ഡിസൈനർ കണ്ണാടികളുടെയും വിളക്കുകളുടെയും ശേഖരത്തിനൊപ്പം ഡോ. സുമ. - ടോജോ പി. ആന്റണി
2021 നവംബർ 17. സമയം രാവിലെ 8.50.
പെരിന്തൽമണ്ണയിലെ വീട്ടിൽനിന്ന് ഡ്യൂട്ടിക്കായി വെങ്ങാട് വെറ്ററിനറി ആശുപത്രിയിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു ഡോ. സുമ. പെട്ടെന്നാണതു സംഭവിച്ചത്. മലാപ്പറന്പ് പള്ളിക്കു മുന്പിൽവച്ച് പിറകിൽനിന്നുവന്ന ടിപ്പർ ലോറി ഓവർടേക്ക് ചെയ്യുന്നതിനിടയിൽ അവളെ ഇടിച്ചുതെറിപ്പിച്ചു. ഉയർന്നുപൊങ്ങി നിമാഷാർധത്തിൽ താഴെ വീണപ്പോൾ കാണുന്നത് എതിരേനിന്നുവന്ന ബസ് സഡണ് ബ്രേക്കിട്ട് തലയുടെ ചാരെ നിർത്തിയിരിക്കുന്നതാണ്.
ഓർമയുണ്ടെങ്കിലും എഴുന്നേൽക്കാനാകുന്നില്ല. വേദന പൊതിയുന്നു. ഓവർകോട്ടിനുള്ളിലെ വസ്ത്രങ്ങളിൽനിന്ന് നനവുപടരുന്നുണ്ട്. തനിക്കുകാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് സുമയ്ക്കു ബോധ്യമായി. അലറിക്കരഞ്ഞിട്ടും ആരുമെടുത്ത് ആശുപത്രിയിൽ കൊണ്ടുപോകുന്നില്ല. വന്നവർ വന്നവർ ചുറ്റുംകൂടി നിൽക്കുകയാണ്. പെട്ടെന്നാണ് ഒരു ചെറുപ്പക്കാരൻ എതിരേനിന്ന് ഒരു വെളുത്ത കാറിൽ എത്തിയത്. ""പറ്റില്ലെങ്കിൽ നിങ്ങളാരും കൂടെ വരണ്ട. പക്ഷേ, ഇവരെ ഒന്നെടുത്തു കാറിൽ കയറ്റിത്താ. ഞാൻ ആശുപത്രിയിൽ കൊണ്ടുപൊയ്ക്കൊള്ളാം''- അയാൾ പറഞ്ഞു. ആ കാർ ചെന്നുനിന്നത് തൊട്ടടുത്തുള്ള പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു. ആ ചെറുപ്പക്കാരൻ ഒരു ഡോക്ടറായിരുന്നു, ഡോ. അലി അക്ബർ.
പരിശോധനകൾക്കുപിന്നാലെ ഒരുകാര്യം വ്യക്തമായി- ചുമലെല്ല് നാലായി തകർന്നിരിക്കുന്നു. അതിലൊരു കഷണം കുത്തിക്കയറി ചുമലിനു പിറകിൽ ഒരു വലിയ ദ്വാരമുണ്ടായി. അതിലൂടെ രക്തം വാർന്നാണു വസ്ത്രമെല്ലാം നനഞ്ഞ് ശരീരത്തിൽ ഒട്ടിപ്പിടിച്ചിരിക്കുന്നത്. വലതുകാലിന്റെ മുട്ടിനുതാഴെ എല്ല് പൊട്ടിയിട്ടുണ്ട്. തുടർന്ന് മൗലാന ആശുപത്രിയിലേക്ക്. മൂന്നുദിവസംകഴിഞ്ഞ് വിദഗ്ധ ശസ്ത്രക്രിയയ്ക്കായി കിംസ് അൽഷിഫ ആശുപത്രിയിൽ പ്രശസ്ത ഓർത്തോ സർജൻ ഡോ. മോഹൻ കുമാറിന്റെ അടുത്തേക്ക്... ഏതാനും ദിവസങ്ങൾനീണ്ട ആശുപത്രി വാസത്തിനുശേഷം നേരെ വീട്ടിലെ കട്ടിലിലേക്ക്...
അല്പം ഫ്ലാഷ് ബാക്ക്...
