കഴിഞ്ഞ ദിവസം വഞ്ചിനാട് എക്സ്പ്രസിൽ യാത്ര ചെയ്ത യുവതിക്കുണ്ടായ ദുരനുഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. മാർച്ച് 15-ന് രാത്രി 8:30-നും 11-നും ഇടയിൽ ചങ്ങനാശേരിയിൽ നിന്നും എറണാകുളം സൗത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം.
ട്രെയിനിലെ ഒഴിഞ്ഞ കംപാർട്ടുമെന്‍റിൽ വെച്ച് 50-നും 60-നും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരാൾ തന്നെ തുടർച്ചയായി തുറിച്ചുനോക്കുകയും അസ്വസ്ഥതയുണ്ടാക്കുന്ന രീതിയിൽ പെരുമാറുകയും ചെയ്തതായി യുവതി തന്‍റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ആരോപിക്കുന്നു. തന്‍റെ സുരക്ഷയെ കരുതിയാണ് താൻ ആ ദൃശ്യങ്ങൾ പകർത്തിയതെന്നും അല്ലാതെ ശ്രദ്ധ പിടിച്ചുപറ്റാനല്ലെന്നും അവർ വ്യക്തമാക്കുന്നുണ്ട്.
ദൃശ്യങ്ങൾ പകർത്തപ്പെടുന്ന വിവരം അറിയാതെ, തന്നെ നോക്കി ഇയാൾ നടത്തിയ ചില ആംഗ്യങ്ങളും നോട്ടവുമാണ് തന്നെ ഭയപ്പെടുത്തിയതെന്ന് യുവതി പറയുന്നു. ഇത്തരം സന്ദർഭങ്ങളിൽ സാധാരണയായി ഉയരാറുള്ള വസ്ത്രധാരണത്തെക്കുറിച്ചുള്ള ചോദ്യങ്ങളെയും അവർ മുൻകൂട്ടി പ്രതിരോധിച്ചു.
തന്‍റെ വസ്ത്രധാരണമല്ല ഇത്തരം മോശം പെരുമാറ്റങ്ങൾക്ക് കാരണമെന്നും, മറിച്ച് ഇത്തരം പ്രവണതകളെ ന്യായീകരിക്കുന്ന ചിന്താഗതിയാണ് പ്രശ്നമെന്നും അവർ ചൂണ്ടിക്കാട്ടി.
തുടക്കത്തിൽ വീഡിയോ പുറത്തുവിടാൻ പേടിയുണ്ടായിരുന്നെങ്കിലും നിശബ്ദത പാലിക്കുന്നത് കുറ്റകരമാണെന്ന് തോന്നിത്തുടങ്ങിയതോടെയാണ് കേരള പോലീസിനെയും റെയിൽവേ അധികൃതരെയും ടാഗ് ചെയ്തുകൊണ്ട് അവർ പോസ്റ്റ് പങ്കുവെച്ചത്.
യുവതിയുടെ പരാതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ വലിയൊരു വിഭാഗം അണിനിരന്നിട്ടുണ്ട്. ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന തരത്തിലുള്ള തുറിച്ചുനോട്ടം വലിയ കുറ്റമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ ഉടൻ വിവരമറിയിക്കണമെന്നും ഒരു വിഭാഗം വാദിക്കുമ്പോൾ, വീഡിയോയിൽ ഇയാൾ നോക്കുന്നത് അല്ലാതെ മറ്റ് അസ്വാഭാവികമായ കാര്യങ്ങൾ കാണുന്നില്ലെന്നാണ് മറുഭാഗത്തിന്‍റെ അഭിപ്രായം.
ഒരാളുടെ കുടുംബത്തെയും അന്തസിനെയും ബാധിക്കുന്ന കാര്യമായതിനാൽ കൂടുതൽ തെളിവുകൾ ഇല്ലാതെ സോഷ്യൽ മീഡിയ വിചാരണ നടത്തുന്നത് ശരിയല്ലെന്ന വാദവും ഉയരുന്നുണ്ട്. ഏതായാലും ഈ സംഭവത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായ എന്ത് നടപടിയുണ്ടാകും എന്ന് ഉറ്റുനോക്കുകയാണ് സൈബർ ലോകം.
Tags : KeralaNews VanchinadExpress ViralVideo KeralaPolice IndianRailways