ടെഹ്റാൻ: ഫുട്ബോള്‍ ലോകകപ്പിനുള്ള ഇറാന് ടീമിന്റെ പരിശീലന ക്യാമ്പ് യുഎസിലെ അരിസോണയില്‍ നിന്ന് മാറ്റി. മെക്സിക്കന്‍ അതിര്‍ത്തി നഗരമായ ടിജുവാനയിലായിരിക്കും ടീം പരിശീലിക്കുകയെന്ന് ഇറാന് ഫുട്ബോള്‍ ഫെഡറേഷന് മേധാവി മെഹ്ദി താജ് വ്യക്തമാക്കി.
ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ യുദ്ധം നടന്നുകൊണ്ടിരിക്കെ വീസയുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ ഒഴിവാക്കാനാണ് ഇത്തരത്തില്‍ ക്യാമ്പ് മാറ്റിയതെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഇറാന് വിമാനങ്ങള്‍ക്ക് യുഎസിലെ വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്നതില്‍ പ്രശ്നങ്ങളും നിയന്ത്രണങ്ങളുമുണ്ട്.
എന്നാല്‍ ഇറാന് എയറില്‍ മെക്സിക്കോയിലേക്ക് പ്രശ്നങ്ങളില്ലാതെ പറക്കാന്‍ സ്ക്വാഡിന് കഴിയുമെന്നും താജ് കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 15 ന് ന്യൂസിലന്‍ഡിനെതിരെയും 21 ന് ബെല്‍ജിയത്തിനെതിരെയും 26 ന് ഈജിപ്തിനെതിരെയുമാണ് ഗ്രൂപ്പ് ജിയിൽ ഇറാന്റെ മത്സരങ്ങള്‍. രണ്ടു മത്സരങ്ങള്‍ ലോസ് ഏഞ്ചല്‍സിലാണ്.
ഈ വേദികള്‍ തമ്മിലുള്ള ആകാശദൂരം ഇപ്പോള്‍ ക്യാമ്പ് ചെയ്യുന്ന ടിജുവാനയില്‍ നിന്നും 55 മിനിറ്റ് മാത്രമാണ്. യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ലോകകപ്പിനായുള്ള സുരക്ഷാ ക്രമീകരണങ്ങളില്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഫിഫയില്‍ ഇറാന് തങ്ങളുടെ ആശങ്ക അറിയിച്ചിരുന്നു.
Tags : fifa world cup iran mexico