അമൂല്യനിധി
സാഹിത്യകാരനും നാടകരചയിതാവുമായ രാഘവൻ അന്പാടത്ത് ദീർഘകാലം മലേഷ്യയിൽ ജോലിചെയ്തശേഷമാണ് 51 ാം വയസിൽ ഭാര്യ ഭഗീരഥിയോടും ഏക മകൻ സുകുമാരനോടുമൊപ്പം തൃശൂർ വാരിയം ലെയിനിൽ താമസമാക്കുന്നത്. മകന് മലയാളം അന്യമാകരുതെന്ന ആഗ്രഹമാണ് ഇവരെ നാട്ടിലെത്തിച്ചത്.
പിറ്റേവർഷം അവർക്കൊരു മകൾ പിറന്നു. രണ്ടു പതിറ്റാണ്ടിലേറെയുള്ള കാത്തിരിപ്പിനൊടുവിൽ കിട്ടിയ നിധിക്ക് അവർ പേരിട്ടു- സുമ. അവൾ ഏഴാം ക്ലാസിൽ പഠിക്കുന്പോഴായിരുന്നു ജ്യേഷ്ഠന്റെ വിവാഹം. തുടർന്ന് ജോലിക്കായി അദ്ദേഹം ഗൾഫിലേക്ക്. സുമ പ്രീഡിഗ്രി ഒന്നാംവർഷം പഠിക്കുന്പോഴായിരുന്നു അമ്മയുടെ അപ്രതീക്ഷിത വേർപാട്. അതോടെ അച്ഛനും മകളും തനിച്ചായി.
അച്ഛനെയാണെനിക്കിഷ്ടം
അമ്മയുടെ വേർപാട് അച്ഛനെയും മകളെയും കൂടുതൽ അടുപ്പിച്ചു. മകളെ കാണാതെ അച്ഛനോ അച്ഛനെ കാണാതെ മകൾക്കോ കഴിയാനാവാത്ത അവസ്ഥ. സാഹിത്യ അക്കാദമി അംഗമായിരുന്ന അന്പാടത്ത് സാഹിത്യപ്രവർത്തനങ്ങളിലും മുഴുകി. മകൾ പഠിച്ച് വെറ്ററിനറി ഡോക്ടറായി.
ഇതിനിടെ ഫൈബ്രോമയാൾജിയ സിൻഡ്രോം എന്ന ഭേദമാകാത്ത രോഗം അവളെ പിടികൂടി. ഇടതുവശത്തെ കാലും കൈയും മുറുകാൻ തുടങ്ങി. സ്വതന്ത്രമായി പ്രവർത്തിക്കാനോ കൈകാലുകൾ മടക്കാനോ സാധിക്കാത്ത അവസ്ഥ. പല ഡോക്ടർമാരെ കണ്ടെങ്കിലും ജീവിതകാലം മുഴുവൻ ഇതുതുടരുമെന്നും മരുന്നുകഴിച്ച് മുന്നോട്ടുപോകാം എന്നുമായിരുന്നു ഉപദേശം. വിവാഹം വേണ്ട എന്നായിരുന്നു ആദ്യത്തെ തീരുമാനം. രോഗവിവരം അറിഞ്ഞിട്ടും വിവാഹം കഴിക്കാം എന്നൊരാൾ പറഞ്ഞപ്പോൾ മരണംവരെ അച്ഛനെ നോക്കാൻ അനുവദിക്കണം എന്നതായിരുന്നു സുമയുടെ ഏക ഡിമാൻഡ്.
അങ്ങനെ 2006ൽ പെരിന്തൽമണ്ണ സ്വദേശിയായ ബിഎസ്എൻഎൽ എൻജിനീയർ എസ്. അനൂപിന്റെ ജീവിതപങ്കാളിയായി. അച്ഛന്റെ വേർപാടിന്റെ അറുപതാംദിവസം ജോലിക്കു പോകുന്പോഴായിരുന്നു തുടക്കത്തിൽ കണ്ട അപകടം.
കിടക്കയിലേക്ക്
പെരിന്തൽമണ്ണ എൽഐസി റോഡിലെ "സമന്വയ' വീട്ടിൽ കിടക്കുന്പോൾ എല്ലാവർക്കും താനൊരു ഭാരമാകുമോ എന്നായിരുന്നു സുമയുടെ ചിന്ത. പക്ഷേ, തന്നെ കളിയാക്കിയിരുന്നവരും വിമർശിച്ചിരുന്നവർപോലും വലിയ സ്നേഹത്തോടെ വരികയും സഹാനുഭൂതിയോടെ സഹായഹസ്തം നീട്ടുകയും ചെയ്തപ്പോൾ കണ്ണുകൾ ഈറനണിഞ്ഞു. നിഷേധാത്മക ചിന്തകൾ മാറി. പ്രത്യാശയുടെ വെള്ളിവെളിച്ചം പരക്കാൻതുടങ്ങി. മൂന്നുനാലു മാസങ്ങൾകൊണ്ട് ചെറുതായി പടങ്ങൾ വരയ്ക്കാൻ പഠിച്ചു. പതിയെ അവൾ ഡിസൈനുകൾ വരച്ചുതുടങ്ങി.
