Kerala
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ തകരപ്പാടിയില്‍ പോലീസ് നടത്തിയ വാഹന പരിശോധനയില്‍ അഞ്ചര കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. കൊടുവള്ളി മീന്കുഴിപറമ്പില് മുഹമ്മദ് ഷെഫീഖാണ് (23) അറസ്റ്റിലായത്.
കര്‍ണാടക ആര്‍ടിസി ബസില്‍ ശനിയാഴ്ച രാവിലെ പരിശോധനയിലാണ് യാത്രക്കാരനായ മുഹമ്മദ് ഷെഫീഖിന്റെ ബാഗില്‍ കഞ്ചാവ് കണ്ടെത്തിയത്.എസ്ഐ പി. ജയപ്രകാശ്,എഎസ്ഐ ജയകുമാര്‍, സിപിഒമാരായ മാര്‍ഷല്‍, സംഗീത എന്നിവരും ഡാന്‍സാഫ് അംഗങ്ങളും ചേര്‍ന്നാണ് പരിശോധന നടത്തിയത്.
പരിശോധനാവിവരം കൈമാറാന്‍ ബൈക്കിലെത്തിയ ഒരാള്‍ പോലീസിനെ കണ്ട് രക്ഷപ്പെട്ടു. ഇയാളെ പിടികൂടുന്നതിന് നീക്കം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.
Kerala
പാലക്കാട്: മേഘാലയയിൽ നിന്ന് സുഹൃത്തുക്കളുടെ പേരിൽ പോസ്റ്റ് ഓഫീസ് പാഴ്സൽ വഴി കഞ്ചാവ് കടത്തിയ കേസിലെ പ്രതിയെ സാഹസികമായി പിടികൂടി എക്സൈസ് സംഘം. കൊല്ലങ്കോട് സ്വദേശി ജിജിറ്റ്(19) ആണ് പിടിയിലായത്.
പുത്തൂരിലെ വാടകവീട്ടിൽ പ്രതി ഒളിവിലുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് സംഘം എത്തിയപ്പോൾ ഇയാൾ 20 ഓളം നായ്ക്കളെ അഴിച്ചുവിട്ട് പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. എന്നാൽ
നായ്ക്കൾക്ക് ബിസ്ക്കറ്റ് നൽകി ഉദ്യോഗസ്ഥർ അവരെ തന്ത്രപൂർവം കീഴ്പ്പെടുത്തി.
കഴിഞ്ഞ ഫെബ്രുവരി നാലിന് കൊല്ലങ്കോട് പോസ്റ്റ് ഓഫീസിലേക്ക് മേഘാലയയിൽ നിന്നും കഞ്ചാവ് പാഴ്സലായി എത്തിയിരുന്നു. ഈ കേസിൽ കൊല്ലങ്കോട് സ്വദേശികളായ ആർ. സഞ്ജയ്, ആർ. രാഹുൽ എന്നിവരെ അന്ന് തന്നെ എക്സൈസ് പിടികൂടിയിരുന്നു.
ചോദ്യം ചെയ്യലിൽ, സുഹൃത്തായ ജിജിറ്റാണ് തങ്ങളുടെ പേരിൽ കഞ്ചാവ് ഓർഡർ ചെയ്തതെന്ന് ഇവർ മൊഴി നൽകി. ഇതോടെ ജിജിറ്റ് ഒളിവിൽ പോവുകയായിരുന്നു.
Kerala
മലപ്പുറം: മഞ്ചേരിയിൽ ഇന്നോവ കാറില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന വന്‍ കഞ്ചാവ് ശേഖരവുമായി യുവാവ് പിടിയിൽ. മേലാറ്റൂര്‍ എടപ്പറ്റ തയ്യില്‍ നിഹാല്‍ മുഹമ്മദ് (23) ആണ് പിടിയിലായത്.
ബുധനാഴ്ച്ച രാത്രി എട്ടരയോടെ മഞ്ചേരി ചമയം ജംഗ്ഷനിൽ വച്ച് നാട്ടുകാര്‍ തടഞ്ഞിട്ടാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍നിന്നും പതിനാറര കിലോ കഞ്ചാവ് പിടികൂടി. ഇന്നോവ വാഹനത്തിന്റെ ബോണറ്റില്‍ അഞ്ച് വലിയ പാക്കറ്റുകളിലാക്കി പൊതിഞ്ഞ് ഒളിപ്പിച്ചനിലയിലായിരുന്നു കഞ്ചാവ്.
പാണ്ടിക്കാട് എക്സൈസും പോലീസും നടത്തിയ പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് പോലീസും എക്സൈസും പിന്തുടര്ന്നു. ഇതിനിടെ അമിത വേഗത്തില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നിരവധി വാഹനങ്ങളിലിടിച്ചു.
തുടര്‍ന്നാണ് നാട്ടുകാര്‍ വാഹനം തടഞ്ഞുനിര്‍ത്തിയത്. ഇതോടെ ഇയാള്‍ വാഹനത്തില്‍നിന്ന് ഇറങ്ങിയോടി. എന്നാൽ നാട്ടുകാര്‍ പിന്തുടര്ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പിന്നീട് ഇയാളെ പോലീസിന് കൈമാറി.
Kerala
കൊച്ചി: അഞ്ചു ഗ്രാം കഞ്ചാവുമായി യുവാവ് മുളവുകാട് പോലീസിന്റെ പിടിയില്‍. പനമ്പുകാട് ജൂതനടപ്പ് കൃഷ്ണദാസ് (28) ആണ് പിടിയിലായത്. പട്രോളിംഗിനിടെ ജൂതനടപ്പ് ഭാഗത്ത് ആളൊഴിഞ്ഞ പറമ്പിലെ കെട്ടിടത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
കഞ്ചാവ് വില്‍പ്പനയ്ക്കായി സൂക്ഷിച്ചതാണെന്ന് പോലീസ് പറഞ്ഞു. കേസ് എടുത്ത ശേഷം പ്രതിയെ ജാമ്യത്തില്‍ വിട്ടു.
Kerala
കാട്ടിക്കുളം: വയനാട്ടിൽ ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 150 ഗ്രാം ഉണക്കക്കഞ്ചാവുമായി മൂന്നു പേര് പിടിയില്‍. കണിയാരം സ്വദേശികളായ എം. സാദിഖ് (30),
എം. ഷറഫുദ്ദീന് (27), തവിഞ്ഞാല്‍ സ്വദേശി ഉല്ലാസ് (25) എന്നിവരാണ് അറസ്റ്റിലായത്.
എക്സൈസ് മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. ദിലീപ്, അസി. ഇന്‍സ്പെക്ടര്‍ ഗ്രേഡ് കെ.കെ. അജയകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ എ.സി. പ്രജീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.എം. മഹേഷ്, പി. വിപിന്‍, അതുല്‍ ആനന്ദ്, അമല്‍ ജിഷ്ണു എന്നിവരടങ്ങുന്ന സംഘം ബാവലിയില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ സഞ്ചരിച്ച കാറില്‍ കഞ്ചാവ് കണ്ടെത്തിയത്. കാര്‍ കസ്റ്റഡിയിലെടുത്തു.
Kerala
കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. കളമശേരിയിൽ നിന്ന് 11 കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തപ്പോൾ തൃക്കാക്കരയിൽ ചിക്കൻ സെന്ററിന്റെ മറവിൽ എംഡിഎംഎ വിൽപന നടത്തിയ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു.
തൃക്കാക്കര നോർത്ത് വെട്ടിക്കാട്ട് പറമ്പ് റോഡ് നവാസ് മൻസിലിൽ മുഹമ്മദ് ഇജാസ് (25), കോതമംഗലം പിണ്ടിമന പണിക്കൊടിവീട്ടിൽ അഭിജിത്ത് സുകു (24) എന്നിവരെയാണ് നാർകോട്ടിക് സെൽ എസിപി ടി.ഡി. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് 1.82 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
മുഹമ്മദ് ഇജാസിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിൻ ഫ്രഷ് എന്ന ചിക്കൻ സെന്ററിന്റെ മറവിലായിരുന്നു ഇവരുടെ ലഹരി കച്ചവടം. പിടിയിലായ അഭിജിത്താണ് വിൽപനയ്ക്കുള്ള എംഡിഎംഎ എത്തിച്ചിരുന്നത്. ഇയാൾ കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
മറ്റൊരു റെയ്ഡിൽ കളമശേരി റോക്ക് വെൽ റോഡ് ഭാഗത്തുനിന്ന് 11.310 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഈ പ്രദേശത്തെ ആക്രി സാധനങ്ങൾക്കിടയിൽ രണ്ട് ബാഗുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതികളെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയതായി കളമശേരി പോലീസ് പറഞ്ഞു.
District News
തൊടുപുഴ: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി കരിങ്കുന്നം പോലീസ് നടത്തിയ പരിശോധനയില്‍ പത്തു കിലോ കഞ്ചാവുമായി മൂന്നു യുവാക്കള്‍ പിടിയിലായി. കരിങ്കുന്നം തട്ടാരത്തട്ട കുന്നേല്‍ ഷിന്‍സ് അഗസ്റ്റിന് (29), കോടത്ത് തറയില്‍ അശ്വിന് രാജ് (24), പാലാ പൂവരണി കാഞ്ഞിരത്തിങ്കല്‍ ജിജോ ജോര്‍ജ് (40) എന്നിവരെയാണ് പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്.
ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന നടുക്കണ്ടം സ്വദേശി മോനായി എന്നു വിളിക്കുന്ന ശ്യാം ഓടി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ 12.55 ഓടെ പാലാ റൂട്ടില്‍ കുഴിമറ്റത്തുവച്ചാണ് പ്രതികളെയും കഞ്ചാവും പിടികൂടിയത്. രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പോലീസ് പരിശോധന. മൂന്നു ബൈക്കുകളിലായാണ് പ്രതികള്‍ കഞ്ചാവുമായി എത്തിയത്. പോലീസിനെ കണ്ടതോടെ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ഇവരെത്തിയ ബൈക്കുകളും പിടിച്ചെടുത്തു.
ഷിന്‍സാണ് മയക്കുമരുന്ന് വില്‍പ്പനയുടെ മുഖ്യസൂത്രധാരനെന്ന് പോലീസ് പറഞ്ഞു. തൊടുപുഴ, കരിങ്കുന്നം, മുട്ടം പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ മയക്കുമരുന്ന് കേസുകളുണ്ട്. ഇടുക്കി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കഞ്ചാവിന്റെ ഉറവിടം കണ്ടെത്താനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് കരിങ്കുന്നം എസ്എച്ച്ഒ പറഞ്ഞു.
എസ്ഐമാരായ പി.കെ. രാജേഷ്, മുഹമ്മദ് അലി, അരുണ്‍ സി. ഗോവിന്ദ്, എഎസ്ഐ പ്രദീപ്, മജീഷ്, എസ്സിപിഒമാരായ ശ്യാം, ദീപു, അനസ്, ഷാന്‍, സിപിഒമാരായ അനീഷ് സത്താര്‍, സുനീഷ് കുമാര്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.
