ഹൊബാർട്ട്: ഇന്ത്യൻ വനിതകൾക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ഓസ്ട്രേലിയൻ വനിതകൾ. ഇന്ന് നടന്ന മൂന്നാം മത്സരത്തിലും ഇന്ത്യൻ വനിതകളെ തകർത്തതോടയാണ് ഓസീസ് വനിതകൾ പരമ്പര തൂത്തുവാരിയത്. ഇന്നത്തെ മത്സരത്തിൽ 185 റൺസിനാണ് കങ്കാരുപട വിജയിച്ചത്.
ഓസ്ട്രേലിയൻ വനിതകൾ ഉയർത്തിയ 410 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ വനിതകൾ 45.1 ഓവറിൽ 224 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. 44 റൺസെടുത്ത സ്നേഹ് റാണയും 42 ജെമീമ റോഡ്രിഗസും 29 റൺസെടുത്ത ദീപ്തി ശർമയും പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
ഓസ്ട്രേലിയയ്ക്ക് വേണ്ടി അലാന കിംഗ് നാല് വിക്കറ്റെടുത്തു. ജോർജിയ വെയർഹാം രണ്ട് വിക്കറ്റും നിക്കോളാ കാരിയും അന്നാബെൽ സതർലൻഡ് ആഷ്ലെ ഗാർഡ്നർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ വനിതകൾ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 409 റൺസെടുത്തത്. ക്യാപ്റ്റൻ അലീസാ ഹീലിയുടെയും വിക്കറ്റ് കീപ്പർ ബേത് മൂണിയുടെയും സെഞ്ചുറികളുടെയും ജോർജിയ വോളിന്റെ അർധ സെഞ്ചുറിയുടെയും മികവിലാണ് ഓസ്ട്രേലിയൻ വനിതകൾ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
158 റൺസെടുത്ത ഹീലിയാണ് ഓസീസിന്റെ ടോപ്സ്കോറർ. 98 പന്തിൽ 27 ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ഹീലിയുടെ ഇന്നിംഗ്സ്. മൂണി 106 റൺസാണെടുത്തത്. 10 ബൗണ്ടറിയും ഒരു സിക്സും താരം അടിച്ചെടുത്തു. ജോർജിയ വോൾ 62 റൺസും നിക്കോള ക്യാരി 34 റൺസും എടുത്തു.
ഇന്ത്യൻ വനിതകൾക്ക് വേണ്ടി ശ്രീചരണിയും സ്നേഹ് റാണയും രണ്ട് വിക്കറ്റ് വീതമെടുത്തു. രേണുക സിംഗ് ഠാക്കൂറും കാഷ്വീ ഗൗതമും ദീപ്തി ശർമയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ആറ് വിക്കറ്റിനും രണ്ടാം മത്സരത്തിൽ അഞ്ച് വിക്കറ്റിനുമാണ് ഓസ്ട്രേലിയൻ വനിതകൾ വിജയിച്ചത്.
Tags : asutralian women indian women odi series victory