പുണെയിലെ ലോഹഗഡ് കോട്ടയിൽ കൊല്ലപ്പെട്ട വ്യവസായി കേതൻ അഗർവാളിന്റെ മരണത്തിന് പിന്നാലെ, കുറ്റകൃത്യം നടന്ന സ്ഥലം കാണാൻ സന്ദർശകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ, ഒരു കൊലപാതക സ്ഥലത്തെ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന ജനങ്ങളുടെ മനസിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്.
ദാരുണമായ ഒരു ദുരന്തത്തെ റീലുകൾക്കും ഫോട്ടോകൾക്കുമായി ഉപയോഗിക്കുന്നത് ഇരയുടെ കുടുംബത്തോടുള്ള അനാദരവാണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുമ്പോൾ, സംഭവത്തെ പരിഹസിച്ച് സംസാരിക്കുന്നവരും കുറവല്ല.
അതേസമയം, കേസിൽ പ്രതികളായ കേതന്റെ പ്രതിശ്രുത വധു സിയ ഗോയൽ, കാമുകൻ ചേതൻ ചൗധരി എന്നിവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
കുടുംബാംഗങ്ങളുടെ സമ്മർദ്ദം മൂലം നിശ്ചയിച്ചുറപ്പിച്ച കോടികളുടെ വിവാഹത്തിൽ നിന്ന് പിന്മാറാൻ കഴിയാത്തതിനാലാണ് സിയ കാമുകനൊപ്പം ചേർന്ന് കേതനെ 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്.
മാസങ്ങളോളം ആസൂത്രണം ചെയ്ത്, ഡിജിറ്റൽ തെളിവുകൾ വരെ നശിപ്പിച്ച് നടത്തിയ ഈ കൊലപാതകത്തിന് മുൻപ് ഇവർ സമാനമായ മറ്റൊരു ശ്രമം നടത്തി പരാജയപ്പെട്ടിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
സംഭവത്തിന്റെ അന്വേഷണം തുടരുമ്പോഴും, ദുരന്ത സ്ഥലങ്ങളിലേക്ക് ജനങ്ങൾ കാണിക്കുന്ന അനാവശ്യമായ ആകാംക്ഷ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി തുടരുകയാണ്.
Tags : KetanAgrawal LohagadFort SiyaGoyal LohagadFortMurder PuneNews