തൊടുപുഴ: നാനാത്വത്തിൽ ഏകത്വമെന്ന ഭാരതത്തിന്റെ പാരന്പര്യവും മഹത്തായ മതേതര-ജനാധിപത്യ മൂല്യങ്ങളും നെഞ്ചേറ്റി ഇടുക്കി ലോക്സഭ മണ്ഡലത്തിലെ വോട്ടർമാർ പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയെത്തി. ഇതോടെ 18-ാമതു ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ ഭാവി ആരുടെ കൈകളിൽ ഏൽപ്പിക്കണമെന്ന ചോദ്യത്തിന് ഇടുക്കിയിലെ ജനങ്ങളും ബാലറ്റിലൂടെ കൃത്യമായ ഉത്തരം നൽകിക്കഴിഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനംമുതൽ പോളിംഗ് ദിനമായ ഇന്നലെ വരെ വീറുംവാശിയും നിറഞ്ഞുനിന്ന പ്രചാരണങ്ങളും ആരോപണ-പ്രത്യാരോപണങ്ങളുമായി സ്ഥാനാർത്ഥികളും മുന്നണിപ്രവർത്തകരും കളത്തിൽ സജീവമായിരുന്നു.
ഇനി ജയപരാജയങ്ങളുടെ വിലയിരുത്തലുകളുടെയും കൂട്ടികിഴിക്കലുകളുടെയും ദിനങ്ങളാണ്. സമാധാനപരമായി തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ചപ്പോൾ ഇതിനു ചുക്കാൻ പിടിച്ച തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ ഭരണകൂടത്തിനും ഏറെ ആശ്വാസം.
ഏഴു നിയമസഭ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ഇടുക്കി ലോക്സഭ മണ്ഡലത്തിൽ 12,51,189 വോട്ടർമാരാണുള്ളത്. ഇന്നലെ പോളിംഗ് ആരംഭിച്ച രാവിലെ ഏഴുമുതൽ ബൂത്തുകളിലെങ്ങും നീണ്ടക്യൂ പ്രത്യക്ഷപ്പെട്ടിരുന്നു. ഉച്ചയോടെ തിരക്കിൽ അൽപം കുറവുണ്ടായെങ്കിലും വെയിൽമങ്ങി ചൂട് കുറഞ്ഞതോടെ വോട്ടുചെയ്യാനെത്തിയവരുടെ നീണ്ട നിര പലയിടത്തും പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരുന്നു.
വൈകുന്നേരം ആറിന് വോട്ടിംഗ് അവസാനിക്കുന്പോഴും ചില ബൂത്തുകളിലെ ക്യൂ അവസാനിച്ചിരുന്നില്ല. രാവിലെ ആറിനു മോക്ക്പോളിംഗോടെയാണ് വോട്ടെടുപ്പിന് തുടക്കമായത്. നേരിയ പ്രശ്നങ്ങളൊഴിച്ചാൽ ജില്ലയിൽ പോളിംഗ് സമാധാനപരമായിരുന്നു.ക്രമസമാധാന പാലനത്തിനു 7,717 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരുന്നത്. ഇവർക്കു പുറമെ 25 സിആർപിഎഫ് ജവാൻമാരെയും താത്ക്കാലിക ചുമതലയിൽ എൻസിസി, എസ്പിസി കേഡറ്റുകൾ ഉൾപ്പെടെയുള്ള താത്ക്കാലിക ജീവനക്കാരെയും ചുമതലപ്പെടുത്തിയിരുന്നു.
ചില ബൂത്തുകളിൽ കള്ളവോട്ട് ചെയ്യാനുള്ള ശ്രമം നടന്നത് വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ഇടുക്കി ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന മൂവാറ്റുപുഴ, കോതമംഗലം നിയോജകമണ്ഡലങ്ങളിലും പോളിംഗ് സമാധാനപരമായിരുന്നു.
മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ രണ്ടാർ എസ്എബിടിഎം സ്കൂളിലെ 114, 115 ബൂത്തുകളിൽ യന്ത്രതകരാർ മൂലം വോട്ടിംഗ് ഒരു മണിക്കൂർ വൈകി. ഇതേ തുടർന്നു ചില വോട്ടർമാർ വീട്ടിൽ പോയ ശേഷം വീണ്ടും വന്നാണ് വോട്ട് ചെയ്തത്. പായിപ്ര ഗവ. യുപി സ്കൂളിലെ രണ്ടാം ബൂത്തിൽ രണ്ടു തവണ യന്ത്രതകരാറുണ്ടായി.