മാറാരോഗംമാറിയ അത്ഭുതം
കിടപ്പായപ്പോൾ ഫൈബ്രോമയാൾജിയ രോഗത്തിന്റെ ഗുളിക വേണ്ടത്ര കൈയിൽ സ്റ്റോക്ക് ഇല്ലാതായി. ദിവസം ഒന്നുവീതം കഴിച്ചിരുന്ന ഗുളിക പകുതിയാക്കി. മൂന്നുമാസങ്ങൾ കഴിഞ്ഞപ്പോഴാണ് ഡോക്ടറെ ഈ വിവരമറിയിച്ചത്. അപ്പോൾ ഡോക്ടർ അത്ഭുതത്തോടെ ചോദിച്ചു- എന്നിട്ട് യാതൊരുവിധ കുഴപ്പവും ഉണ്ടായില്ലേ. ഇല്ലെന്നു കേട്ടതോടെ ഗുളിക കാൽഭാഗമാക്കി കുറച്ചുനോക്കാനായിരുന്നു ഡോക്ടറുടെ നിർദേശം.
അങ്ങനെ ചെയ്തു, അതും വിജയമായി. പിന്നീട് മരുന്ന് പൂർണമായും ഉപേക്ഷിക്കാൻ ഡോക്ടർ പറഞ്ഞു. മരുന്നു കഴിക്കാതായിട്ടും രോഗത്തിന്റെ യാതൊരു ലക്ഷണവും ഉണ്ടായില്ല. അങ്ങനെ അപകടത്തിനുശേഷം ഒരു വലിയ രോഗത്തിൽനിന്ന് അത്ഭുതകരമായ സൗഖ്യം. വർഷം നാലുകഴിഞ്ഞിട്ടും പ്രശ്നങ്ങളൊന്നുമില്ല.
ആശാരിമാർ നിമിത്തമായി
രോഗക്കിടക്കയിൽ തന്നെ കാണാനെത്തുന്നവരോട് സുമ ധാരാളം സംസാരിക്കുമായിരുന്നു. ഒരു ദിവസം ഇവരുടെ വീടിന്റെ മരപ്പണികൾ ചെയ്ത ആശാരിമാർ കാണാനെത്തി- അജയനും സജിയും. യാതൊരു പണിയും ചെയ്യാതെ സുഖമായി കിടക്കുകയാണല്ലേ എന്നായിരുന്നു തമാശയോടെ അവരുടെ ചോദ്യം. തിരികെ പോകും മുന്പ് സുമ അവരോടൊരു സഹായം അഭ്യർഥിച്ചു: "ഞാനൊരു ഡിസൈൻ വരച്ചുവച്ചിട്ടുണ്ട്.
നിങ്ങൾ അതിൽ ഒരു കണ്ണാടി ഉണ്ടാക്കിത്തരാമോ'. ഇതുവരെ ഇങ്ങനെയൊന്നും ചെയ്തിട്ടില്ല. ഡോക്ടറുടെആഗ്രഹമല്ലേ, പരിശ്രമിക്കാം എന്നായിരുന്നു മറുപടി. അവർ പണിയുടെ പുരോഗതി വാട്സാപ്പിലൂടെയും വീഡിയോ കോളിലൂടെയും കാണിച്ചു. മാറ്റങ്ങൾ വരുത്തി. ഒടുവിൽ സ്വപ്നം യാഥാർഥ്യമായി. സന്തോഷം അടക്കാനായില്ല. പിന്നെ ഒരുപാട് ഡിസൈനുകൾ വരച്ചു- സുമ ഓർമിക്കുന്നു.
ഒരു ബ്രാൻഡിന്റെ ജനനം
രോഗക്കിടക്ക സുമയ്ക്ക് പ്രത്യാശയുടെ വഴിവിളക്കായി മാറി. യു ട്യൂബ് നോക്കുന്നതിനിടയിലാണ് ചിരട്ടയിൽ കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്ന ബംഗാളി യുവാവിനെ കണ്ടത്. അവന്റെ മേൽവിലാസം തപ്പി. നന്പർ കണ്ടുപിടിച്ചു. അതോടെ ചിരട്ടയിൽ ലാന്പുകൾ എന്ന ആശയം പങ്കുവച്ചു. അവനത് സമ്മതിച്ചു.
