എൻ. പിഷാരോടി, ചിറ്റൂർ കുഞ്ഞൻ നമ്പൂതിരിപ്പാട്, ഡോ. കെ. വേണുഗോപാൽ, പി.എം.സി. നാരായണൻ നമ്പൂതിരിപ്പാട്, ഡോ. വി. ആർ. മേനോൻ, പി. ആർ. ജയകുമാർ, ഡി. എസ്. നമ്പൂതിരിപ്പാട് എന്നിവരാൽ സ്ഥാപിതമായതാണ് കഥകളി ക്ലബ് തൃശൂർ. 68 ലാണ് ക്ലബ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെട്ടത്.

അരങ്ങുകേളി...
കഥകളി ക്ലബ് തൃശൂർ പത്തിൽ കഥകളിയോടുള്ള സാംസ്കാരിക കേരളത്തിന്റെ ആദരവാണ് കാണിക്കുന്നത്. സിനിമയും സീരിയലുമൊക്കെ ജനപ്രിയ കലാരൂപമായി വാഴുന്ന കാലത്ത്, ഫേയ്സ്ബുക്കിൽ നിന്നും വാട്സ്ആപ്പിൽ നിന്നും ഇൻസ്റ്റയിൽ നിന്നും മുഖമൊന്നുയർത്താൻ സമയമില്ലാത്തവരുടെ ഇക്കാലത്ത് എല്ലാ മാസവും കഥകളി അരങ്ങുകൾ ഒരുക്കുക എന്നത് ചെറിയ കാര്യമല്ല.
ഒരുപാട് കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി സംഘടിപ്പിക്കുന്ന ആ കഥകളി കാണാൻ നാടു പലതും കടന്ന് ആസ്വാദകർ എത്തുമ്പോൾ നേരിട്ട എല്ലാ ബുദ്ധിമുട്ടുകളും വിഷമങ്ങളും ആസ്വാദകരുടെ സന്തോഷത്തിൽ ലയിച്ചുചേരും.
ക്ലബ് ആരംഭിച്ച നാൾ മുതൽ കഥകളിയുടെ ശുദ്ധത സംരക്ഷിക്കുകയും, അതിനെ കൂടുതൽ വിപുലമായി കാണികൾക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നതിൽ ക്ലബ് കൈക്കൊള്ളുന്ന ഉത്തരവാദിത്വം ക്ലബ് ഭാരവാഹികൾക്കും അവർക്കൊപ്പം നിൽക്കുന്നവർക്കും ഒരിക്കൽപോലും ഒരു വലിയ ബാധ്യതയായി തോന്നിയിട്ടില്ല.
തങ്ങൾ ചെയ്യേണ്ട ഒരു കാര്യം ചെയ്യുന്നു എന്നെ അവർ കണക്കുകൂട്ടുന്നുള്ളൂ. സാമ്പത്തികമായി മെച്ചമില്ലാത്ത ഏത് കലാരൂപവും വേണ്ടെന്ന് വയ്ക്കുന്ന പുതിയ കാലത്ത് കഥകളി ക്ലബ് തൃശൂർ പണത്തിന്റെ മൂല്യത്തെക്കാൾ കലയുടെ മൂല്യത്തിന് പ്രാധാന്യം കൊടുത്ത് തൃശൂരിന്റേയും കഥകളിയുടെയും തലയെടുപ്പ് കൂടുതൽ ഉയർത്തുന്നു.
തോടയം..
കഥകളിയുടെ വികസനത്തിനും പ്രചാരത്തിനും ആയി കഥകളി ക്ലബ് തൃശൂർ നൽകിയ സ്ഥിരമായ സംഭാവനകൾക്ക് അംഗീകാരമായി, കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള ഗ്രാന്റുകൾ കഥകളി മഹോത്സവങ്ങൾക്കും അക്കാദമിക് പരിപാടികൾക്കും ലഭിച്ചിട്ടുണ്ട്.
കഥകളി ഗായകനായ കലാമണ്ഡലം ഹൈദരാലിയുടെ സ്മരണാർഥം കഥകളി അക്കാദമി സ്ഥാപിക്കാൻ കേരള സർക്കാർ ക്ലബിനെ ചുമതലപ്പെടുത്തിയതും ക്ലബിനെ അഭിമാനിക്കാവുന്ന നേട്ടം, തൃശൂർ നഗരത്തിലെ പ്രധാന സ്ഥലത്ത് 20 സെന്റ് ഭൂമി ലീസിന് നൽകിയതും മറ്റൊരു നേട്ടം.
ഒരു ലോകോത്തര കഥകളി അക്കാദമി വികസിപ്പിക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നെന്ന് ക്ലബ് ഭാരവാഹികൾ പറയുന്നു. തൃശൂരിനെ കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന മറ്റൊരു അഭിമാന സ്തംഭമായിരിക്കും കഥകളി അക്കാദമി.
