മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന്റെ മാസ് പ്രകടനം. ലക്നോ സൂപ്പർ ജയന്റ്സിനെ ആറ് വിക്കറ്റിന് മുംബൈ ഇന്ത്യൻസ് കീഴടക്കി. ലക്നോ മുന്നോട്ടുവച്ച 229 റണ്‍സ് എന്ന ലക്ഷ്യം എട്ട് പന്ത് ബാക്കിവച്ച് മുംബൈ സ്വന്തമാക്കി. സ്കോർ: ലക്നോ സൂപ്പർ ജയന്റ്സ് 20 ഓവറിൽ 228/5. മുംബൈ ഇന്ത്യൻസ് 18.4 ഓവറിൽ 229/4.
ഓപ്പണർമാരായ റയാൻ റിക്കൽടണ് (32 പന്തിൽ എട്ട് സിക്സും ആറ് ഫോറും അടക്കം 83), രോഹിത് ശർമ (44 പന്തിൽ ഏഴ് സിക്സും ആറ് ഫോറും അടക്കം 84) എന്നിവരുടെ ഇന്നിംഗ്സാണ് മുംബൈക്ക് ജയമൊരുക്കിയത്. ഇവർ ആദ്യ വിക്കറ്റിൽ 10.5 ഓവറിൽ 143 റണ്‍സ് അടിച്ചെടുത്തു. നമാൻ ധിർ (23), വിൽ ജാക്സ് (10) എന്നിവർ പുറത്താകാതെ നിന്നു.
പുരാന് പവര്‍
ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 2026 ഐപിഎല്‍ സീസണ് പോയിന്റ് ടേബിളിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടമായിരുന്നു വാങ്കഡെയില്‍ അരങ്ങേറിയ മുംബൈ ഇന്ത്യന്‍സ് x ലക്നോ സൂപ്പര്‍ ജയന്റ്സ്.
വിവാഹ അവധിക്കുശേഷം തിരിച്ചെത്തിയ ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജോഷ് ഇംഗ്ലിസും മിച്ചല്‍ മാര്‍ഷുമായിരുന്നു ലക്നോയുടെ ഓപ്പണര്‍മാര്‍. 8.60 കോടി രൂപയ്ക്ക് ലക്നോ സ്വന്തമാക്കിയ ഇംഗ്ലിസ് സീസണിലെ ആദ്യ ഇന്നിംഗ്സില്‍ അഞ്ച് പന്തില്‍ 13 റണ്‍സുമായി മടങ്ങി. മൂന്നാം നമ്പറില്‍ എത്തിയ നിക്കോളാസ് പുരാനായിരുന്നു ലക്നോ സ്കോര്‍ വേഗത്തിലാക്കിയത്.
2026 സീസണില്‍ ആദ്യമായി മൂന്നാം നമ്പര്‍ ബാറ്റിംഗ് സ്ഥാനം ലഭിച്ച നിക്കോളാസ് പുരാന്, നേരിട്ട 16-ാം പന്തില്‍ അര്‍ധസെഞ്ചുറി നേടി. മൂന്നാം നമ്പറാണ് തന്റെ യഥാര്‍ഥ ഇടമെന്നു വ്യക്തമാക്കുന്ന ഇന്നിംഗ്സായിരുന്നു പുരാന് കാഴ്ചവച്ചത്. 21 പന്തില്‍ എട്ട് സിക്സും ഒരു ഫോറും അടക്കം 63 റണ്‍സ് നേടിയാണ് പുരാന് മടങ്ങിയത്. ഒമ്പതാം ഓവര്‍ എറിയാന്‍ എത്തിയ കോര്ബിന് ബോഷിന്റെ ആദ്യ പന്തില്‍ വിക്കറ്റിനു പിന്നില്‍ റയാന് റിക്കല്‍ടണിന്റെ ക്യാച്ചിലൂടെ പുരാന് പുറത്ത്.
ഓവറിലെ അഞ്ചാം പന്തില്‍ മിച്ചല്‍ മാര്‍ഷും മടങ്ങി. 25 പന്തില്‍ മൂന്ന് സിക്സും നാല് ഫോറും അടക്കം 44 റണ്‍സായിരുന്നു മാര്‍ഷിന്റെ സമ്പാദ്യം. പുരാന്-മാര്‍ഷ് കൂട്ടുകെട്ട് 35 പന്തില്‍ 94 റണ്‍സ് അടിച്ചുകൂട്ടി.
ക്യാപ്റ്റന്‍ ഋഷഭ് പന്ത് (10 പന്തില്‍ 15) വില്‍ ജാക്സിന്റെ പന്തില്‍ വിക്കറ്റ് കീപ്പറിനു ക്യാച്ച് നല്കി മടങ്ങി. അഞ്ചാം നന്പറായി എത്തിയ എയ്ഡൻ മാർക്രവും (25 പന്തിൽ 31 നോട്ടൗട്ട്) ഏഴാം നന്പറായി എത്തിയ ഹിമ്മത്ത് സിംഗും (31 പന്തിൽ 40 നോട്ടൗട്ട്) ചേർന്ന് ആറാം വിക്കറ്റിൽ 49 പന്തിൽ 68 റൺസ് അടിച്ചെടുത്തു. അതോടെ ലക്നോയുടെ സ്കോർ 228ൽ എത്തി.
ഹാര്‍ദിക് ഇല്ല, രോഹിത് ഇന്‍
മുംബൈ ഇന്ത്യന്‍സില്‍ പുറംവേദനയെത്തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യ പുറത്തിരുന്നപ്പോള്‍ സൂര്യകുമാര്‍ യാദവാണ് ടീമിനെ നയിച്ചത്. അതേസമയം, അവസാന അഞ്ച് മത്സരത്തിലും പുറത്തിരുന്ന രോഹിത് ശര്‍മ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി.
കാല്‍തുടയ്ക്കേറ്റ പരിക്കിനെത്തുടര്‍ന്നായിരുന്നു രോഹിത് സൈഡ് ബെഞ്ചിലേക്ക് മാറിയത്.
Tags : Mumbai Lucknow Supergiants IPL T20 Cricket