റിയാദ്: ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണത്തിനായി ഒമാനും ഇറാനും തമ്മിലുണ്ടാക്കുന്ന കരാറിൽ ഇറാനു മേൽക്കൈ ഉണ്ടാകുമെന്ന് സൂചന. ഹോർമുസ് വഴി ഗൾഫിലേക്കു പ്രവേശിക്കുന്ന ചരക്കുകപ്പലുകളുടെ നിയന്ത്രണം ഇറാനു നല്കുന്ന കരാറാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് ചില ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തിയതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇതിനു പുറമേ, ഹോർമുസ് തുറക്കാനുള്ള കരാർ ഉടനുണ്ടാകുമെന്ന അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ പ്രഖ്യാപനം നടക്കാൻ സാധ്യതയില്ലാത്ത കാര്യമാണെന്നും ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചു. കരാറിലെ സുപ്രധാന വ്യവസ്ഥകളിൽ ഇപ്പോഴും ഒത്തുതീർപ്പായിട്ടില്ലത്രേ.
ചരക്കുകപ്പലുകളുടെ നിയന്ത്രണം ഏതു രീതിയിൽ വേണം എന്നതടക്കമുള്ള കാര്യങ്ങളിലാണ് തീരുമാനമാകാനുള്ളത്. പ്രാദേശിക രാജ്യങ്ങളുടെ മേൽനോട്ടം വേണമെന്ന് ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്.
ഹോർമുസ് കടക്കാൻ ഫീസ് ചുമത്തണമോ എന്നുള്ളതാണ് തർക്കത്തിലുള്ള മറ്റൊരു വിഷയം. ഫീസിന് നിർബന്ധിക്കരുതെന്നും സ്വമേധയാ നല്കാൻ കപ്പലുടമകളെ അനുവദിക്കണമെന്നും ഗൾഫ് രാജ്യങ്ങൾ നിർദേശിച്ചിട്ടുണ്ട്.
കപ്പലുകളിലെ ചരക്കു മൂല്യത്തിന്‍റെ അഞ്ചു മുതൽ ഏഴു വരെ ശതമാനം ഫീസായി ഈടാക്കണമെന്നാണ് ഇറാന്‍റെ ആവശ്യം. ഹോർമുസിന്‍റെ മറുകരയിലുള്ള ഒമാൻ മൂന്നു ശതമാനം ഫീസ് മതിയെന്നു പറയുന്നു. അമേരിക്കയാകട്ടെ ഫീസ് പാടില്ലെന്ന വാദത്തിലാണ്.
ഹോർമുസ് കരാറിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നതിൽ പ്രതികരിക്കാൻ അമേരിക്ക തയാറായില്ലെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നത്. ഹോർമുസ് വിഷയത്തിൽ ഇറാനും അമേരിക്കയും തമ്മിൽ നേരിട്ടു ചർച്ച നടക്കുന്നില്ലെന്നും പറയുന്നു.
അതേസമയം, ഹോർമുസിൽ ഇറാനു മേൽക്കൈ നല്കുന്ന കരാർ അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്‍റെ പരാജയമായി വിലയിരുത്തപ്പെടാം. ട്രംപ് ഇറാനെ ആക്രമിക്കുന്നതിന് മുന്പ് ഹോർമുസിൽ കപ്പലുകൾക്ക് നിയന്ത്രണമോ ഫീസോ ഇല്ലായിരുന്നു.
ചെങ്കടലിൽ ആക്രമണം
ഇതിനിടെ ഇന്നലെ ചെങ്കടലിലൂടെ പോയ സൗദി ടാങ്കർ ആക്രമിച്ചതായി യെമനിലെ ഹൂതികൾ അറിയിച്ചു. ഇതേത്തുടർന്ന് അന്താരാഷ്‌്‌ട്ര വിപണിയിൽ എണ്ണവില ചെറുതായി ഉയർന്നു.
ചൊവ്വാഴ്ച യെമൻ തീരത്തുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ കപ്പൽ മുങ്ങിയിരുന്നു. കപ്പലിലെ 14 ജീവനക്കാരിൽ 13ഉം ഇന്ത്യക്കാരായിരുന്നു. എല്ലാവരെയും രക്ഷപ്പെടുത്തി.