ജാവലിന്‍ത്രോയില്‍ ആശിഷ് യാദവ് ഇന്ത്യക്കായി വെള്ളി നേടുന്നു.
യൂജിന്‍ (യുഎസ്എ): ലോക അത്ലറ്റിക്സ് ഭൂപടത്തില്‍ ഇന്ത്യയുടെ അഭിമാനമായി ആശിഷ് യാദവ്. അണ്ടര്‍ 20 ലോക അത്ലറ്റിക്സ് പുരുഷ ജാവലിന്‍ത്രോയില്‍ ആശിഷ് യാദവ് ഇന്ത്യക്കായി വെള്ളി സ്വന്തമാക്കി. ലോക അണ്ടര്‍ 20 ജാവലിൻ ത്രോയില്‍ വെള്ളി നേടുന്ന രണ്ടാമതു മാത്രം ഇന്ത്യന്‍ താരമാണ് പത്തൊമ്പതുകാരനായ ആശിഷ്.
2016ല്‍ നീരജ് ചോപ്രയാണ് അണ്ടര്‍ 20 ജാവലിനില്‍ ആദ്യമായി മെഡല്‍ നേടിയത്. അന്ന് അണ്ടര്‍ 20 ലോക റിക്കാര്‍ഡോടെ സ്വര്‍ണം നേടിയ നീരജ്, പിന്നീട് ഇന്ത്യക്കായി 2020 ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണവും 2024 പാരീസ് ഒളിമ്പിക്സില്‍ വെള്ളിയും സ്വന്തമാക്കി.
നീരജിന്റെ പിന്‍ഗാമിയായി പത്തു വര്‍ഷത്തിനുശേഷം അണ്ടര്‍ 20 ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ സ്വന്തമാക്കിയിരിക്കുകയാണ് ഉത്തര്‍പ്രദേശുകാരനായ ആശിഷ്; ഇന്ത്യയുടെ രണ്ടാം റോക്കറ്റ്.
മൂന്നാം ശ്രമത്തില്‍ മെഡല്‍
ആശിഷ് യാദവ്, ടി. ധരണീധരന്‍ എന്നിങ്ങനെ രണ്ട് ഇന്ത്യന്‍ താരങ്ങളാണ് ഫൈനലില്‍ ഉണ്ടായിരുന്നത്. 74.09 മീറ്റര്‍ ജാവലിന്‍ പായിച്ച് ആശിഷ് വെള്ളി സ്വന്തമാക്കി. മൂന്നാം ശ്രമത്തിലായിരുന്നു ആശിഷ് ഈ ദൂരം കണ്ടെത്തിയത്. ആദ്യ ശ്രമത്തില്‍ 69.96 മീറ്ററായിരുന്നു. രണ്ടാം ശ്രമം ഫൗള്‍. 72.31, 70.62, 67.98 എന്നിങ്ങനെയായിരുന്നു ആശിഷിന്റെ അവസാന മൂന്നു ശ്രമങ്ങളിലെ ദൂരം.
ധരണീധരന്‍ ആദ്യ ശ്രമത്തില്‍ 70.53 മീറ്റര്‍ കുറിച്ചു. രണ്ടാം ശ്രമത്തില്‍ ദൂരം മെച്ചപ്പെടുത്തി, 71.22. എന്നാല്‍, മൂന്നും (63.13) നാലും (68.80) ശ്രമങ്ങളില്‍ താഴേക്കു പതിച്ചു. 72.35, 71.61 എന്നിങ്ങനെയായിരുന്നു അവസാന രണ്ടു ശ്രമങ്ങള്‍. 72.35 മീറ്ററുമായി ആറാം സ്ഥാനത്ത് ധരണീധരന്‍ ഫിനിഷ് ചെയ്തു.
80.50 മീറ്റര്‍ ജാവലിന്‍ പറത്തിയ ദക്ഷിണാഫ്രിക്കയുടെ യാന്‍ ഹെന്‍ഡ്രിക് ഹെയ്മാന്‍സിനാണ് സ്വര്‍ണം. ഡൊമിനിക്ക് റിപ്പബ്ലിക്കിന്റെ അഡിസണ്‍ ജയിംസിനാണ് (73.89) വെങ്കലം.
മിര്സപുരിന്റെ പുത്രന്
കോവിഡ് ലോക്ഡൗണിനിടെ സൂപ്പര്‍ഹിറ്റായ വെബ് സീരീസ് ആയിരുന്നു മിര്‍സപുര്‍. വെബ് സീരീസുമായി ബന്ധമൊന്നുമില്ലെങ്കിലും ഉത്തര്‍പ്രദേശിലെ മിര്സപുരിലുള്ള മവായിയ സ്വദേശിയാണ് ആശിഷ് യാദവ്.
ചതുപ്പുനിലങ്ങളുള്ള, പെട്ടെന്നു താഴ്ന്നുപോകുന്ന മണലുകളുള്ള പ്രദേശത്ത് മരക്കമ്പുകൊണ്ടുണ്ടാക്കിയ ജാവലിന്‍ ഉപയോഗിച്ചായിരുന്നു ആദ്യകാലത്തെ പരിശീലനം. നീരജ് ചോപ്രയാണ് ആശിഷിന്റെ സൂപ്പര്‍ സ്റ്റാര്‍.
അഷ്ഫാഖ് എട്ടാമത്
പുരുഷ വിഭാഗം 400 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ മലയാളി താരം മുഹമ്മദ് അഷ്ഫാഖ് എട്ടാം സ്ഥാനത്ത്. ഫൈനലില്‍ 46.20 സെക്കന്‍ഡില്‍ ഒരു ലാപ്പ് ഓടിത്തീര്‍ത്താണ് അഷ്ഫാഖ് എട്ടാം സ്ഥാനത്തു ഫിനിഷ് ചെയ്തത്. ഹീറ്റ്സില്‍ 45.81 സെക്കന്‍ഡ് കണ്ടെത്തി ദേശീയ റിക്കാര്‍ഡ് കുറിച്ചായിരുന്നു ഈ തൃശൂര്‍ സ്വദേശി ഫൈനലിലേക്കു കുതിച്ചത്.
അമേരിക്കയുടെ ജെയ്ഡന്‍ ഡിലോണ്‍ (44.47 സെക്കന്‍ഡ്) സ്വര്‍ണവും ക്വിന്‍സി വില്‍സണ്‍ (44.62 സെക്കന്‍ഡ്) വെള്ളിയും സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ലീന്ഡര്ട്ട് കൂക്കെമൂറിനാണ് (44.96 സെക്കന്‍ഡ്) വെങ്കലം.
Tags : AshishYadav Javelinthrow WorldAthletics Wins Sports