ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റിൽ യുവ പ്രസരിപ്പ് തുടരുന്നു. മൂന്ന് ഐപിഎൽ മാത്രം പരിചയസന്പത്തുള്ള 21കാരൻ മുകുൾ ചൗധരിയാണ് പുതിയ താരം.
182 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്ന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 128 റണ്‍സുമായി തോൽവി മുന്നിൽക്കണ്ട ലക്നോ സൂപ്പർ ജയന്റ്സിനെ, 27 പന്തിൽ 54 റണ്‍സുമായി പുറത്താകാതെ നിന്ന് ജയത്തിലെത്തിച്ചു. മുകുൾ ചൗധരി ക്രീസിൽ നിലയുറപ്പിച്ചത് പ്രായത്തിൽ കവിഞ്ഞ പക്വതയും സമ്മർദത്തെ അതിജീവിക്കാനുള്ള നിശ്ചയദാർഢ്യവുമായാണ്.
►128/7- 182/7◄
ആദ്യ എട്ട് പന്തിൽ രണ്ട് റണ്‍സുമായി ക്രീസിൽ തുടർന്ന മുകുൾ ചൗധരി ഇത്ര അപകടം വിതയ്ക്കുമെന്ന് കോൽക്കത്ത നൈറ്റ് റൈഡേഴ്സ് പോലും കരുതിയില്ല. പിന്നീടുള്ള 19 പന്തിൽ 52 റണ്‍സ് നേടിയാണ് ചൗധരി മത്സരം അവസാനിപ്പിച്ചത്. ചൗധരി ക്രീസിലെത്തുന്പോൾ ലക്നോ സ്കോർ 16 ഓവറിൽ 128/7. ലക്ഷ്യം 182. ചൗധരിക്ക് കൂട്ടായി പേസർ ആവേശ് ഖാനും. അവസാന നാല് ഓവറിൽ ചൗധരിയുടെ ബാറ്റിൽ നിന്ന് ഏഴ് സിക്സുകൾ പിറന്നതോടെ ലക്നോ തോൽവിയിൽനിന്ന് ജയത്തിലേക്കു കുതിച്ചു.
അവസാന 12 പന്തിൽ ജയിക്കാൻ 30 റണ്‍സ്. 19-ാം ഓവറിൽ കാമറൂണ്‍ ഗ്രീൻ ആദ്യ രണ്ട് പന്തിൽ റണ്‍സ് വഴങ്ങിയില്ല. പിന്നീടുള്ള നാല് പന്തിൽ രണ്ട് സിക്സും ഒരു ഫോറും സഹിതം 16 റണ്‍സ് ചൗധരി അടിച്ചെടുത്തു. അതോടെ മത്സരം വരുതിയിൽ. വൈഭവ് അറോറ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് സിംഗിൾ നേടി ആവേശ് ഖാൻ ചൗധരിക്ക് സ്ട്രൈക്ക് കൈമാറി. ലക്ഷ്യം അഞ്ച് പന്തിൽ 13 റണ്‍സ്. അറോറയെ അതിർത്തി കടത്തി ലക്ഷ്യം നാല് പന്തിൽ ഏഴാക്കി ചൗധരി. ആംഗിൾ മാറി അറോറ രണ്ട് യോർക്കറിൽ ചൗധരിയെ നിശബ്ദനാക്കി. അഞ്ചാം പന്ത് എകസ്ട്രാ കവറിന് മുകളിലൂടെ ചൗധരി അതിർത്തി കടത്തി. സ്കോർ തുല്യം. അവസാന പന്തിൽ സിംഗിൾ നേടി ചൗധരിയും ആവേഷും ജയം ആഘോഷിച്ചു.