Kerala
കൊച്ചി: ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ കോതമംഗലത്ത് കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. കോതമംഗലം പീസ് വാലിക്ക് സമീപം 314 ഭാഗത്ത് വച്ചാണ് വെസ്റ്റ് ബംഗാള്‍, മുര്‍ഷിദാബാദ് സ്വദേശി എസ്.കെ. മുതുള് എന്നയാളെ 1.305 കിലോഗ്രാം ഉണക്ക കഞ്ചാവുമായി പിടിയിലായത്.
പ്രദേശവാസികളായ അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നതിനായി കൊണ്ടു വന്ന കഞ്ചാവ് ആണിത്. എക്സൈസ് ഇന്‍സ്പെക്ടര്‍ എം.പി. പ്രമോദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
എക്സൈസ് വാഹനം കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. കഞ്ചാവ് ഷോള്‍ഡര്‍ ഭാഗില്‍ സൂക്ഷിച്ച നിലയില്‍ ആയിരുന്നു. പ്രദേശത്ത് പകല്‍ സമയത്ത് പോലീസിന്റെയും എക്സൈസിന്റെയും പരിശോധനകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഇയാള്‍ രാത്രിയില്‍ കഞ്ചാവ് വില്ക്കാന് എത്തിയത്.
മേയ്, ജൂണ്‍ മാസങ്ങളിലായി കോതമംഗലം റേഞ്ച് ഓഫീസില്‍ മാത്രം 39 എന്‍ഡിപിഎസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും 36 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ നാലു പ്രതികള്‍ റിമാന്‍ഡില്‍ തുടരുന്നുണ്ടെന്നും എക്സൈസ് ഇന്‍സ്പെക്ടര്‍ എം.പി. പ്രമോദ് പറഞ്ഞു.
പരിശോധനയില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എ.ഇ. സിദ്ധിക്ക്, പ്രിവന്റീവ് ഓഫീസര്‍മാരായ വി.എ. ഷെമീര്‍, പി.ബി. ലിബു, കെ.എ. റസാഖ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.എം. ഉബൈസ്, വി.ഐ. ബിന്‍സാര്‍ എന്നിവരും പങ്കെടുത്തു.
Kerala
പത്തനംതിട്ട: എരുമേലിയിൽ സ്കൂട്ടറിൽ കടത്തികൊണ്ട് വന്ന 1.350 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. മുണ്ടക്കയം ചോറ്റി സ്വദേശി കപ്പലുമാക്കൽ അമൽ എബ്രഹാം(28) ആണ് പിടിയിലായത്.
എക്സൈസാണ് അമലിനെ പിടികൂടിയത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായുള്ള പരിശോധനയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് അമൽ പിടിയിലായത്.
എരുമേലി റെയ്ഞ്ച് ഇൻസ്പെക്ടർ ജി.ശിവകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനക്കിടെയാണ് അമൽ സ്കൂട്ടറിൽ എത്തിയത്. സംശയം തോന്നി വണ്ടി പരിശോധിച്ചപ്പോഴാണ് സീറ്റിനടിയിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവും അമൽ സഞ്ചരിച്ച സ്കൂട്ടറും എക്സൈസ് പിടിച്ചെടുത്തു.
Kerala
കൊച്ചി: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ കഞ്ചാവും ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി പിടിയില്‍. എറണാകുളം കളമശേരിയില്‍ വച്ചാണ് ആസാം സ്വദേശിയായ ജിലൂല്‍ ഹഖിനെ തൃക്കാക്കര ഡാന്‍സാഫ് സംഘം പിടികൂടിയത്.
5 കിലോ കഞ്ചാവും 8.24 ഗ്രാം ബ്രൗണ്‍ ഷുഗറും ഇയാളില്‍ നിന്നും പിടികൂടി. ഇന്നലെ രാത്രിയാണ് ഇയാള്‍ പിടിയിലായത്. കഞ്ചാവ് ബ്രൗണ്‍ ഷുഗറും പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയില്‍ ആയിരുന്നു. അതേസമയം, ഓപ്പറേഷന് തൂഫാനില്‍ ലഹരി സംഘത്തിലെ നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ് കുടുങ്ങുന്നത്.
തെരഞ്ഞെടുപ്പും പെരുന്നാളും കഴിഞ്ഞ് മയക്കുമരുന്നുമായി എത്തുന്ന അന്യസംസ്ഥാനക്കാരെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നു തന്നെ പോലീസ് പിടികൂടുകയാണ്. പോലീസ് പരിശോധനയെ തുടര്‍ന്ന് അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ തൊഴിലാളികള്‍ എക്സൈസിന്റെ പിടിയില്‍ ആയിരുന്നു.
Kerala
കൊച്ചി: എറണാകുളം ആലുവയില്‍ വന്‍ കഞ്ചാവ് വേട്ട. ട്രെയിൻ മാര്‍ഗം എത്തിച്ച 32 കിലോ കഞ്ചാവുമായി മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായി. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
ഇന്ന് രാവിലെ എട്ടോടെയാണ് ആലുവ തോട്ടക്കാട്ടുകരയില്‍ വച്ച് മൂന്നു പേരെ പിടികൂടിയത്. പശ്ചിമബംഗാള്‍ സ്വദേശികളാണ് ഇവര്‍. ഓട്ടോറിക്ഷ ഡ്രൈവറെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ അന്യസംസ്ഥാന തൊഴിലാളികളുമായി തനിക്ക് ബന്ധമില്ലെന്നും ഓട്ടോയില്‍ കയറിയ യാത്രക്കാരാണെന്നുമാണ് ഡ്രൈവറുടെ മൊഴി.
Kerala
മലപ്പുറം: പെരിന്തൽമണ്ണയിൽ 10 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ. ബംഗാൾ സ്വദേശിയായ തന്മയ് മണ്ഡൽ (25) ആണ് എക്സൈസിന്റെ പിടിയിലായത്. പുളിങ്കാവ് - മലറോഡിലെ ഇയാളുടെ താമസസ്ഥലത്തുനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പെരിന്തൽമണ്ണ എക്സൈസ് സംഘമാണ് തന്മയ്യെ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി താമസിക്കുന്ന മുറിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവിന് പുറമെ, ഇത് തൂക്കാനായി ഉപയോഗിച്ചിരുന്ന ത്രാസ്, കഞ്ചാവ് വിൽപ്പനയിലൂടെ ലഭിച്ച 18,645 രൂപ, ഒരു മൊബൈൽ ഫോൺ എന്നിവയും സംഭവസ്ഥലത്തുനിന്ന് എക്സൈസ് സംഘം പിടിച്ചെടുത്തു.
ചെറുകര, കട്ടുപ്പാറ, പുലാമന്തോൾ, പെരിന്തൽമണ്ണ ടൗൺ ഭാഗങ്ങളിലെ യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും വിൽപ്പന നടത്തിയിരുന്നത്. കൂടാതെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ കേന്ദ്രീകരിച്ചും കഞ്ചാവ് വിൽപ്പന നടത്താറുണ്ടെന്ന് പ്രതി സമ്മതിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: നെടുമങ്ങാട്ട് ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തു.
നെടുമങ്ങാട് പാണോട് കിഴക്കുംകര തൊട്ടുമുക്ക് നൗഫൽ (27 ), കരിപ്പൂർ പുലിപ്പാറ നരിച്ചിലോട് എആർ മൻസിലിൽ മുഹമ്മദ് റാഷിദ് (26), കരകുളം അയണിക്കാട് വടക്കേവിള നിലക്കൽ വീട്ടിൽ ശരത് ( 22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 1.095 കിലോ കഞ്ചാവ് പിടിച്ചെടുത്തു.
നെടുമങ്ങാട് പോലീസ് സ്റ്റേഷൻ എസ്ഐ അഭിജിത്ത്, എഎസ്ഐ സി. ബിജു, സിപിഒ അനുപം ജിത്, ഷാഡോ ടീം എഎസ്ഐ സതി, അനൂപ്, സിപിഒമാരായ അഖിൽ, ഉമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സ്ഥലത്ത് ഒളിച്ചിരുന്ന പ്രതികൾ പോലീസിനെ കണ്ട് കൈയിൽ ഉണ്ടായിരുന്ന കഞ്ചാവ് അടങ്ങിയ കവർ കാട്ടിലേക്ക് വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
Kerala
കൊച്ചി: മൂവാറ്റുപുഴയില്‍ കഞ്ചാവുമായി ആലുവ സ്വദേശികളും അന്യസംസ്ഥാന തൊഴിലാളിയും പിടിയില്‍. വാഴക്കുളം കാവന റോഡില്‍ നിന്നും പത്തു ഗ്രാം കഞ്ചാവുമായി ആലുവ സ്വദേശികളായ മുഹമ്മദ് സഹല്‍, ഷാഹിന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരിടത്ത് നിന്നും ആസാം സ്വദേശിയും കഞ്ചാവുമായി പിടിയിലായി.
ആസാം സ്വദേശി അബിദുര്‍ റഹ്മാന് ആണ് പുന്നോപ്പടി മസ്ജിദ് റോഡിന് സമീപത്തു നിന്നും എക്സൈസിന്റെ പിടിയിലായത്. ആറു ഗ്രാം കഞ്ചാവും ഇത് കടത്താന്‍ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയില്‍ എടുത്തു. മൂവാറ്റുപുഴ എക്സൈസ് ഇന്‍സ്പെക്ടര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ ആഞ്ഞടിച്ച് ഓപ്പറേഷന് തൂഫാന്. അന്യസംസ്ഥാന തൊഴിലാളികള്‍ ഏറ്റവും കൂടുതലായുള്ള പെരുമ്പാവൂരില്‍ കഴിഞ്ഞ ദിവസങ്ങളിലായി മിന്നല്‍ പരിശോധന നടത്തി വരികയാണ് പോലീസ്. ഡോഗ് സ്ക്വാഡിനെ അടക്കം വിന്യസിച്ചു കൊണ്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പരിശോധനകളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ഇന്ന് വൈകിട്ട് വരെയുള്ള പരിശോധനയ്ക്കിടെ പതിനൊന്ന് അന്യസംസ്ഥാന തൊഴിലാളികളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദര്‍ശന്റെ മേല്‍നോട്ടത്തില്‍ പ്രത്യേകം രൂപീകരിച്ച സ്ക്വാഡ് നടത്തിയ റെയ്ഡില്‍ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളുമായാണ് 11 പേരെ പിടികൂടിയത്. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ 35 കിലോ കഞ്ചാവുമായി നാല് അന്യസംസ്ഥാന തൊഴിലാളികളെയും പെരുമ്പാവൂരില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
ഓപ്പറേഷന് തൂഫാനുമായി ബന്ധപ്പെട്ട് പ്രദേശത്ത് പോലീസ് സജീവമാണെങ്കിലും എക്സൈസ് വകുപ്പ് നിസഹരണം തുടരുകയാണ് എന്നാണ് അധ്യാപകനും പെരുമ്പാവൂരിലെ ലഹരി വിരുദ്ധ പോരാട്ടം സംഘടന കണ്‍വീനറുമായ കെ.എ. നൗഷാദ് ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചത്. മുഖ്യമന്ത്രിയെയും എക്സൈസ് മന്ത്രിയെയും പെരുമ്പാവൂരിലെ കാര്യങ്ങള്‍ പറയാനായി കാണാനിരിക്കവെയാണ് ഓപ്പറേഷന് തൂഫാനിലൂടെ പോലീസ് പ്രദേശത്തെ ലഹരിമുക്തമാക്കി കൊണ്ടിരിക്കുന്നത്.