വന്ദനശ്ലോകം..
കഥകളി ക്ലബ് തൃശൂരിന്റെ അരങ്ങുകളിൽ പഴമയും പാരമ്പര്യവും തികഞ്ഞ കഥകളി ആചാര്യന്മാർ നിറഞ്ഞാടുന്നത് പോലെ തന്നെ പുതുമയും പരീക്ഷണവും മാറ്റങ്ങളും കൈമുതലാക്കിയ പുതുതലമുറയിലെ യുവ കലാകാരന്മാരും ആട്ട വിളക്കിനു മുന്നിൽ നിറഞ്ഞാടാറുണ്ട്.
അതുകൊണ്ടുതന്നെ കഥകളി ക്ലബ് തൃശൂരിന്റെ വേദി പരീക്ഷണ കഥകളികൾക്കും പ്രിയപ്പെട്ട ഇടമാകുന്നു.
പുറപ്പാട്..
ക്ലബ് ആരംഭിച്ചത് മുതൽ ഇതുവരെ 783 മാസങ്ങളിൽ കഥകളി അവതരണം ഉണ്ടായി. കുഞ്ഞൻ വൈറസിനെ പേടിച്ച് ലോകം മുഴുവൻ അടച്ചുപൂട്ടി വീട്ടിലും ഫ്ലാറ്റിലും ഒതുങ്ങി കൂടിയപ്പോഴും കഥകളി ക്ലബ് തൃശൂരിന്റെ പ്രതിമാസ കഥകളി അവതരണം ഉണ്ടായി - ഓൺലൈനിൽ ആണെന്ന് മാത്രം.
ഇപ്പോൾ അറുപത്തിയൊന്നാം വാർഷികത്തിന് അരങ്ങിലെത്താൻ പോകുന്നത് 784മത്തെ കഥകളി അവതരണം.
മേളപ്പദം..
രാമായണം, മഹാഭാരതം, ഭാഗവത പുരാണം എന്നിവ ആസ്പദമാക്കിയ പരമ്പരാഗത ആട്ടക്കഥകളുടെ അവതരണം കഥകളി ക്ലബ് തൃശൂർ കഥകളി പ്രേമികൾക്ക് മുന്നിലെത്തിച്ചു.
ഇതിന് പുറമേബൈബിൾ, യൂറോപ്യൻ സാഹിത്യങ്ങൾ, ഷേക്സ്പിയർ കൃതികൾ എന്നിവ ആസ്പദമാക്കിയ നവീന അവതരണങ്ങൾ കഥകളിയിലെ മാറ്റങ്ങളെ, പുതിയ പരീക്ഷണങ്ങളെ അനുഭവിച്ചറിയാൻ ആസ്വാദകർക്ക് അവസരം ഒരുക്കി.
പതിവ് രീതികൾ വിട്ട് സ്നാപകചരിതം, അബ്രാഹാമിന്റെ ബലി, ദ ടെംപെസ്റ്റ്, കിംഗ് ലിയർ തുടങ്ങിയവ അരങ്ങിന് പുതിയ അത്ഭുതമായി. ആമയും മുയലും തമ്മിലുള്ള ഓട്ടമത്സരത്തിന്റെ കഥയും പഹൽഗാമിൽ ചിന്തിയ ചോരയുടെയും ഉണങ്ങാത്ത മുറിവിന്റേയും കഥയും കഥകളി ക്ലബ് തൃശൂരിന്റെ അരങ്ങിലെത്തിച്ചു.
വെറുതെ കഥകളി അവതരിപ്പിച്ചത് കൊണ്ടും മാത്രം കഥകളിക്ക് നിലനിൽപ്പ് ഉണ്ടാവില്ല എന്നും അത് പുതിയ തലമുറ അറിഞ്ഞാൽ മാത്രമേ അതിനൊരു നിലനിൽപ്പ് പുരോഗതി എന്നിവ കൈ വരുള്ളൂ എന്നും നന്നായി അറിയാവുന്നത് കൊണ്ട് കേരളത്തിലെ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി കഥകളിയെ യുവതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി പഠന ക്ലാസുകളും ആസ്വാദനകലാരികളും ഇവർ സംഘടിപ്പിക്കുന്നുണ്ട്.
ഇതുവഴി പുതിയ കുട്ടികൾക്ക് കഥകളിയോട് ഇഷ്ടം തോന്നിത്തുടങ്ങിയിട്ടുമുണ്ട്. കഥകളി ക്ലബ് തൃശൂരിന്റെ പ്രതിമാസ അവതരണങ്ങളിൽ കാണികളുടെ കൂട്ടത്തിൽ ഒരുപാട് കുട്ടികളും ഉണ്ടാകാറുണ്ട്.
