ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ യുഗാന്ത്യം... തോല്‍വികളില്‍നിന്ന് ജയത്തിന്റെ മാധുര്യം നുകരാന്‍ പഠിപ്പിച്ച, ഇന്ത്യന്‍ പ്ലേയിംഗ് ഇലവനിലെ അവസാന താരവും മണ്മറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടെസ്റ്റ് ജയം നേടിയ പ്ലേയിംഗ് ഇലവനിലെ സി.ഡി. ഗോപിനാഥ് (96) അന്തരിച്ചു. ആദ്യ ജയം നേടിയ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ പ്ലേയിംഗ് ഇലവനില്പ്പെട്ടവരിൽ ജീവിച്ചിരുന്ന അവസാന താരമായിരുന്നു തമിഴ്നാട് സ്വദേശിയായ ഗോപിനാഥ്.
1952ല്‍ ചെന്നൈയില്‍വച്ച് ഇംഗ്ലണ്ടിനെതിരേ നടന്ന അഞ്ചാം ടെസ്റ്റിലായിരുന്നു ഇന്ത്യയുടെ ചരിത്ര ജയം. അന്ന് ഇന്ത്യ ഇന്നിംഗ്സിനും എട്ട് റണ്‍സിനും ജയം സ്വന്തമാക്കി. സ്കോര്‍: ഇംഗ്ലണ്ട് 266, 183. ഇന്ത്യ 457/9 ഡിക്ലയേര്‍ഡ്. വിജയ് ഹസാരെയുടെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീമില്‍ ഗോപിനാഥുമുണ്ടായിരുന്നു. എട്ടാം നമ്പറായി ക്രീസില്‍ എത്തിയ ഗോപിനാഥ് 80 പന്തില്‍ 35 റണ്‍സ് നേടി.
1932ല്‍ ഇംഗ്ലണ്ടിനെതിരേ ലോഡ്സില്‍ ആയിരുന്നു ഇന്ത്യ ആദ്യമായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചത്. ആദ്യ ജയത്തിനായി 20 വര്‍ഷത്തെ കാത്തിരിപ്പു വേണ്ടിവന്നു.
അരങ്ങേറ്റത്തില്‍ ഫിഫ്റ്റി
1951-52ല്‍ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലൂടെയാണ് ഇന്ത്യന്‍ ടീമില്‍ ഗോപിനാഥിന്റെ അരങ്ങേറ്റം. അരങ്ങേറ്റ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ 50 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ടാം ഇന്നിംഗ്സില്‍ 42 റണ്‍സും സ്വന്തമാക്കി. ഇന്ത്യക്കായി എട്ട് ടെസ്റ്റ് കളിച്ചു. ഒരു അര്‍ധസെഞ്ചുറി അടക്കം 242 റണ്‍സ് നേടി. ഫസ്റ്റ് ക്ലാസില്‍ 83 മത്സരങ്ങളില്‍നിന്ന് 4259 റണ്‍സും 14 വിക്കറ്റും ഉണ്ട്.
ക്രിക്കറ്റ് മുത്തച്ഛന്
ഇന്ത്യക്കായി കളിച്ചതില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രായമുള്ള താരമായിരുന്നു സി.ഡി. ഗോപിനാഥ്. ലോകത്തില്‍ ജീവിച്ചിരുന്നതില്‍ ഏറ്റവും പ്രായമുള്ള രണ്ടാമത് രാജ്യാന്തര താരവുമായിരുന്നു. ഓസ്ട്രേലിയയുടെ നീല്‍ ഹാര്വെയായിരുന്നു ഇക്കാര്യത്തില്‍ ഒന്നാമന്. ഗോപിനാഥ് അന്തരിച്ചതോടെ, ഇന്ത്യയുടെ ക്രിക്കറ്റ് മുത്തച്ഛന് എന്ന വിശേഷണം 95കാരനായ ചന്ദ്രകാന്ത് പടങ്കറിനു ലഭിച്ചു. 1956ല്‍ ന്യൂസിലന്‍ഡിന് എതിരായ കോല്‍ക്കത്ത ടെസ്റ്റിലാണ് ചന്ദ്രകാന്ത് പടങ്കര്‍ കളിച്ചത്. ഇന്ത്യക്കായി ഒരു ടെസ്റ്റ് മാത്രമേ ചന്ദ്രകാന്ത് കളിച്ചുള്ളൂ എന്നതും ശ്രദ്ധേയം.
Tags : Gopinath memory Test Cricket C.D. Gopinath