പെരുമ്പാവൂരിലെ ഭായ് കോളനിയില്‍ നാട്ടുകാരെ വെല്ലുവിളിച്ചു കൊണ്ടായിരുന്നു മയക്കുമരുന്ന് വില്‍പ്പനയും പെണ്‍വാണിഭവുമാണ് നടന്നിരുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള കോളേജ് വിദ്യാര്‍ഥികള്‍ എത്തി മയക്കുമരുന്ന് വാങ്ങുന്നത് പതിവായി മാറിയിരുന്നു. അന്ന് പോലീസ് പരിശോധനകളും ഉണ്ടായിരുന്നില്ല. ലഹരിയുമായി ഒരാളെ പിടിച്ചാലും അപ്പോള്‍ തന്നെ ജാമ്യത്തില്‍ വിടുകയും ചെയ്യും.
അതിനെതിരെ നാട്ടുകാര്‍ പ്രതികരിക്കുകയായിരുന്നു. അതിന്റെ ഭാഗമായി ഷെരീഫ് പുല്ലാട്ട് എന്ന പ്രവര്ത്തകന് അഞ്ചു ദിവസം ജയിലില്‍ കിടന്നു. പിന്നാലെ എസ്പി ചര്‍ച്ചയ്ക്ക് വിളിച്ചു. പോലീസിന്റെയും എക്സൈസിന്റെയും ഭാഗത്തു നിന്നും വീഴ്ചകളുണ്ടെന്ന് നാട്ടുകാര്‍ ബോധ്യപ്പെടുത്തിയതോടെ പ്രദേശത്ത് 24 മണിക്കൂറും പോലീസിന്റെ സാന്നിധ്യമുണ്ടാകുമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു.
ആ ഉറപ്പ് ഇതുവരെ പാലിച്ചിട്ടുണ്ട് എന്നാണ് നൗഷാദ് പറയുന്നത്. ഭായ് കോളനിയിലെ 70 ശതമാനത്തോളം മയക്കുമരുന്ന് കച്ചവടം കുറഞ്ഞു. അനധകൃത താമസക്കാരായ അന്യസംസ്ഥാനക്കാര്‍ അവിടെ നിന്നും പോയി. എങ്കിലും പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നത് പെരുമ്പാവൂര്‍ ടൗണിലെ നിത്യക്കാഴ്ചയാണ്. അതുപോലെ തന്നെ പെണ്‍വാണിഭവും. ഇതില്‍ ഒരു വിഭാഗം നാട്ടുകാരുടെ വലിയ പിന്തുണയുമുണ്ട്. ലോഡ്ജ് ഉടമകളും അന്യസംസ്ഥാനക്കാരെ താമസിപ്പിക്കുന്ന കെട്ടിട ഉടമകളും വലിയ വാടകയാണ് അവരില്‍ നിന്നും വാങ്ങുന്നത്.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി പോലീസ് റെയ്ഡ് പെരുമ്പാവൂരില്‍ തുടരുകയാണ്. എന്നാല്‍ എക്സൈസ് അത്ര സജീവമല്ല പെരുമ്പാവൂരില്‍. വേണ്ടത്ര സ്റ്റാഫ് ഇല്ല. എല്ലാ ഞായറാഴ്ച പെരുമ്പാവൂര്‍ മയക്കുമരുന്നിന്റെ ഒരു ഹബ്ബ് ആയി മാറും. കുറച്ച് നാളുകള്‍ മുമ്പ് ഒരു കെട്ടിടത്തില്‍ നിന്നും ഞങ്ങള്‍ 45 ഓളം ചാക്ക് ഹാന്‍സ് പിടിച്ചു. നിരന്തരം എക്സൈസിനെ വിളിച്ചിട്ടും അവര്‍ വന്നില്ല. എന്നാല്‍ പോലീസ് എത്തി. എക്സൈസിന് ആകെ മയക്കുമരുന്ന്, നാര്‍കോട്ടിക് കേസുകള്‍ നോക്കിയാല്‍ മതി. എന്നാല്‍ പോലീസിന് ഒരുപാട് കേസുകള്‍ നോക്കാനുണ്ട്. എങ്കിലും പോലീസിന്റെ ഭാഗത്ത് നിന്നും നല്ല പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും എക്സൈസ് ഒന്നും ചെയ്യുന്നില്ല എന്നാണ് നൗഷാദിന്റെ പരാതി.
എക്സൈസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്ദധിപ്പിക്കണമെന്നും സജീവമാക്കണമെന്നും എംഎല്‍എയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എക്സൈസിനെ വിളിച്ചാല്‍ ഒന്നുകില്‍ വണ്ടി ഉണ്ടാവില്ല, അല്ലെങ്കില്‍ സ്റ്റാഫ് ഉണ്ടാവില്ല. പോലീസിനെ രാത്രി രണ്ടു മണിക്ക് വിളിച്ചാലും അവര്‍ വരും. പെരുമ്പാവൂരിലെ ഓട്ടോ തൊഴിലാളികളെ ഉപയോഗിച്ചാണ് മയക്കുമരുന്ന് കൊണ്ടുവരുന്നത്. മയക്കുമരുന്നാണ് കൊണ്ടുവരുന്നതെന്ന് മനസിലായാല്‍ അവര്‍ ഞങ്ങളെ വിളിക്കുകയും വിവരം കൈമാറുകയും ചെയ്യും. അത് പോലീസിന് നല്‍കുകയും ചെയ്യുമെന്ന് നൗഷാദ് വ്യക്തമാക്കി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും എക്സൈസ് കമ്മിഷണര്‍ക്കും സേഫ് പെരുമ്പാവൂര്‍ എന്ന ആശയം മുന്‍ നിര്‍ത്തി ആയിരക്കണക്കിന് മെയിലുകള്‍ ഒരേ സമയം നല്‍കിയിരുന്നു. അതിന്റെ പരിണിത ഫലമായാണ് പോലീസിന്റെ ശക്തമായ പരിശോധന വന്നത്. പെരുമ്പാവൂരിലെ മയക്കുമരുന്ന് വിപണിയെ പിടിച്ചു നിര്‍ത്താന്‍ അന്നത്തെ പരാതി പ്രളയം കൊണ്ട് സാധിച്ചു. എന്നാല്‍ എക്സൈസില്‍ നിന്നും വേണ്ടത്ര സഹായങ്ങള്‍ ലഭിച്ചിട്ടില്ല. കുന്നത്തുനാട് താലൂക്കിന്റെ എക്സൈസ് ഓഫീസിനാണ് പെരുമ്പാവൂരിന്റെ ചുമതല. 60 ഓളം സ്റ്റാഫ് അവിടെ വേണമെങ്കിലും 30 ഓളം സ്റ്റാഫ് മാത്രമാണ് അവിടെയു്ളത് എന്നാണ് നൗഷാദ് പറയുന്നത്.
നമ്മുടെ മക്കള്‍ അതിലേക്ക് പോയപ്പോഴാണ് നമ്മള് ഉണര്‍ന്നത്. 17-18 വയസുള്ള ആണ്‍കുട്ടികളാണ് അവിടെ ലഹരി വാങ്ങാനെത്തുന്നു. അവരുടെ ഫോണ്‍ പരിശോധിപ്പോള്‍ പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങളാണ് കണ്ടത്. 16-17 വയസുള്ള പെണ്‍കുട്ടികള്‍ മയക്കമരുന്ന് വാങ്ങിക്കാന്‍ വേണ്ടി പൈസ അയച്ചു കൊടുത്തിരിക്കുന്നു. കാക്കനാടുള്ള ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ രണ്ടു വിദ്യാര്‍ഥികളെ പിടിച്ചു. അവര്‍ക്ക് പെണ്‍കുട്ടികള്‍ ലഹരി വാങ്ങാനായി കാശ് അയച്ചു കൊടുത്തിരിക്കുകയാണ്. അതോടെയാണ് ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് ഇറങ്ങിയതെന്നും നൗഷാദ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ലഹരിക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. പെരുമ്പാവൂരില്‍ പരസ്യമായി ലഹരി ഉപയോഗിക്കുന്നവരുടെ വീഡിയോ പോലീസിന് കൈമാറിയവരില്‍ ഒരാളാണ് നടന് ഉണ്ണി മുകുന്ദന്. ഇതിനെതിരെ നടപടി എടുത്തതോടെ ഓപ്പറേഷന് തൂഫാനും പോലീസിനും ആശംസകളുമായി താരം രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ കാണിച്ച പ്രതിബദ്ധതയ്ക്ക് സേനയ്ക്കും നടപടി എടുത്ത ഹാര്‍ദിക് മീണയ്ക്കും ഉണ്ണി മുകുന്ദന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് നന്ദി അറിയിച്ചത്.
Kerala
കൊച്ചി: എറണാകുളം കുന്നുവഴിയിൽ 34 കിലോ കഞ്ചാവുമായി നാല് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ റക്കീബുൽ ഷേക്ക് (30), ഹസിബൽ ഷേക്ക് (30 ), സമ്രാട്ട് ഷേക്ക് (36), സഞ്ജീബ് മണ്ഡൽ (48) എന്നിവരാണ് പിടിയിലായത്.
പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം ആലുവയിൽ എത്തി അവിടെ നിന്ന് രണ്ട് ഓട്ടോറിക്ഷകളിലായി പെരുമ്പാവൂരിലേക്ക് വരുന്ന വഴിയാണ് ഇവരെ പിടികൂടിയത്. പോലീസ് പിടികൂടാതിരിക്കുന്നതിന് വേണ്ടിയാണ് രണ്ട് ഓട്ടോറിക്ഷകൾ വിളിച്ചതെന്ന് പ്രതികൾ പറഞ്ഞു.
ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 5000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് 30,000 രൂപയ്ക്ക് ആയിരുന്നു ഇവിടെ വിൽപ്പന നടത്തിയിരുന്നത്. വിൽപ്പന നടത്തി അന്ന് തന്നെ ബംഗാളിലേക്ക് മടങ്ങിപ്പോകും. ഇവരിൽനിന്ന് കഞ്ചാവ് വാങ്ങുന്നവരെ കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്.
Kerala
തൃശൂർ: കുക്കറിലെ തിളപ്പിച്ച ചോറിൽ കഞ്ചാവ് ഒളിപ്പിച്ച യുവാവ് അറസ്റ്റിൽ. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷ് (40) ആണ് അറസ്റ്റിലായത്.
400 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. അന്വേഷണത്തിൽ പ്രതിക്ക് രണ്ടു കേസുകളുണ്ടെന്നു വ്യക്തമായി. എക്സൈസ് ഇൻസ്പെക്ടർക്കും സംഘത്തിനും എതിരേ കത്തിവീശിയ സംഭവത്തിലെ പ്രതിയാണ് ബിനീഷ്
കുന്നംകുളം സബ് ഇൻസ്പെക്ടർ രാകേഷിന് അടുപ്പൂട്ടിയിലെ ഒരു വീട്ടിൽ കഞ്ചാവുണ്ടെന്ന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. അന്വേഷണസംഘം വീട്ടിലെ വിവിധയിടങ്ങളിൽ പരിശോധിച്ചു.
