ഓഹരിവിപണിയിൽ താഴ്ച
Monday, June 23, 2025 11:20 PM IST
മുംബൈ: വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളെക്കുറിച്ചുള്ള ആശങ്കകൾ നിക്ഷേപകരുടെ മാനസികാവസ്ഥയെ സ്വാധീനിച്ചതിനാൽ ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെ താഴ്ചയിൽ ക്ലോസ് ചെയ്തു.
ഇറേനിയൻ ആണവ കേന്ദ്രങ്ങൾക്ക് നേരേയുള്ള യുഎസ് ആക്രമണം പശ്ചിമേഷ്യയിലെ സംഘർഷം വർധിപ്പിക്കുമെന്ന ആശങ്കയ്ക്ക് കാരണമായി. ഇതേത്തുടർന്ന് എണ്ണവില അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി.
30 ഓഹരികളുള്ള ബിഎസ്ഇ ബെഞ്ച്മാർക്ക് സെൻസെക്സ് 511 പോയിന്റ് (0.62%) കുറഞ്ഞ് 81,896ൽ എത്തി. എൻഎസ്ഇ നിഫ്റ്റി 140 പോയിന്റ് (0.56%)താഴ്്ന്ന് 24,972 ൽ അവസാനിച്ചു.
മേഖലാ സൂചികകളിൽ നിഫ്റ്റി ഐടി 1.48 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ഓട്ടോ, എഫ്എംസിജി, ഫിനാൻഷൽ സർവീസ് ഓഹരികളും താഴ്ന്നു. നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് ഓഹരികൾ യഥാക്രമം 0.36 ശതമാനം, 0.70 ശതമാനം ഉയർന്നു.
താഴ്ചക്കുള്ള കാരണം
പശ്ചിമേഷ്യയിലെ ഇറാൻ-ഇസ്രയേൽ സംഘർഷം ഉടൻ അവസാനിക്കുന്ന പ്രതീക്ഷയ്ക്കിടെ യുഎസിന്റെ ബോംബറുകൾ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കു നേരെ നടത്തിയ ആക്രമണം സംഘർഷം കൂടുതൽ വ്യാപിപ്പിച്ചിരിക്കുകയാണ്. ജനുവരിക്കുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്ക് ക്രൂഡ് ഓയിൽ വില ഉയർന്നതിനെത്തുടർന്ന് വിപണികൾ സമ്മർദത്തിലായി.
ആഗോള ഓയിൽ, പ്രകൃതി വാതക വിതരണത്തിന്റെ ഏറിയ പങ്കും നടക്കുന്ന ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്റെ ഭീഷണി ക്രൂഡ് ഓയിൽ വിതരണത്തെ തടസപ്പെടു ത്താം. എണ്ണ വില ഉയരുകയും ചെയ്യും. അമേരിക്കയുടെ ആക്രമണത്തിനു ശേഷം ബ്രെന്റ് ക്രൂഡ് ഓയിൽ, ഡബ്ല്യുടിഐ ക്രൂഡ് ഓയിൽ വില ഉയർന്നിരിക്കുകയാണ്.
രൂപ ഇടിയുന്നു
എണ്ണ വില വർധന പണപ്പെരുപ്പം വർധിപ്പിക്കുന്നതിനിടയാക്കും. രൂപയെ ദുർബലപ്പെടുത്തുകയും ചെയ്യും. ഇന്നലെ രൂപ ഡോളറിനെതിരേ 17 പൈസ ഇടിഞ്ഞ് 86.72ലെത്തി. ഡോളർ സൂചിക 0.6 ശതമാനത്തോളം ശക്തിപ്പെട്ടത് ഓഹരി വിപണിയിലെ നിക്ഷേപകരെ സ്വാധീനിച്ചിട്ടുണ്ട്. ഡോളർ ശക്തിപ്പെടുന്നതിന്റെ സൂചനകളാണ് പുറത്തവരുന്നത്.