ധനാശി
61 വർഷം കൊണ്ട് എന്ത് നേടി എന്ന ചോദ്യം ആരെങ്കിലും ചോദിച്ചാൽ ആരും അധികം പ്രോത്സാഹിപ്പിക്കാൻ ഇല്ലാത്ത ഒരു നല്ല കലാരൂപം വെള്ളവും വളവും മണ്ണും കിട്ടാതെ തളർന്ന് വീണ് നശിച്ച നാശോൻമുഖമായി ഈ ഭൂമിയിൽ നിന്ന് പോകാതിരിക്കാൻ കഴിഞ്ഞ 61 വർഷമായി ചെയ്ത കാര്യങ്ങൾ ആ കലാരൂപത്തെ നിലനിർത്താൻ വേണ്ട ഒരു സമൂഹത്തെ സൃഷ്ടിച്ചെടുത്തു എന്നത് തന്നെയാണ് നേട്ടം.
അതിന്റെ അഭിമാന തിളക്കത്തോടെയാണ് തൃശൂരിൽ വരും ദിവസങ്ങളിൽ കഥകളി ക്ലബ് തൃശൂരിന്റെ 61 വാർഷികാഘോഷം മൂന്നുദിവസമായി കൊണ്ടാടാൻ പോകുന്നത്. കഥകളി ക്ലബിന്റെ അറുപത്തൊന്നാം വാർഷികാഘോഷ പരിപാടികൾ മേയ് 8,9,10 തീയതികളിൽ വടക്കേച്ചിറയ്ക്കു സമീപമുള്ള ഭാരതീയ വിദ്യാഭവൻ തൃശൂർ കേന്ദ്രത്തിലാണ് സംഘടിപ്പിക്കുന്നത്.
എട്ടാം തീയതി പ്രിൻസിപ്പൽ ഡയറക്ടർ ഓഫ് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ അമൃത മിശ്ര ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ക്ലബ് രക്ഷാധികാരി പി. കെ. വിജയകുമാർ അധ്യക്ഷനായിരിക്കും പത്മശ്രീ ഡോ. കലാമണ്ഡലം ഗോപി ഈ വർഷത്തെ ഡോ. കെ. എൻ. പിഷാരടി സ്മാരക പുരസ്കാരം കലാമണ്ഡലം ഉണ്ണികൃഷ്ണനു സമ്മാനിക്കും.
മൂന്നു ദിവസവും കഥകളി അവതരണങ്ങൾ ഉണ്ടായിരിക്കും. തുടർച്ചയായി മൂന്നു ദിവസങ്ങൾ ഏറ്റവും നല്ല കഥകളി അവതരണങ്ങൾ കാണാനുള്ള സൗഭാഗ്യം ലഭിക്കുന്ന കഥകളി ആരാധകർ അതൊരിക്കലും നഷ്ടപ്പെടുത്തില്ല. ക്ലബിൽ ഇപ്പോൾ 15 പാട്രൺ അംഗങ്ങൾ, 350 ലൈഫ് അംഗങ്ങൾ, 50 വാർഷിക അംഗങ്ങൾ എന്നിങ്ങനെയാണ് അംഗസംഖ്യ.
എല്ലാ വാർഷികത്തിനും പുറത്തിറക്കുന്ന വാർഷിക സുവനീർ കഥകളിയുടെ പരിണാമത്തെക്കുറിച്ചുള്ള വിലപ്പെട്ട ഒരു രേഖ തന്നെയാണ്. കഥകളി ആസ്വാദകർക്കും കഥകളി ഗവേഷകർക്കും കഥകളിയെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കും കഥകളി വിദ്യാർഥികൾക്കും എല്ലാം ഉപകാരപ്പെടുന്ന കഥകളിയുടെ ഒരു എൻസൈക്ലോപീഡിയ തന്നെയാണ് കഥകളി ക്ലബ് തൃശൂരിന്റെ വാർഷിക സുവനീറുകൾ.
കലാ കഥകളി രംഗത്തെ പ്രമുഖ കലാകാരന്മാർ, പണ്ഡിതന്മാർ, ബൗദ്ധികർ, രസികർ എന്നിവരുടെയെല്ലാം ഗവേഷണാത്മക ലേഖനങ്ങൾ ഇതിൽ വായിക്കാം. സാംസ്കാരിക-വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കിടയിൽ ഏറെ പ്രീതിയും പ്രാധാന്യവും ഉണ്ട് ഈ സുവനീറുകൾക്കുണ്ട്.
അപ്പോൾ എങ്ങനെയാ.. മൂന്നുദിവസം തൃശൂരിൽ ഹാൾട്ടല്ലേ.
കഥകളി കാണാൻ പോണ്ടേ...പോകാം..
രാവേറും വരെ ആട്ട വിളക്കിനു മുന്നിൽ വേഷപ്പകർച്ചകൾ മതിയാവോളം നുകരാം..
കഥകളി പദങ്ങളിൽ സ്വയമലിയാം..
Tags : Special News