പരിശോധനയ്ക്കിടെ അടുക്കളയിൽ നിന്നും കുക്കർ വിസിലടിച്ചു. കഞ്ചാവിന്റെ മണം ലഭിച്ച പോലീസ് അടുക്കളയിലെത്തി. കുക്കർ പരിശോധിച്ചപ്പോൾ അടുപ്പിൽ തിളച്ചിരുന്ന ചോറിൽനിന്നും കഞ്ചാവ് പൊതി കണ്ടെത്തി.
കുന്നംകുളം, ഗുരുവായൂർ ഡാൻസാഫ് ടീമും കുന്നംകുളം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശരത് സോമൻ, ഡാൻസാഫ് സ്ക്വാഡ് സബ് ഇൻസ്പെക്ടർ രാകേഷ് എന്നിവരടങ്ങുന്ന സംഘവും ചേർന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
Kerala
ആലപ്പുഴ: സംസ്ഥാന വ്യാപക ലഹരിവിരുദ്ധ പരിശോധനയായ തൂഫാൻ നാർക്കോട്ടിക് ഹണ്ട് പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ കഞ്ചാവ് കൈവശം വച്ച യുവാവിനെ എടത്വാ പോലീസ് അറസ്റ്റ് ചെയ്തു
ചെറുതന ആയാപറമ്പ് പുത്തൻകളത്തിൽ കിരൺ കൃഷ്ണൻ (20) പിടിയിലായത്. പോലീസ് എടത്വാ പണ്ടങ്കേരി കൊച്ചുശാസ്താ ക്ഷേത്രത്തിന് സമീപത്തു സംശയാസ്പദ സാഹചര്യത്തിൽ കണ്ട ഇയാളെ ഓടിച്ചിട്ട് പിടിച്ചു പോലീസ് ചോദ്യം ചെയ്യുകയും തുടർന്നുള്ള പരിശോധയിൽ കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു. ഇയാൾക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു.
എടത്വാ പോലീസ് സിഐ എം. അൻവറിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് എസ്ഐ രാജേഷ്, സിപിഒമാരായ ഇമ്മാനുവേൽ, കിരൺ ബാബു എന്നിവർ ചേർന്നു നടത്തിയ പരിശോധനയിലാണ് പ്രതിയുടെ പക്കൽനിന്നു കഞ്ചാവ് കണ്ടെത്തി അറസ്റ്റ് ചെയ്തതെന്നുപോലീസ് പറഞ്ഞു.
ഇയാൾക്കെതിരെ മയക്കുമരുന്ന് നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ജില്ലയിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും തടയുന്നതിനായി പരിശോധനകൾ ശക്തമാക്കിയിട്ടുണ്ടെന്നും ലഹരി സംബന്ധമായ വിവരങ്ങൾ പൊതുജനങ്ങൾ പോലീസിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
Kerala
കൊച്ചി: 12 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശികളായ റൈഫുള്‍ മൊണ്ടാല്‍, പര്‍വേസ് മൊണ്ഡൽ എന്നിവരാണ് അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടിയിലായത്. ബംഗാളില്‍ നിന്നും കൊണ്ടു വന്ന കഞ്ചാവ് രണ്ടു ബാഗുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു.
ഇന്ന് രാവിലെ ചെന്നൈ എഗ്മോര്‍ ട്രെയിനില്‍ അങ്കമാലിയില്‍ എത്തിയ പ്രതികളെ പോലീസും ഡാന്‍സാഫും സാഹസികമായാണ് പിടികൂടിയത്. പശ്ചിമ ബംഗാളില്‍ നിന്നും ട്രെയിൻ മാര്‍ഗം ചെന്നൈയില്‍ എത്തി അവിടെ നിന്നാണ് ഇവര്‍ കേരളത്തിലേക്ക് എത്തിച്ചത്.
ആലുവ റെയില്‍വേ സ്റ്റേഷനില്‍ പരിശോധന ശക്തമാക്കിയതിനെ തുടര്‍ന്ന് ലഹരിയുമായി എത്തുന്നവര്‍ അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്.
Kerala
കായംകുളം: നിരോധിത ലഹരിവസ്തുവായ കഞ്ചാവ് കൈവശം വച്ചതിനും പരസ്യമായി ഉപയോഗിച്ചതിനും ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ഉൾപ്പെടെ നാല് പേർ പോലീസിന്റെ പിടിയിലായി. ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് കായംകുളം പണ്ടകശാല സ്വദേശി സാജിദ് (35), കുട്ടംപേരൂർ സ്വദേശി അമൽ (26), കണ്ടല്ലൂർ അനിൽ ഭവനത്തിൽ അനന്തു (25), കണ്ടല്ലൂർ വളയിൽകടവത്ത് പ്രവീൺ (28) എന്നിവരാണ് പിടിയിലായത്.
കായംകുളം സബ് ഇൻസ്പെക്ടർ സി.ജെ. സാംസണും സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം കായംകുളം ഓവർബ്രിഡ്ജിന് തെക്ക് ബോട്ട് ജെട്ടി ജംഗ്ഷൻ റോഡിൽ കായൽ പാർക്കിന് സമീപത്തുനിന്നാണ് സംഘം പിടിയിലാവുന്നത്. ഈ ഭാഗത്ത് സംഘം പരസ്യമായി കഞ്ചാവ് ബീഡി കത്തിച്ച് വലിച്ച് പുക ശ്വസിക്കുന്നത് പെട്രോളിംഗിനിറങ്ങിയ പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
തുടർന്ന് ഇവരെ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ബീഡികൾ കണ്ടെടുത്തത്. പ്രതികൾക്കെതിരെ നർക്കോട്ടിക്ക് ആക്ട് പ്രകാരം കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചതായി പോലീസ് പറഞ്ഞു.
Kerala
കൊച്ചി: ആലുവ തോട്ടക്കാട്ടുകരയില്‍ വന്‍ കഞ്ചാവ് വേട്ട. ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച 25 കിലോ കഞ്ചാവ് പോലീസ് പിടികൂടി. അങ്കമാലിയില്‍ നിന്നും ആലുവ ഭാഗത്തേക്ക് ഓട്ടോറിക്ഷയില്‍ കൊടുത്തുവിടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്റെ സ്പെഷല്‍ സ്ക്വാഡ് കഞ്ചാവ് പിടികൂടിയത്.
ബംഗാള്‍ സ്വദേശികളായ മൂന്നു പേരും എറണാകുളം സ്വദേശിയായ ഓട്ടോ ഡ്രൈവറുമാണ് പിടിയിലായത്. സുജന്‍ മണ്ടല്‍, മഫ്തൂല്‍ മണ്ടല്‍, ഇനാത്തുള്‍ മണ്ടല്‍, കൊടനാട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ആസാദ് എന്നിവരാണ് അറസ്റ്റിലായത്.
ഒഡീഷയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി എറണാകുളത്തെ കോളജുകളിലും വിവിധ ഭാഗങ്ങളിലും പത്തിരട്ടി വിലയ്ക്ക് വില്‍ക്കുന്നതാണ് ഇവരുടെ രീതി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ അറസ്റ്റിലായത്.
National
അമരാവതി: കയ്യിൽ ഒരു പാക്കറ്റ് കഞ്ചാവ് തരണമെന്ന വിചിത്ര ആവശ്യവുമായി മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ആന്ധ്രാപ്രദേശിലാണ് നാടകീയമായ ഈ സംഭവം അരങ്ങേറിയത്. ഹനുമന്തു എന്ന് പേരുള്ള യുവാവാണ് മൊബൈൽ ടവറിന് മുകളിൽ കയറി പരിഭ്രാന്തി സൃഷ്ടിച്ചത്.
ടവറിന് മുകളിൽ കയറിയ യുവാവ് ഉറക്കെ നിലവിളിക്കാൻ തുടങ്ങിയതോടെയാണ് പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇവർ ഉടൻ തന്നെ പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ഇയാളെ താഴെയിറക്കാൻ ദീർഘനേരം ശ്രമിച്ചെങ്കിലും കഞ്ചാവ് കിട്ടാതെ താഴെയിറങ്ങില്ലെന്ന കടുത്ത നിലപാടിലായിരുന്നു യുവാവ്.
ഒടുവിൽ പോലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും തന്ത്രപരമായി സംസാരിച്ച് ഇയാളെ അനുനയിപ്പിക്കുകയും സുരക്ഷിതമായി താഴെയിറക്കുകയുമായിരുന്നു. യുവാവിന് മാനസികാസ്വാസ്ഥ്യമോ കടുത്ത ലഹരിബാധയോ ഉണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. മൊബൈൽ ടവറിന് മുകളിൽ കയറിയുള്ള യുവാവിന്റെ പ്രകടനം കാണാൻ വലിയൊരു ജനക്കൂട്ടമാണ് പ്രദേശത്ത് തടിച്ചുകൂടിയത്.
Kerala
കോഴിക്കോട്: ഓമശേരി പഞ്ചായത്തിന് കീഴിലുള്ള സ്റ്റേഡിയത്തിന് സമീപം കുറ്റിക്കാടുകള്‍ക്കിടയില്‍ കണ്ടെത്തിയ കഞ്ചാവ് ചെടികള്‍ അധികൃതര്‍ നശിപ്പിച്ചു. കളിസ്ഥലത്തിന്റെ പരിസരത്ത് കഞ്ചാവ് ചെടികള്‍ വളരുന്നത് ശ്രദ്ധയില്‍പ്പെട്ട സമീക്ഷ സംഘടനയുടെ ഭാരവാഹികളാണ് വിവരം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത്.
തുടര്‍ന്ന് സ്ഥലത്തെത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും കഞ്ചാവ് തൈകള്‍ പിഴുതുമാറ്റി നശിപ്പിക്കുകയും ചെയ്തു. കളിസ്ഥലത്തിന്റെ ചുറ്റുമായി കെട്ടിയ കമ്പിവേലിയോട് ചേര്‍ന്ന് കുറ്റിച്ചെടികള്‍ വളര്‍ന്നിട്ടുണ്ട്. ഇതിനിടയിലാണ് കഞ്ചാവ് ചെടികള്‍ നട്ട നിലയില്‍ കണ്ടത്.
ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. പ്രദേശത്ത് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ പുലര്‍ത്തുന്ന ജാഗ്രതയാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചതെന്ന് സമീക്ഷ സംഘടന ഭാരവിഹികള്‍ അറിയിച്ചു.
Kerala
കൊച്ചി: ആലുവയില്‍ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. മുര്‍ഷിദാബാദ് ഗാസിപൂര്‍ സ്വദേശി ഇന്‍രാജ് അലിയെ (33) ആണ് ഒന്നര കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. ആലുവ മാര്‍ക്കറ്റിന് സമീപം കഞ്ചാവ് വില്‍പ്പനയ്ക്ക് എത്തിയപ്പോഴാണ് എക്സൈസ് ഇയാളെ ഓടിച്ചിട്ടു പിടിച്ചത്.
ഉളിയന്നൂര്‍ പാലത്തിന് സമീപത്തു വച്ചാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. കഞ്ചാവ് വില്‍പ്പനയ്ക്കായി ഉപയോഗിച്ച ബൈക്ക്, മൊബൈല്‍ എന്നിവയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളില്‍ നിന്നും കഞ്ചാവ് വാങ്ങിയവരെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്.