മൂന്നാമത് മെഷീൻ ഘടിപ്പിച്ചാണ് വോട്ടിംഗ് പുനരാരംഭിച്ചത്. മുളവൂർ ഗവ. യുപി സ്കൂളിലെ 19, 22 ബൂത്തുകളിലും മെഷീൻ തകരാറിലായി. കദളിക്കാട് വിമലമാതാ സ്കൂളിൽ 103-ാം ബൂത്തിൽ മെഷീനിലുണ്ടായ ശബ്ദതകരാർ പിന്നീട് പരിഹരിച്ചു.
മഞ്ഞള്ളൂർ കാപ്പ് എൻഎസ്എസ് സ്കൂളിലെ 108-ാമത് ബൂത്തിൽ യന്ത്രതകരാർ മൂലം 45 മിനിറ്റ് വോട്ടെടുപ്പ് വൈകി.പോളിംഗ് ഉദ്യോഗസ്ഥയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നു പുതിയ ഉദ്യോഗസ്ഥനു ചുമതല നൽകി വോട്ടിംഗ് നടത്തേണ്ടിവന്നു.
കായനാട് ഗവ. എൽപി സ്ക്കൂളിലെ 133-ാമത് ബൂത്തിലെ ഒന്നാം പോളിംഗ് ഓഫീസർ കെ.എം. ശോഭയ്ക്കാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ ഇവരെ മാറ്റി മറ്റൊരാൾക്ക് ചുമതല നൽകുകയായിരുന്നു.
പോളിംഗ് ശതമാനം കുറഞ്ഞു
തൊടുപുഴ: മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ പോളിംഗ് ശതമാനം കുറയാൻ സാധ്യത. 66.53 ആണ് മണ്ഡലത്തിലെ പോളിംഗ് ശതമാനം. പോളിംഗ് ശതമാനത്തിൽ വ്യത്യാസം വരും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 76.34 ആയിരുന്നു പോളിംഗ് ശതമാനം. ലോക്സഭാ മണ്ഡലത്തിലെ ഏഴു നിയോകമണ്ഡലങ്ങളിലായി 1,315 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്.
രാവിലെ പോളിംഗ് ആരംഭിച്ച് ഒന്നേകാൽ മണിക്കൂർ പിന്നിട്ടപ്പോൾ 74,261 പേർ വോട്ടുരേഖപ്പെടുത്തിയിരുന്നു. രാവിലെ 9.15നു പോളിംഗ് ശതമാനം 11.34 ആയിരുന്നു. പത്തിനു 15.05 ശതമാനവും 11നു 21.01, 12.15നു 33.14, 1.15നു 40.08, 2.15നു 45.05, 3.15നു 51.06, നാലിന് 53.29 ശതമാനവുമായിരുന്നു പോളിംഗ്.
വോട്ടെടുപ്പ് അവസാനിച്ച വൈകുന്നേരം ആറിന് 64.42 ശതമാനത്തിലേക്ക് പോളിംഗ് ഉയർന്നെങ്കിലും കൃത്യമായ കണക്ക് ഇനിയും ലഭ്യമായിട്ടില്ല. സമയപരിധി കഴിഞ്ഞിട്ടും ചില ബൂത്തുകളിൽ പോളിംഗ് പൂർത്തിയായിരുന്നില്ല.
അതേസമയം ബട്ടണ് അമർത്തിയശേഷം മെഷീനിൽ വോട്ട് രേഖപ്പെടുത്തുന്നതിൽ കാലതാമസമുണ്ടാകുന്നതായും ആക്ഷേപം ഉയർന്നിരുന്നു. ഇതുമൂലം പല ബൂത്തുകളിലും നീണ്ട ക്യൂ ദൃശ്യമായിരുന്നു.
സംസ്ഥാനത്തുനിന്നു ലക്ഷകണക്കിനു വിദ്യാർഥികൾ വിദേശത്ത് പഠനത്തിനും ജോലിക്കുമായി പോയതിനാലാണിതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇവരിൽ നല്ലൊരുശതമാനത്തിന്റെയും പേരുകൾ വോട്ടർപട്ടികയിൽ നിന്നുനീക്കം ചെയ്തിരുന്നില്ല.