മുംബൈ: അടിച്ചു കസറി സഞ്ജു സാംസണ്‍. ട്വന്‍റി-20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരെയാണ് സഞ്ജുവിന്‍റെ മിന്നും പ്രകടം. 42 പന്തിൽ 89 റണ്‍സെടുത്ത സഞ്ജുവിന്‍റെ കരുത്തിൽ ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 253 റണ്‍സെടുത്തു. ട്വന്‍റി20യിലെ ഉയർന്ന നാലാമത്തെ സ്കോറാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് സഞ്ജു ഒരുക്കിയത്. അതേസമയം അഭിഷേക് ശർമ (ഏഴ് പന്തിൽ ഒൻപത്) നിരാശപ്പെടുത്തി. സഞ്ജുവിനോപ്പം ഇഷാൻ കിഷനും ചേർന്നതോടെ ഇന്ത്യയുടെ സ്കോർ അതിവേഗം കുതിച്ചു.
സഞ്ജുവും ഇഷാനും ചേർന്ന് 97 റണ്‍സാണ് അടിച്ചു കൂട്ടിയത്. 18 പന്തിൽ രണ്ട് സിക്സും നാല് ഫോറും ഉൾപ്പെടെ 39 റണ്‍സാണ് ഇഷാൻ അടിച്ചെടുത്തത്. സഞ്ജു 42 പന്തിൽ ഏഴ് സിക്സും എട്ട് ഫോറും ഉൾപ്പെടെയാണ് 89 റണ്‍സെടുത്തത്.
സഞ്ജു മടങ്ങിയതോടെ ശിവം ദുബെയുടെ ഊഴമായിരുന്നു. 25 പന്തുകൾ നേരിട്ട ശിവം ദുബെ നാല് സിക്സും ഒരു ഫോറും ഉൾപ്പെടെ 43 റണ്‍സെടുത്തു. ദുബെ റണ്‍ഔട്ടായത് ഇന്ത്യയെ നിരാശപ്പെടുത്തി. സൂര്യകുമാർ യാദവ് 11 റണ്‍സെടുത്ത് പുറത്തായി.
തിലക് വർമ ഏഴ് പന്തിൽ മൂന്ന് സിക്സ് പറത്തി 21 റണ്‍സെടുത്തു. ഹാർദിക് പാണ്ഡ്യ 11 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 27 റണ്‍സെടുത്തു.
ഇംഗ്ലണ്ടിനായി വിൽ ജാക്സും ആദിൽ റഷീദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജോഫ്ര ആർച്ചർ ഒരു വിക്കറ്റും നേടി.
Tags : Sanju Samson India vs England ICC Men's T20 World Cup cricket