Kerala
തിരുവനന്തപുരം: വിഴിഞ്ഞത്ത് 51 ഗ്രാം എംഡിഎംഎയും 2.6 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് വെള്ളരികുണ്ട് ചിറ്റാരിക്കൽ പാലവയൽ മെയ്യാൽ വലിയ വീട്ടിൽ ജിഷ്ണു (30), മലപ്പുറം കരുവാരകുണ്ട് കിഴക്കേത്തല പാറക്കൽ വീട്ടിൽ സഹലു റഹ്മാൻ (36) എന്നിവരാണ് അറസ്റ്റിലായത്.
നെയ്യാറ്റിൻകര എക്സൈസ് സംഘമാണ് ഇരുവരെയും പിടികൂടിയത്. കോവളം, പൂവാർ എന്നിവിടങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വില്പന നടത്തുന്നതിനായി എത്തിച്ച എംഡിഎംഎയാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം വൈകുന്നേരം അഞ്ചരയോടെ വിഴിഞ്ഞം മുക്കോല ഭാഗത്ത് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. വാടകയ്ക്കെടുത്ത ഐ ട്വന്റി കാറിൽ എറണാകുളത്ത് നിന്നാണ് ഇവരെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ജിഷ്ണുവിന്റെ കൈവശമുണ്ടായിരുന്ന ബാഗിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. സഹലുൾ റഹ്മാന്റെ കൈയിലായിരുന്നു കഞ്ചാവ്. ഇതിന് മാർക്കറ്റിൽ മൂന്നരലക്ഷത്തോളം വിലയുണ്ടാകുമെന്ന് എക്സൈസ് പറഞ്ഞു.
ഇവരിൽ നിന്ന് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ജിഷ്ണു നേരത്തെയും കഞ്ചാവുമായി പിടിയിലായിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് എക്സൈസ് അറിയിച്ചു.
Kerala
കോഴിക്കോട്: വിൽപനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. 930 ഗ്രാം കഞ്ചാവുമായി ഒളവണ്ണ കയറ്റി സ്വദേശി മദീന മൻസിൽ മുഷാരിദ്(46) ആണ് നല്ലളം പോലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച രാത്രി നല്ലളം പോലീസിന്റെ പട്രോളിംഗ് ഡ്യൂട്ടിക്കിടയിൽ കയറ്റി എന്ന സ്ഥലത്ത് വച്ച് നടന്നു വരികയായിരുന്ന പ്രതി പോലീസ് വാഹനം കണ്ട് ഓടിപ്പോകാൻ ശ്രമിച്ചു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ വിൽപനയ്ക്കായി 15 പാക്കറ്റുകളാക്കി സൂക്ഷിച്ച കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.
നല്ലളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ആനന്ദ്, വർഷ മധു, സിവിൽ പോലീസ് ഓഫീസർ അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
Kerala
കൊച്ചി: 19 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. പശ്ചിമ ബംഗാൾ മുര്‍ഷിദാബാദ് സ്വദേശികളായ റഫീഖുല്‍ മൊല്ല (22), മുസ്തഫ മണ്ഡല് (30) എന്നിവരെയാണ് പട്ടിമറ്റം ചൂരക്കോട് ഭാഗത്തു നിന്ന് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും കുന്നത്തുനാട് പോലീസും ചേര്‍ന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി കെ.എസ്. സുദര്ശന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഒഡീഷയില്‍ നിന്ന് കിലോക്ക് 5000 രൂപ നിരക്കില്‍ വാങ്ങുന്ന കഞ്ചാവ് 25000 രൂപയ്ക്കാണ് കേരളത്തില്‍ വില്‍പ്പന നടത്തുന്നത്. ഒരു കിലോയുടെയും രണ്ട് കിലോയുടെയും പാക്കറ്റുകളില്‍ ആക്കിയായിരുന്നു കച്ചവടം.
ഒരു മുറിയില്‍ പ്രത്യേക അറ ഉണ്ടാക്കി അതിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം റഫീഖുല്‍ മൊല്ലയെ 24 കിലോ കഞ്ചാവുമായി നെടുമ്പാശേരിയില്‍ പിടികൂടിയിരുന്നു.
എഎസ്പി ഹാര്‍ദിക് മീണ, ഇന്‍സ്പെക്ടര്‍ ശിവലാല്‍, എസ്ഐമാരായ എം. അഭിജിത്ത്, പി.എം. മുഹമ്മദ്, അബൂബക്കര്‍, എഎസ്ഐ പി.എ. അബ്ദുല്‍ മനാഫ്, സീനിയര്‍ സിപിഒമാരായ ടി.എ. അഫ്സല്, ബെന്നി ഐസക്ക്, റോബിന് ജോയി, സിപിഒമാരായ ഒ.എസ്. ബിപിന്‍ രാജ്, എബി ഗോപാലന്, ടോമി തോമസ്, ധന്യ മുരളി എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
Kerala
തൃശൂര്‍: നാട്ടികയില്‍ ആറര കിലോ കഞ്ചാവും മാരകായുധങ്ങളും പിടികൂടിയ കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ. വലപ്പാട് കഴിമ്പ്രം തൊട്ടാരത്ത് നന്ദുകൃഷ്ണ (21)യാണ് അറസ്റ്റിലായത്.
ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മീന്പിടിത്തക്കാരന് എന്ന വ്യാജേന കഞ്ചാവ് വില്പന നടത്തിയിരുന്ന നാട്ടിക ബീച്ച് സ്വദേശി പുഞ്ചപ്പാടത്ത് വിഷ്ണുവിനെ (37) വന്‍ ലഹരിമരുന്ന് ശേഖരവുമായി മാര്‍ച്ച് ഒമ്പതിന് റൂറല്‍ പൊലീസ് പിടികൂടിയിരുന്നു.
വിഷ്ണുവിന്റെ വീടിന്റെ ടെറസില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ആറര കിലോ കഞ്ചാവും അഞ്ച് വടിവാളുകള്‍, കത്തി, എയര്‍ഗണ്‍, ഡിജിറ്റല്‍ ത്രാസ് എന്നിവ കണ്ടെടുത്തത്. നാട്ടിലെ തോടുകളിലും കുളങ്ങളിലും മീന്‍പിടിക്കാനെന്ന മട്ടില്‍ പോയി ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ വച്ച് കഞ്ചാവ് കൈമാറുന്നതായിരുന്നു ഇവരുടെ രീതി.
ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീമും വലപ്പാട് പൊലീസും ചേര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് വിഷ്ണു കുടുങ്ങിയത്. ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കിയിരുന്ന വലപ്പാട് സ്വദേശി പണിക്കവീട്ടില്‍ മുഹമ്മദ് ഷെജി (30) എന്നയാളെ മാര്‍ച്ച് 14നും അറസ്റ്റ് ചെയ്തിരുന്നു.
Kerala
കൊച്ചി: എറണാകുളം കളമശേരിയിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ഇടപ്പള്ളി സ്വദേശി സിയാദ് (42), കൊല്ലം ചിതറ സ്വദേശി ആദിൽ അൻസാർ (24) എന്നിവരാണ് പിടിയിലായത്.
കളമശേരി വട്ടേക്കുന്നത്തെ ലോഡ്ജിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവരിൽ നിന്ന് 6.79 ഗ്രാം എം ഡി എം എയും 56.98 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷ്ണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്.
Kerala
തൊടുപുഴ: വില്‍പ്പനയ്ക്കായി സൂക്ഷിച്ച 1.75 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കരിമണ്ണൂര്‍ പന്നൂര് നാല് സെന്റ് ഉന്നതിയില്‍ പാറയ്ക്കല്‍ പി.ആര്. രാകേഷിനെയാണ് (37) കരിമണ്ണൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ പുലര്‍ച്ചെ ആറോടെ പോലീസ് വീടുവളഞ്ഞാണ് കഞ്ചാവ് സഹിതം പ്രതിയെ പിടികൂടിയത്. ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Kerala
ആലപ്പുഴ: എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. അമ്പലപ്പുഴ താലൂക്കിലെ മണ്ണഞ്ചേരി സ്വദേശികളായ ശ്രീഹരി (24), ഷാരോൺ (23) എന്നിവരാണ് പിടിയിലായത്.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ആണ് ഇരുവരെയും പിടികൂടിയത്. പ്രതികളിൽ നിന്ന് 1.25 കിലോ കഞ്ചാവ് കണ്ടെത്തി. ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഡൊമിനർ ബൈക്കും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
പിടിയിലായ ശ്രീഹരി മുൻപും നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
Kerala
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രി വളപ്പിൽ കഞ്ചാവ് ചെടി കണ്ടെത്തി. ഫാർമസിക്ക് സമീത്തായാണ് ഏകദേശം ഒന്നര മാസത്തോളം പ്രായമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്.
പുനലൂർ എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ചെടി പിടിച്ചെടുത്തു. പുനലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ചെടി നട്ടുപിടിപ്പിച്ചത് ആരെന്നതടക്കം കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണം നടത്തുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. പ്രദേശത്ത് സമാനമായ രീതിയിൽ കഞ്ചാവ് ചെടികൾ ഉണ്ടോ എന്ന് കണ്ടെത്തുന്നതിനുള്ള പരിശോധനയും നടത്തി.
Kerala
കൊച്ചി: ഇടപ്പള്ളി പോണേക്കരയില്‍ വന്‍ കഞ്ചാവ് വേട്ട. എട്ടു കിലോ കഞ്ചാവുമായി നാലു പേരെ പോലീസ് പിടികൂടി.
ഇടുക്കി സ്വദേശികളായ അപ്പു ഓമനക്കുട്ടന്, അനു എന്നിവരും ഒഡീഷ സ്വദേശികളായ ജന്നാഥ് നായിക്, ജിതിന് നായിക് എന്നിവരുമാണ് അറസ്റ്റിലായത്. വിപണിയില്‍ ഏകദേശം നാലു ലക്ഷം രൂപ വരെ വില വരുന്ന കഞ്ചാവാണ് ഇവരില്‍ നിന്നും പോലീസ് പിടികൂടിയത്.
ഒഡീഷയില്‍ നിന്നും ട്രെയ്നിലാണ് കഞ്ചാവ് കൊച്ചിയില്‍ എത്തിച്ചത്. എട്ടു പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
Kerala
പാലക്കാട്: വാളയാറിൽ കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ. എറണാകുളം മൂവാറ്റുപുഴ സ്വദേശി കെനസ് ജോൺ, കുമ്പളം സ്വദേശി കെ.എസ്. ജിതിൻ എന്നിവരാണ് അറസ്റ്റിലായത്.
എക്സൈസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഒഡീഷയിൽ നിന്ന് ഒഡീസയിൽ നിന്നും എറണാകുളത്തേക്ക് കഞ്ചാവ് കടത്താനായിരുന്നു ശ്രമം.
എറണാകുളത്തെ ലഹരി വിൽപ്പന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍. പത്തു കിലോ കഞ്ചാവാണ് ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയില്‍ പിടികൂടിയത്.
ബംഗാള്‍ സ്വദേശികളായ ഡോള, പാര്ഥഘോഷ്, ബിഗാഷ് എന്നിവരാണ് പിടിയിലായത്. ഒഡീഷയില്‍ നിന്നാണ് സംഘം കഞ്ചാവ് എത്തിച്ചത്. കലൂരിലെ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ബിഗാഷ്.