അതോടെ അതിനുപറ്റുന്ന ഡിസൈനുകൾ തയാറാക്കി. ഒരെണ്ണം അയച്ചു. കൊറിയറിൽ അതുവന്നപ്പോൾ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകി. പിന്നെ ചിരട്ട ആഭരണങ്ങൾ... ആ ഡിസൈനുകളും അവൻ അതിമനോഹരമായി നിർമിച്ചയച്ചു. എട്ടുമാസംകൊണ്ട് കിടക്കയിൽനിന്ന് എഴുന്നേറ്റപ്പോൾ പുതിയൊരു ബ്രാൻഡ് പിറക്കുകയായിരുന്നു; മിറാൽ ഇൻഡ്യ.
മിറാൽ ഇൻഡ്യ
പേരിന്റെ അർഥം പ്രകാശമുള്ളത്, അത്ഭുതകരം എന്നൊക്കെയാണെങ്കിലും അതൊന്നും അറിഞ്ഞല്ല സുമ തന്റെ ബ്രാൻഡിന് പേരു നൽകിയത്. മിറർ + ലാന്പ് എന്ന ചിന്തയിലായിരുന്നു മിറാൽ എന്നു പേരിട്ടത്. പിന്നീടാണ് ഇതിന്റെ വിശാല അർഥത്തേക്കുറിച്ച് അറിഞ്ഞത്. തന്റെ ജീവിതത്തിലെ മാറ്റങ്ങളെ അത്ഭുതത്തോടെ നോക്കി ക്കാണുകയും പ്രത്യാശയുടെ പ്രകാശഗോപുരമായി തീരുകയും ചെയ്ത സുമയ്ക്ക് തന്റെ ബ്രാൻഡ് നെയിം "മിറാൽ'എന്നായത് ഒരു ഈശ്വരനിയോഗമാകുമെന്നു വിശ്വസിക്കാനാണ് ഇഷ്ടം.
ഇന്ന് 350 ലേറെ ആകർഷകമായ ഡിസൈനുകളിൽ പ്രകൃതിദത്തങ്ങളായ ഉത്പ്പന്നങ്ങളിൽ സുമ കണ്ണാടി, വിളക്കുകൾ എന്നിവ ഒരുക്കുന്നു. ചിരട്ടയിൽ വിളക്കുകൾ ഉണ്ടാക്കുന്പോൾ അവശേഷിക്കുന്ന ഭാഗങ്ങൾകൊണ്ട് മനോഹരമായ ആഭരണങ്ങൾ (മാല, കമ്മൽ), കീചെയിനുകൾ എന്നിവ നിർമിക്കുന്നു. സ്വീഡൻ, അമേരിക്ക എന്നിവിടങ്ങളിൽനിന്നെല്ലാം ഓർഡറുകൾ ലഭിച്ചു.
ഇപ്പോൾ ജർമനിയിൽ "മിറാൽ യൂറോപ്പ'എന്ന പേരിൽ സ്ഥാപനം രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഇന്ത്യയിലുടടനീളം ഓണ്ലൈൻ പ്ലാറ്റ്ഫോമിലൂടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്ന ഈ 46കാരി കഴിഞ്ഞ മേയ് മാസത്തിൽ മണ്ണുത്തി- ഇടപ്പള്ളി നാഷണൽ ഹൈവേയിൽ നടത്തറ സെന്ററിനുസമീപം മിറാൽ ഷോറൂമും ആരംഭിച്ചിട്ടുണ്ട്.
ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ ഒറ്റപ്പെട്ടുപോകുന്ന കലാകാരന്മാർക്ക്, കലാകാരികൾക്ക് വളർച്ചയ്ക്കു സഹായമാകുന്ന കൂട്ടായ്മയായി മിറാൽ ഇന്ത്യയെ മാറ്റുകയാണ് സുമയുടെ ലക്ഷ്യം. ഭർത്താവിനൊപ്പം ഇരട്ടക്കുട്ടികളായ ആദ്യ, ശ്രീയ (പ്ലസ് വണ് വിദ്യാർഥികൾ), ആര്യ (എട്ടാം ക്ലാസ് വിദ്യാർഥി) എന്നീ മക്കളും അമ്മയ്ക്കു പൂർണപിന്തുണയേകി ഒപ്പമുണ്ട്.
Tags : light rose fall sunday deepika