വാഷിംഗ്ടണ്‍: അർജന്റൈൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസിയും ഇന്റർ മയാമിയിലെ സഹതാരങ്ങളും യുഎസ് പ്രസിഡന്റ ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി.
ചരിത്രത്തിലാദ്യമായി മയാമി മേജർ ലീഗ് സോക്കർ (എംഎൽഎസ്) കപ്പ് ജേതാക്കളായതിനു പിന്നാലെയാണ് മെസിയും സഹതാരങ്ങളും വൈറ്റ്ഹൗസിലെത്തി ട്രംപിനെ സന്ദർശിച്ചത്.
ക്ലബ് സഹ ഉടമയും മുൻ ഇംഗ്ലീഷ് ഫുട്ബാൾ നായകനുമായ ഡേവിഡ് ബെക്കാമിനെയും ടീമിനെയും ട്രംപ് ഔദ്യോഗികമായി ക്ഷണിക്കുകയായിരുന്നു. എംഎൽഎസ് ജേതാക്കളാകുന്ന ടീമിനെ വൈറ്റ്ഹൗസിലേക്ക് ക്ഷണിക്കുന്നതും ആദരിക്കുന്നതും പതിവാണ്.
ഇന്റർ മയാമിയുടെ ജഴ്സിയും താരങ്ങൾ ഒപ്പിട്ട പിങ്ക് പന്തും ട്രംപിന് സമ്മാനിച്ചു. കഴിഞ്ഞവർഷം പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും വൈറ്റ്ഹൗസിലെത്തി ട്രംപിനെ കണ്ടിരുന്നു.
ശനിയാഴ്ച ഡിസി യുണൈറ്റഡിനെതിരായ എംഎൽഎസ് മത്സരത്തിനാണ് മയാമി താരങ്ങൾ വാഷിംഗ്ടണിലെത്തിയത്.