പിടിയിലായ മൂന്നു പ്രതികളും സ്ഥിരം കഞ്ചാവ് കടത്തുകാരാണെന്നും ബിഗാഷിന്റെ അക്കൗണ്ട് വഴി കഴിഞ്ഞ നാലു ദിവസത്തിനിടെ ലക്ഷങ്ങളുടെ ഇടപാട് നടന്നിട്ടുണ്ടെന്നുമാണ് പോലീസ് പറയുന്നത്.
Kerala
കൊച്ചി: പന്ത്രണ്ടര കിലോ കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ. വടക്കൻ പറവൂർ
പെരുവാരം പൂതയിൽ വിനോദ്(46) ആണ് പിടിയിലായത്.
വടക്കേക്കര പൊലീസും റൂറൽ ജില്ലാ ഡാൻസാഫ് ടീമും ചേർന്നാണ് ഇയാളെ പിടികൂടിയത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടന്ന പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. സ്കൂൾ കോളജ് വിദ്യാർഥികൾക്കിടയിൽ വിൽപന നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചത്.
ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങി തീവണ്ടിയിൽ യാത്ര ചെയ്ത് പാലക്കാട് ഇറങ്ങി അവിടെ നിന്ന് ബസിലാണ് എത്തിയത്. ഷോൾഡർ ബാഗുകളിൽ പ്രത്യേക പായ്ക്കറ്റുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.
പ്രതിക്കെതിരെ രണ്ട് കിലോയിലധികം കഞ്ചാവ് കൈവശം വച്ചതിന് കോതമംഗലം എക്സൈസിൽ മയക്കുമരുന്ന് കേസും, നോർത്ത് പറവൂർ പോലീസ് സ്റ്റേഷനിൽ അടിപിടി കേസും ഉണ്ട്.
Kerala
തൃശൂർ: പുന്നയൂർക്കുളത്ത് 67 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കുമാരൻപടി റോഡ് പരിസരത്തുനിന്ന് കോട്ടയം അതിരന്പുഴ മുണ്ടകൈപ്പാടം സ്വദേശി ലിന്റോ ജോസഫ് (39) ആണ് ഡാൻസാഫിന്റെ പിടിയിലായത്.
രഹസ്യ വിവരത്തെത്തുടർന്ന് 21ന് രാത്രി നടത്തിയ പരിശോധനയിലാണ് പൊന്നാനിയിൽനിന്ന് ചാവക്കാട് ഭാഗത്തേക്കുപോയ വാഹനത്തിൽനിന്ന് കഞ്ചാവ് കണ്ടെടുത്തത്. ഡ്രൈവറുടെ ക്യാബിനോടു ചേർന്നു പ്രത്യേകം തയാറാക്കിയ അറയിലാണു കഞ്ചാവു സൂക്ഷിച്ചത്.
കഞ്ചാവ് ഒഡീഷയിൽനിന്ന് എത്തിച്ചതാണിതെന്നും വ്യക്തമായി. കടുത്തുരുത്തി, പീച്ചി, ബേക്കൽ, എന്നീ സ്റ്റേഷനുകളിൽ പ്രതിക്കെതിരേ കേസുകളുണ്ടെന്നും പീച്ചി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലഹരിക്കടത്തു കേസിൽ വിചാരണ നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. സിംഗപ്പൂരിൽനിന്ന് എത്തിയ കണ്ണൂർ സ്വദേശി ലിബിൻ ദാസിൽ നിന്നാണ് ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടിയത്. 1.86 കോടി വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്.
കൂടുതൽ അന്വേഷണത്തിൽ മറ്റൊരു യാത്രക്കാരന്റെ പങ്കും തെളിഞ്ഞു. കൊല്ലം സ്വദേശിയായ ആനന്ദ് ജയപ്രകാശും കൃത്യത്തിൽ ഉൾപ്പെട്ടതായി തെളിഞ്ഞു. സിംഗപ്പൂരിൽനിന്ന് വരുന്നതിനാൽ കസ്റ്റംസിന് സംശയം തോന്നാതിരിക്കാൻ തിരുവനന്തപുരത്ത് തന്റെ ബാഗേജ് ശേഖരിക്കാൻ ആനന്ദ് ലിബിനോട് ആവശ്യപ്പെടുകയായിരുന്നു.
ഇരുവരും വുഹാൻ സർവകലാശാലയിൽ പഠിച്ച ഡോക്ടർമാരാണെന്നാണ് സൂചന. ലിബിൻ ദാസിനെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Kerala
കൊച്ചി: നെടുമ്പാശേരിയിൽ ആറര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ ആലിപ്പുർ സ്വദേശി ബാബുൽ മിത്ര(41) ആണ് പിടിയിലായത്.
എറണാകുളം റൂറൽ ജില്ലാ ഡാൻസാഫും നെടുമ്പാശേരി പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. അത്താണി എയർപോർട്ട് സിഗ്നൽ ജംഗ്ഷനടുത്തുള്ള ബസ് സ്റ്റോപ്പിൽ നിന്നാണ് ബാബുൽ പിടിയിലായത്.
ആലുവ മാറമ്പിള്ളി ഭാഗത്തേയ്ക്ക് വില്പനക്കായി കൊണ്ടുവന്നതാണ് കഞ്ചാവ്. ബംഗാളിൽ നിന്ന് കഞ്ചാവ് വാങ്ങി തീവണ്ടിയിൽ യാത്ര ചെയ്ത് കോയമ്പത്തൂരിൽ ഇറങ്ങുകയായിരുന്നു.
Kerala
കൊച്ചി: ആലുവയിൽ എട്ട് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. ബംഗാളിലെ മുർഷിദാബാദിൽ നിന്നുള്ള യാരു ദീൻഷേഖ് ആണ് അറസ്റ്റിലായത്.
ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡും ആലുവ ആർപിഎഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ആലുവ റെയിൽവെ സ്റ്റേഷൻ കവാടത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ ഡി.എസ്. അരുണിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.
Kerala
തൃശൂര്‍: കുന്നംകുളത്ത് സ്വകാര്യ ബസില്‍ കഞ്ചാവുമായെത്തിയ ഒഡീഷ സ്വദേശിനി പിടിയില്‍. കഞ്ചാവുമായെത്തിയ രേണു ബഹറ (45) യാണ് ആണ് പിടിയിലായത്.
കുന്നംകുളം പോലീസും തൃശൂർ ഡാൻസാഫ് ടീമും ചേർന്നാണ് ഇവരെ പിടികൂടിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ട് ബാഗുകളില്‍ നിന്നായി ഏകദേശം നാലു കിലോയോളം കഞ്ചാവ് കണ്ടെടുത്തു. ശനി ഉച്ചയ്ക്ക് രണ്ടിന് കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡില്‍ വച്ചായിരുന്നു അറസ്റ്റ്.
ഒഡീഷയില്‍ നിന്ന് തീവണ്ടി മാര്‍ഗം തൃശൂരില്‍ ഇറങ്ങിയ യുവതി അവിടെ നിന്നാണ് സ്വകാര്യ ബസില്‍ കയറിയത്. യുവതിയെ ഷാഡോ പോലീസ് പിന്തുടര്ന്നിരുന്നു. കുന്നംകുളം സ്റ്റാന്റിൽ വന്നിറങ്ങിയ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. ഡാന്‍സാഫ് എസ്ഐ വിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
പ്രതി വടക്കേക്കാട് പോലീസ് സ്റ്റേഷന് പരിധിയിലെ പരൂരില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഒഡീഷയില്‍ നിന്നും സ്ഥിരമായി കഞ്ചാവ് എത്തിച്ച് കുന്നംകുളം, വടക്കേക്കാട് മേഖലകളില്‍ വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇവരെന്നാണ് പോലീസ് നല്കുന്ന സൂചന.
Kerala
പെരുമ്പാവൂര്‍: എറണാകുളം പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ് വേട്ട. 32 കിലോഗ്രാം കഞ്ചാവുമായി മൂന്നു പശ്ചിമ ബംഗാള്‍ സ്വദേശികളെ ഡാന്‍സാഫ് സംഘം പിടികൂടി. ബംഗാള്‍ സ്വദേശികളായ മിന്‍ഹാജ് (47), ടുട്ടുള്‍ ഷെയ്ക്ക് (36), മാസും ഷേക്ക് (36) എന്നിവരാണ് അറസ്റ്റിലായത്.
പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ ഏഴോടെയാണ് പ്രതികളെ വലയിലാക്കിയത്. പശ്ചിമ ബംഗാളില്‍ നിന്നും ട്രെയിന്‍ മാര്‍ഗം ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച കഞ്ചാവ് പെരുമ്പാവൂരിലെ വിവിധ ഇടങ്ങളില്‍ വിതരണം ചെയ്യാനായിരുന്നു പ്രതികളുടെ ലക്ഷ്യം.
റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഓട്ടോറിക്ഷയില്‍ പെരുമ്പാവൂരിലേക്ക് വരുമ്പോഴാണ് മാറമ്പിള്ളിയില്‍ വച്ച് പോലീസ് സംഘം ഇവരെ തടഞ്ഞത്. തുടര്‍ന്ന് പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തു. പെരുമ്പാവൂര്‍ മേഖലയിലേക്ക് ലഹരിമരുന്നുകള്‍ വന്‍തോതില്‍ എത്തുന്നതായി പോലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. പ്രതികള്‍ മുമ്പും ലഹരി കടത്തിയിട്ടുണ്ടോ എന്നും ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഏജന്റുമാരെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.
Kerala
മലപ്പുറം: പെരുമ്പടപ്പില്‍ ബൈക്കിന്റെ ടാങ്ക് കവറിനുള്ളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ. പെരുമ്പടപ്പ് എന്‍.കെ. റോഡ് മാക്കാലിക്കല്‍ വീട്ടില്‍ നജീബ് (38), കിഴക്കുമുറി പെരുമ്പുംകാട്ടില്‍ വീട്ടില്‍ ഷഹീദ് (38) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച പുലര്‍ച്ചെ പെരുമ്പടപ്പ് പാറ ജംഗ്ഷനു സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ വലയിലായത്. പുലര്‍ച്ചെ 12.20ന് എരമംഗലം ഭാഗത്തുനിന്ന് മോട്ടോര്‍ സൈക്കിളില്‍ എത്തിയ പ്രതികള്‍ പോലീസിനെ കണ്ടതോടെ പരിഭ്രമിച്ചു. ഇവർ വാഹനം തിരിച്ചുവിടാന്‍ ശ്രമിച്ചു.
സംശയം തോന്നിയ പോലീസ് ഇവരെ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. 924 ഗ്രാം കഞ്ചാവാണ് ബൈക്കിന്റെ ടാങ്ക് കവറിനുള്ളിൽ നിന്നും പരിശോധനയിൽ കണ്ടെത്തിയത്. പെരുമ്പടപ്പ് എസ്എച്ച്ഒ സി.വി. ബിജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
സബ് ഇന്‍സ്പെക്ടര്‍ പി. ബസന്ത്, എഎസ്ഐ ഉഷ, സിപിഒമാരായ ശ്രീകുമാര്‍, വിഷ്ണു തമ്പാന്, ഗണേഷ്, മുകേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.
