പെരിന്തൽമണ്ണ: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകളുടെ ദുർഭരണത്തിനെതിരേയുള്ള വിധിയെഴുത്തായിരിക്കുമെന്ന് കേരള കോണ്ഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. പാർട്ടി ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.
നിലന്പൂരിൽ മലയോര കർഷകർ വന്യജീവി ആക്രമണങ്ങളിൽ ജീവിതം വഴിമുട്ടി പ്രതിസന്ധിയിലായിരിക്കുകയാണ്. ഭീതിയോടെയാണ് ജനങ്ങൾ ജീവിക്കുന്നത്. തലതിരിഞ്ഞ വന നിയമങ്ങളും ഉദ്യോഗസ്ഥൻമാരുടെ ധാർഷ്ട്യവും കർഷകരെ ആത്മഹത്യയുടെ വക്കിലെത്തിച്ചിരിക്കുന്നു.
ഈ തെരഞ്ഞെടുപ്പിൽ മലയോര കർഷകരുടെ ആത്മരോഷം സർക്കാരിന് കാണേണ്ടിവരും. സർക്കാരിന്റെ തൻ പ്രമാണിത്വവും നിഷ്ക്രിയത്വവും അവസാനിപ്പിക്കാനുള്ള വിധിയെഴുത്തായിരിക്കുമെന്നും മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി.
യുഡിഎഫ് സ്ഥാനാർഥി ആര്യടൻ ഷൗക്കത്തിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുവാൻ കേരള കോണ്ഗ്രസ് പാർട്ടി പ്രവർത്തകർ മുന്നിട്ടിറങ്ങുവാൻ പ്രവർത്തകരെ അദ്ദേഹം ആഹ്വാനം ചെയ്തു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് മാത്യുവർഗീസ് അധ്യക്ഷത വഹിച്ചു. പാർട്ടി ഡെപ്യൂട്ടി ചെയർമാനും മുൻ എംഎൽഎയുമായ അഡ്വ. തോമസ് ഉണ്ണിയാടൻ, സംസ്ഥാന വൈസ് ചെയർമാൻ എം.പി. പോളി,
എറണാകുളം ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം, ഹൈപവർ കമ്മിറ്റി അംഗം ആലിക്കുട്ടി എറക്കോട്ടിൽ, ജില്ലാ നേതാക്കളായ ടി.ഡി. ജോയ്. കെ.എം. ഇഗ്നേഷ്യസ്, കെ.വി. ജോർജ്, സതീഷ് വർഗീസ്, ഏബ്രഹാം കുര്യൻ, സക്കീർ ഓതല്ലൂർ, പി.കെ. മാത്തുക്കുട്ടി, വിൻസി അനിൽ, തോമസ് ടി. ജോർജ്, വി.ബി. സുരേഷ്, സിദ്ധാനന്ദൻ വള്ളിക്കുന്ന്,
ജോണ്ക്കുട്ടി മഞ്ചേരി, ബെന്നി വെന്പള്ളി, നിധിൻ ചാക്കോ കോവലിൽ, ബാബുവർഗീസ്, സജേഷ് മണ്ണഞ്ചേരി, അനിൽ നിലന്പൂർ, വി.സി. ബേബി തുടങ്ങിയവർ പ്രസംഗിച്ചു.