►ധോണി ഫാൻ◄
നേരിട്ട ഒന്‍പതാം പന്തിലായിരുന്ന ചൗധരി ആദ്യ ബൗണ്ടറി നേടിയത്. 17-ാം ഓവറിൽ വൈഭവ് അറോറയുടെ യോർക്കർ പിഴച്ചു. ചൗധരി തന്റെ കൈത്തണ്ടയുടെ ചലനത്തിലൂടെ എം.എസ്. ധോണിയെ അനുസ്മരിപ്പിക്കുന്ന ബാക്ക് ലിഫ്റ്റിലൂടെ പന്ത് അതിർത്തി കടത്തി. ധോണിയുടെ കടുത്ത ആരാധകനായ ചൗധരിയുടെ ഫിനിഷിംഗ് റോളിലെ തുടക്കം മാത്രമായിരുന്നു അത്.
ധോണിയെപ്പോലെ ഒരു ഫിനിഷറാകാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ധോണിയോടുള്ള ആരാധനയിൽ ഞാൻ ഒരു വിക്കറ്റ് കീപ്പറായും മാറി. ഹെലികോപ്റ്റർ എന്റെ പ്രിയപ്പെട്ട സ്ട്രോക്കുകളിൽ ഒന്നാണ്- ചൗധരി പറഞ്ഞു.
►ഐപിഎൽ എൻട്രി◄
സയിദ് മുഷതാഖ് അലി ട്രോഫി ഫൈനലിൽ അവസാന ഓവറിലെ അസാമാന്യ ബാറ്റിംഗാണ് മുകുൾ ചൗധരിക്ക് ഐപിഎൽ എൻട്രി ഒരുക്കിയത്. രാജസ്ഥാനു വേണ്ടി ഡൽഹിക്കെതിരേ ഫൈനലിലെ അവസാന ഓവറിൽ 25 റണ്‍സ് അടിച്ചെടുത്ത് ടീമിന് ജയമൊരുക്കിയാണ് ചക്രവർത്തി അന്ന് താരമായത്. ഇതോടെ ചക്രവർത്തി ഐപിഎൽ ഫ്രാഞ്ചൈസികളുടെ ശ്രദ്ധാകേന്ദ്രമായി. ആഴ്ചകൾക്കുശേഷം അബുദാബിയിൽ നടന്ന ലേലത്തിൽ ലകനോ സൂപ്പർ ജയന്റ്സ് താരത്തെ 2.6 കോടി രൂപയ്ക്ക് സ്വന്തമാക്കി. അഞ്ച് മാസങ്ങൾക്കിപ്പുറം ഈഡൻ ഗാർഡൻസിൽ ചൗധരി സമാന വെടിക്കെട്ടോടെ ലക്നോവിന്റെ വിശ്വാസം കാത്തു.
ചൗധരി നേടിയ 52 റണ്‍സും ഡെത്ത് ഓവറിൽ (17- 20) ആയിരുന്നു. ചേസിംഗിൽ ഡെത്ത് ഓവറിൽ ബാറ്റ് ചെയ്ത അർധസെഞ്ചുറി നേടിയ രണ്ടാം ബാറ്ററാണ് മുകുൾ ചൗധരി. 2013ൽ കീറോണ്‍ പൊള്ളാർഡ് (57) ആണ് അർധസെഞ്ചുറി നേടിയ ആദ്യ താരം.
►ഇന്ത്യയുടെ 6, 7 നന്പർ ബാറ്റർ?◄
“ചൗധരിയുടെ ആദ്യ വലിയ ഇന്നിംഗ്സ്. ഇത് തുടക്കം മാത്രമാകാം. ഇന്ത്യൻ ക്രിക്കറ്റിലെ ആറാം നന്പർ അല്ലെങ്കിൽ ഏഴാം നന്പർ ബാറ്റർ ആകാൻ ചൗധരിക്ക് പ്രതിഭയുണ്ട്. പക്ഷേ, സ്ഥിരത നിലനിർത്തണം. ഈ മാന്ത്രിക ഇന്നിംഗ്സ് അദ്ദേഹത്തെ അതിന് അർഹനാക്കുന്നു”- ലക്നോ ഹെഡ് കോച്ച് ജസ്റ്റിൻ ലാംഗർ മത്സരശേഷം പറഞ്ഞു.
Tags : IPL T20 Cricket mukul choudhary Lucknow Super Giants