Kerala
കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്ന് പരിശോധന ശക്തമാക്കിയതോടെ മലയാളി യുവാക്കള്‍ ഇവിടെ നിന്നു കുറഞ്ഞ വിലയ്ക്ക് കഞ്ചാവു വാങ്ങി വൻലാഭം ലക്ഷ്യമിട്ട് വില്പനയ്ക്കെത്തിക്കുന്നത് ഗോവയിലേക്ക്. എംഡിഎംഎ, ഹാഷിഷ് ഓയില്‍, എല്‍എസ്ഡി സ്റ്റാമ്പ്, യെല്ലോ മെത്ത് പോലുള്ള സിന്തറ്റിക് ലഹരി ഉത്പന്നങ്ങള്‍ സുലഭമായ ഗോവയില്‍ കഞ്ചാവ് കിട്ടാന്‍ പലപ്പോഴും ബുദ്ധിമുട്ടാണ്.
ഇത് അവസരമാക്കിയെടുത്താണ് മലയാളി യുവാക്കള്‍ ഇവിടെ നിന്ന് ഗോവയിലേക്ക് കഞ്ചാവ് എത്തിച്ച് വില്പന നടത്തുന്നതെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരം. "ഗ്രീനിഷ് കഞ്ചാവ്' എന്ന പേരിലാണ് പച്ചക്കഞ്ചാവ് വില്പന.
ആന്ധ്ര, ഒഡീഷ എന്നിവിടങ്ങളിലെ ഏജന്റുമാരില്‍ നിന്ന് തുച്ഛമായ വിലയ്ക്ക് വാങ്ങിക്കുന്ന പച്ചക്കഞ്ചാവ് കാല് കിലോ, അരക്കിലോ പാക്കറ്റുകളിലാക്കിയാണ് ഗോവയിലേക്ക് എത്തിക്കുന്നത്. കേരളത്തില്‍ 50 മുതല്‍ 100 രൂപ വരെ വിലയുള്ള കഞ്ചാവ് ബീഡിക്ക് ഗോവയില്‍ ഇവര്‍ ഈടാക്കുന്നത് 500 രൂപയാണ്. 100 ഗ്രാം മുതലുള്ള ചെറിയ കഞ്ചാവ് പാക്കറ്റുകളും ഇവരുടെ കൈയിലുണ്ട്.
കേരളത്തില്‍ ചെറിയ സിപ് ലോക്ക് കവറില്‍ 500 രൂപയ്ക്ക് വില്‍ക്കുന്ന കഞ്ചാവിന് ഗോവയില്‍ ഈടാക്കുന്നത് 2,000 രൂപയാണ്. ഗോവയില്‍ വിദേശികള്‍ക്കിടയില്‍ മലയാളി യൂത്തിന്റെ 'ഗ്രീനിഷ് കഞ്ചാവി'ന് വന്‍ ഡിമാന്‍ഡുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ ഗോവന്‍ ട്രിപ്പ് എന്ന പേരില്‍ ബൈക്കിലും ട്രെയിനിലുമൊക്കെ ഗോവയ്ക്ക് പോകുന്ന ഈ സംഘം അവിടെ നിന്ന് തിരികെ പോരുമ്പോള്‍ 50,000 രൂപയിലധികം നേടുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
ഗോവയിലേക്കുള്ള യാത്രയ്ക്ക് പരിശോധന ശക്തമല്ലാത്തതിനാല് യുവാക്കള്‍ക്ക് അനുകൂല സാഹചര്യമാണുള്ളത്. തിരിച്ചു പോരുമ്പോള്‍ അവിടെ 250 രൂപയ്ക്കും 300 രൂപയ്ക്കുമൊക്കെ ലഭിക്കുന്ന മദ്യം വാങ്ങി കേരളത്തിലെത്തിച്ച് 1,500 രൂപയ്ക്കു മുകളില്‍ വില്‍ക്കുന്നുമുണ്ട്.
വില്പനയിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതം നയിക്കാനായാണ് ഉപയോഗിക്കുന്നത്. ഗോവയില്‍ നിന്ന് വസ്ത്രങ്ങളും ഷൂസുമൊക്കെ സംഘം വാങ്ങിക്കും. അതിനൊപ്പം മദ്യക്കുപ്പികളുമുണ്ടാകും. സംഘത്തില്‍ വിദ്യാര്ഥികളുമുണ്ടെന്നാണു സൂചന.
Kerala
കട്ടപ്പന: ഇടുക്കിയിൽ ഒന്നര കിലോയോളം കഞ്ചാവുമായി ഡെലിവറി ബോയി പിടിയിൽ. തൃശൂർ മുല്ലക്കര സ്വദേശി കെ.എസ്. ശ്രീജിത്ത് (22 )ആണ് കട്ടപ്പനയിൽ വച്ച് എക്സൈസിന്റെ പിടിയിലായത്.
കട്ടപ്പന ഭാഗത്ത് ഓൺലൈൻ ഡെലിവറി ചെയ്യുന്ന ശ്രീജിത്ത് യുവാക്കൾക്കും വിദ്യാർഥികൾക്കും കഞ്ചാവും നൽകിയിരുന്നതായി എക്സൈസ് പറഞ്ഞു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബൈക്കും കഞ്ചാവ് തൂക്കി പായ്ക്കറ്റുകളാക്കാൻ ഉപയോഗിച്ച ത്രാസും എക്സൈസ് കസ്റ്റഡിയിലെടുത്തു.
Kerala
കൊച്ചി: ആലുവ ശിവരാത്രി മണപ്പുറത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ക്കിടയിലൂടെ കഞ്ചാവ് കടത്താന്‍ ശ്രമം. 38 കിലോ കഞ്ചാവ് ആലുവ റെയില്‍വേ സ്റ്റേഷനില്‍നിന്നും പിടികൂടി. ആര്‍പിഎഫും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പാഴ്സലുകള്‍ കൈകാര്യം ചെയ്യുന്ന ഭാഗത്തുനിന്നും കഞ്ചാവ് കണ്ടെത്തിയത്.
ഉത്തരേന്ത്യയില്‍ നിന്നുള്ള ഭക്ഷ്യ വിഭവങ്ങള്‍ അടങ്ങിയ ചാക്കുകള്‍ക്കുള്ളില്‍ രണ്ടു വലിയ പൊതികളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. അതേസമയം രണ്ടു ദിവസം മുമ്പ് ആലുവ റെയില്‍വേ സ്റ്റേഷനില്‍നിന്നു 10 കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു.
Kerala
നേമം: കരമന-കളിയിക്കാവിള പാതയില്‍ പാപ്പനംകോടുനിന്നും മൂന്നുറു കിലോ കഞ്ചാവ് പോലീസ് പിടികൂടി. ഇന്നോവ കാറില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവാണു തിങ്കളാഴ്ച വൈകുന്നേരത്തോടെ ഡാന്‍സാഫ് സംഘം പിടികൂടിയത്.
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. വില്‍പ്പനയ്ക്കായി പാഴ്സല്‍ ചെയ്ത നിലയിലും പ്ലാസ്റ്റിക്ക് കവറുകളില്‍ പൊതിഞ്ഞ നിലയിലുമാണ് കഞ്ചാവ് പിടിച്ചെടുത്തത്. അന്‍പതിലധികം വരുന്ന പായ്ക്കറ്റുകളുണ്ടായിരുന്നു.
കാര്‍ ഞായറാഴ്ച മുതല്‍ ഈ ഭാഗത്ത് നിര്‍ത്തിയിട്ടതിനെ തുടര്‍ന്ന് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കാര്‍ എടുക്കാനായി ആളെത്തിയപ്പോള്‍ കാത്തുനിന്ന പോലീസ് സംഘം കരകുളം സ്വദേശിയായ അഫ്സലിനെ (23) പിടികൂടിയത്. ഇയാള്‍ വിളിച്ചുവരുത്തിയ സുഹൃത്തും പോലീസ് കസ്റ്റഡിയിലുണ്ട്.
ആന്ധ്രപ്രദേശിലെ ഹൈദരാബാദില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാര്‍ വാടകയ്ക്കെടുത്തതാണെന്നു സംശയിക്കുന്നു. സംഭവമറിഞ്ഞു നാട്ടുകാര്‍ തടിച്ചുകൂടിയതോടെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. കാറില്‍നിന്നും എടുത്ത കഞ്ചാവ് പൊതികള്‍ റോഡരികില്‍ നിരത്തിവച്ചശേഷം രാത്രി വൈകിയാണു ലൈറ്റ് തയാറാക്കി അളവെടുത്ത് സീല്‍ ചെയ്യാനായത്.
സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക്ക് ഐപിഎസും സ്ഥലത്തെത്തി പരിശോധന നടത്തി. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിക്കൂ. കാറിന്റെ പുറകുവശത്തെ സീറ്റുകള്‍ മാറ്റിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതികളെ നേമം പോലീസിനു കൈമാറും.
Kerala
കൊല്ലം: ശാസ്താംകോട്ടയിൽ കഞ്ചാവും മെത്താംഫെറ്റമിനുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മുൻ കാപ്പ കേസിലെ പ്രതി കൂടി ആയ റമീസ്, ഇയാളുടെ കൂട്ടാളികളായ അജ്മൽ ഷാ, ബിലാൽ എന്നിവരാണ് അറസ്റ്റിലായത്.
ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അബ്ദുൾ വഹാബും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവും മെത്താംഫെറ്റമിനും കണ്ടെത്തിയത്. അഞ്ച് ഗ്രാം മെത്താംഫെറ്റമിനും 45 ഗ്രാം കഞ്ചാവും ആയാണ് പ്രതികൾ പിടിയിലായത്.
പ്രിവന്റീവ് ഓഫീസർമാരായ ടി.എസ്. അനീഷ്, സന്തോഷ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) വിജു, സിവിൽ എക്സൈസ് ഓഫീസർമാരായ സുജിത് കുമാർ, നിഷാദ്, വിഷ്ണു, അതുൽ, ജിയോ, വനിത സിവിൽ എക്സൈസ് ഓഫീസർ ഷിബി എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
Kerala
മലപ്പുറം: തിരൂരിൽ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ. വൈലത്തൂർ ജംഗ്ഷന് സമീപം താമസിക്കുന്ന അലി ഗാസിയാണ് കഞ്ചാവുമായി പിടിയിലായത്.
എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാളുടെ താമസസ്ഥലത്ത് നിന്നും 11 കിലോ കഞ്ചാവ് എക്സൈസ് കണ്ടെടുത്തു.
എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കാർത്തികേയൻ.പി യുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസ് കണ്ടെടുത്തത്.
Kerala
കൊച്ചി: വില്പനയ്ക്കെത്തിച്ച അഞ്ചു ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. മലപ്പുറം അരീക്കോട് കാരിപ്പറമ്പ് വീട്ടില്‍ ഷാഹിദിനെ (24) ആണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി 11.50ന് മാധമ ഫാര്‍മസി ജംഗ്ഷനിലുളള ട്രാഫിക് ക്യാബിന്റെ പിന്നിൽ സംശയാസ്പദമായി നില്‍ക്കുകയായിരുന്ന യുവാവ് പോലീസ് പട്രോളിംഗിനിടെ പിടിയിലാവുകയായിരുന്നു.
പോലീസിനെ കണ്ട് പ്രതി സിപ് ലോക്ക് കവറിനുള്ളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് വലിച്ചെറിയുകയായിരുന്നു.
Kerala
മലപ്പുറം: കൊണ്ടോട്ടിയിൽ കവറിൽ സൂക്ഷിച്ച കഞ്ചാവ് ചെടികളുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. ബിഹാർ സ്വദേശി ഉമേഷ് യാദവ് (26) ആണ് പിടിയിലായത്.
വ്യാഴാഴ്ച രാത്രിയാണ് കൊണ്ടോട്ടി ഐക്കരപ്പടിയിലെ വാടക കോർട്ടേഴ്സിൽ നിന്നും ഇയാളെ പിടികൂടിയത്. കെട്ടിടത്തിന്റെ സൺഷേഡിൽ വളർത്തിയ കഞ്ചാവ് ചെടികൾ ആളുകൾ കണ്ടതോടെ പ്രതി പിഴുതെടുത്ത് റൂമിൽ സൂക്ഷിക്കുകയായിരുന്നു.
കൊണ്ടോട്ടി പോലീസും ഡാൻസാഫു ചേര്‍ന്നാണ് ഉമേഷിനെ പിടികൂടിയത്.
Kerala
കോഴിക്കോട്: ചെലവൂര്‍ പട്ടാളമുക്കില്‍ 40 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഓമശേരി സ്വദേശി പുറായില്‍ ജംഷീറാണ് പിടിയിലായത്.
ഡാൻസാഫ് സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ കാറിന്റെ ഡിക്കിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ഒഡീഷയില്‍ നിന്നും കാര്‍ മാര്‍ഗമാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചത്.
കഞ്ചാവ് കടത്തിയതിന് ഇയാള്‍ മുമ്പും പിടിയിലായിരുന്നതായി പോലീസ് അറിയിച്ചു. ഇയാളുടെ കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Kerala
പത്തനംതിട്ട: റാന്നിയിൽ കഞ്ചാവുമായി ഡോക്ടർ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ദേവീ കൃഷ്ണൻ ആണ് പിടിയിലായത്.
പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആണ് ഇയാൾ. കഴിഞ്ഞദിവസം പിടിയിലായ ഡിവൈഎഫ്ഐ പ്രവർത്തകൻ അടക്കമുള്ള കഞ്ചാവ് സംഘത്തിൽ നിന്നാണ് ഡോക്ടറെ കുറിച്ചുള്ള വിവരം കിട്ടിയത്.
കഞ്ചാവ് എത്തിക്കാൻ പണം നൽകിയത് ഡോക്ടറാണെന്നും ഡോക്ടറും സുഹൃത്തുക്കളും സ്ഥിരം കഞ്ചാവ് ഉപയോഗിക്കുന്നവരെന്നും പോലീസ് വ്യക്തമാക്കി.
Kerala
പാലക്കാട്: വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം നെടിയിരുപ്പ് സ്വദേശി ലിജേഷ് (32) ആണ് അറസ്റ്റിലായത്. 1.4 കിലോഗ്രാം കഞ്ചാവുമായാണ് ലിജേഷിന് അറസ്റ്റ് ചെയ്തത്.
പിടിക്കപ്പെടാതിരിക്കാൻ ബസിൽ കേരളത്തിലേയ്ക്ക് വരവെയാണ് ലിജേഷ് എക്സൈസിന്റെ വാഹന പരിശോധനയിൽ കുടുങ്ങിയത്. വാഹനങ്ങൾ പരിശോധിക്കവെ ബസിലുണ്ടായിരുന്ന യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
എക്സൈസ് ഇൻസ്പെക്ടർ എൻ.പ്രേമാനന്ദകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ദേവകുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) കെ.എം. സജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ, അശ്വന്ത്, സുബിൻ രാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Kerala
മാനന്തവാടി: കാറില്‍ കറങ്ങി നടന്ന് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന യുവാവ് പിടിയിൽ. മാനന്തവാടി കാഞ്ഞിരങ്ങാട് പുതുശ്ശേരി തെക്കേതില്‍ വീട്ടില്‍ ടി.എസ്. വിശാഖ് (26) ആണ് എക്സൈസിന്റെ പിടിയിലായത്.
മാനന്തവാടി മേഖലയിലെ എള്ളുമന്ദം കൊണിയന്‍ മുക്ക് ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്ആണ് വിശാഖ് പിടിയിലായത്. 856 ഗ്രാം കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന കെഎല്‍ 10 എഎഫ് 1849 മാരുതി എ-സ്റ്റാര്‍ കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
വലിയ അളവില്‍ കഞ്ചാവ് കാറില്‍ സൂക്ഷിക്കുകയും ചില്ലറ വില്പനക്കുള്ള പൊതികളാക്കി വിവിധയിടങ്ങളില്‍ സഞ്ചരിച്ച് വില്പന നടത്തുകയുമായിരുന്നു ഇയാളുടെ രീതിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം ഇപ്പോള്‍ പിടിയിലായ വിശാഖിന്റെ പേരിലുള്ളതല്ല വാഹനമെന്നും മറ്റൊരാളുടെ പേരിലുള്ള വാഹനം ഇയാള്‍ ഉപയോഗിക്കുകയായിരുന്നുവെന്നും കണ്ടെത്തിയ എക്സൈസ് സംഘം വാഹനത്തിന്റെ ഉടമസ്ഥനായി അന്വേഷണം നടത്തിവരികയാണ്.
Kerala
കൊല്ലം: കരുനാഗപ്പള്ളി തഴവ മെഴുവേലിയിൽ വാടക വീട്ടിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി. 15 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവും ആണ് പിടികൂടിയത്.
കുലശേഖരപുരം സ്വദേശി അനസിന്റെ വാടക വീട്ടിൽ എക്സൈസ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തത്. വീട്ടിൽ നിന്ന് പിസ്റ്റൾ, വടിവാളുകൾ, മഴു എന്നിവയും കണ്ടെടുത്തു.
വീടിന് സുരക്ഷ ഒരുക്കാൻ ജർമൻ ഷെപ്പേർഡ്, ലാബ്, റോട്വീലർ ഇനത്തിൽപ്പെട്ട നായകളെ ചുറ്റും കെട്ടിയിരുന്നു. നായയെ കെട്ടിയിരുന്ന ഷീറ്റിന്റെ അടിയിൽ നിന്നാണ് ചാക്കിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്. കേസിലെ പ്രതി അനസിനായി അന്വേഷണം ആരംഭിച്ചു.
Kerala
കായംകുളം: മൂന്ന് കിലോ കഞ്ചാവുമായി ആസാം സ്വദേശികൾ അറസ്റ്റിൽ. കായംകുളം എക്സൈസ് റേഞ്ച് സംഘം കായംകുളം മേടമുക്ക്, കായംകുളം റെയിൽവേ സ്റ്റേഷൻ തെക്ക് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് രണ്ട് ആസാം സ്വദേശികൾ അറസ്റ്റിലായത്.
ഇവരിൽ നിന്ന് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന മൂന്ന് കിലോ കഞ്ചാവ് പിടികൂടി. ആസാം സ്വദേശിയായ ജതിൻ ദത്ത (27), തുലൻ സൈക്യ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിൽ നിന്ന് വരുമ്പോൾ ചില്ലറ വിൽപ്പനയ്ക്കായി വൻതോതിൽ ലഹരിവസ്തുക്കൾ എത്തിക്കുന്നതായി ലഭ്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി ഇവർ എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
കഴിഞ്ഞ കുറച്ചുനാളുകൾക്കിടയിൽ അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നും കായംകുളം എക്സൈസ് വൻതോതിൽ ലഹരിവസ്തുക്കൾ കണ്ടെത്തി കേസെടുത്തിട്ടുള്ളതാണ്. എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പരിശോധനയ്ക്ക് എക്സൈസ് ഇൻസ്പെക്ടർ കുഞ്ഞുമോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ അബ്ദുൾ ഷുക്കൂർ, സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ, നന്ദഗോപാൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സവിത രാജൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ രജിത് കുമാർ എന്നിവരും പങ്കെടുത്തു.
Kerala
കൊല്ലം: പഞ്ചിമ ബംഗാൾ സ്വദേശികളായ യുവാക്കൾ നാല് കിലോ കഞ്ചാവുമായി കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ പിടിയിലായി. ബംഗാൾ മുർഷിദാബാദ് സ്വദേശികളായ സിന്റു മണ്ടൽ(19), രാഹുൽ മണ്ടൽ(19) എന്നിവരാണ് പിടിയിലായത്. കൊല്ലം റൂറൽ ഡാൻസഫ് ടീമും കൊട്ടാരക്കര പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. തിരുവല്ല ഭാഗത്തുനിന്ന് കെഎസ്ആർടിസി ബസിൽ കൊട്ടാരക്കരയിലേക്ക് വരികയായിരുന്നു ഇരുവരും.
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളിൽനിന്ന് കഞ്ചാവ് കണ്ടെടുത്തത്. ദ്വിഭാഷിയുടെ സഹായത്തോടെ പ്രതികളെ ചോദ്യം ചെയ്തു. കൊൽക്കത്തയിൽ നിന്നുമാണ് കഞ്ചാവ് വാങ്ങിയതെന്നും ട്രെയിൻ മാർഗം ചെങ്ങന്നൂരിൽ എത്തിച്ച ശേഷംഅവിടെനിന്നും ബസിൽ കൊട്ടാരക്കരയിൽ എത്തുകയായിരുന്നുവെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.
സംഭവസ്ഥലത്തുവെച്ച് തന്നെ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കൂടുതൽപേർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കം സംഭവവുമായി ബന്ധപെട്ടു വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചു. ഡാൻസാഫ് എസ് ഐ ജ്യോതിഷ് ചിറവൂർ, കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ എസ് ഐ രഘുനാഥൻ, ആതിര, ഡാൻസാഫ് ടീം അംഗമായ സി പി ഒ അഭിലാഷ്, കൊട്ടാരക്കര പി എസ് എസ്.സി.പി.ഒ ദീപക്, സി.പി.ഒ അസർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
Kerala
കൊച്ചി: മൂവാറ്റുപുഴയിൽ 15 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ റാണി നഗർ സ്വദേശി സാഗർ മൊല്ല (26), നാദിയ സ്വദേശി ദിബാകർ മണ്ഡൽ (30) എന്നിവരാണ് പിടിയിലായത്.
ബംഗാളിൽ നിന്ന് ട്രെയിനിൽ ആലുവയിൽ ഇറങ്ങിയ ശേഷം ഓട്ടോറിക്ഷയിൽ കഞ്ചാവുമായി സഞ്ചരിക്കുകയായിരുന്ന ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പള്ളിത്താഴത്ത് നിന്നും ഇവരെ കസ്റ്റഡിയിലെടുത്തത്.
വെസ്റ്റ് ബംഗാളിൽ നിന്നും കിലോ ഗ്രാമിന് 1000 രൂപ നിരക്കിൽ വാങ്ങിയ ശേഷം കിലോയ്ക്ക് 25,000 രൂപയ്ക്കാണ് ഇവിടെ വിൽപന നടത്തുന്നത്. ഇവർ ഇടയ്ക്ക് കേരളത്തിൽ വന്നു പോകുന്നതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.
എറണാകുളം റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മൂവാറ്റുപുഴ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം. ബൈജു, ഇൻസ്പെക്ടർ ബേസിൽ തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.