റാന്നി: ലോക്സഭാ തെരഞ്ഞെടുപ്പു കാലയളവിൽ റാന്നി നിയമസഭാ മണ്ഡലത്തിന്റെ രാഷ്ട്രീയ ചിന്ത വേറിട്ടതാകാറുണ്ട്. ശബരിമല ഉൾപ്പെടുന്ന നിയമസഭ മണ്ഡലത്തിൽ 2019ലെ തെരഞ്ഞെടുപ്പു പോരിന് ഏറെ പ്രത്യേകതകളുണ്ടായിരുന്നു. എന്നാൽ പതിവുപോലെയാണ് റാന്നി മണ്ഡലം അന്നും പ്രതികരിച്ചത്.
നിയമസഭ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ അത്രകണ്ട് കടുത്ത രാഷ്ട്രീയം റാന്നി ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ല. മണ്ഡലത്തിന്റെ രാഷ്ട്രീയനിറം എന്തായാലും സ്ഥാനാർഥിയുടെ മികവിനെയും ദേശീയ രാഷ്ട്രീയത്തെയുമൊക്കെ വോട്ടർമാർ വിലയിരുത്താറുണ്ടെന്നതാണ് മുൻകാല ചരിത്രം. ഇതിൽ നിന്ന് ഇക്കുറിയും റാന്നി വ്യത്യസ്തമാകാനിടയില്ല.
റാന്നിയിൽ ലീഡ് നിലനിർത്താനാകുമെന്ന പ്രതീക്ഷ ഇടത്, വലതു മുന്നണികൾക്കുണ്ട്. വ്യക്തമായ രാഷ്ട്രീയം മുൻനിർത്തി റാന്നിയിൽ നിർണായകമാകാൻ കഴിയുമെന്ന വിശ്വാസം ബിജെപിയും കൈവിവിട്ടിട്ടില്ല.
2009നു മുന്പുണ്ടായിരുന്ന റാന്നി മണ്ഡലത്തിന് അല്പംകൂടി ഇടതുപക്ഷാഭിമുഖ്യം ഉണ്ടായിരുന്നുവെന്ന് പറയുന്നു. എന്നാൽ അന്ന് ഇടുക്കി ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായിരുന്ന റാന്നി, പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഏറെയും വലതു മുന്നണിയെയാണ് മുന്നിലെത്തിച്ചിട്ടുള്ളത്.
ഇതിനൊപ്പമോ പിന്നാലെയോ നിയമസഭ തെരഞ്ഞെടുപ്പ് വന്നാൽ അപ്പോൾ രാഷ്ട്രീയനിറം മാറ്റാറുമുണ്ട്. മണ്ഡല പുനർവിഭജനത്തോടെ പഴയ റാന്നിയുടെ ചിത്രം മാറ്റപ്പെട്ടു. ചിറ്റാർ, സീതത്തോട് ഭാഗങ്ങൾ കോന്നി മണ്ഡലത്തോടൊപ്പം ചേർത്തു. പഴയ കല്ലൂപ്പാറയുടെ കോട്ടാങ്ങൽ, കൊറ്റനാട്, എഴുമറ്റൂർ ഗ്രാമപഞ്ചായത്തുകളും പത്തനംതിട്ടയിലെ ചെറുകോലും റാന്നിയുടെ ഭാഗമായി. 1996 മുതൽ റാന്നിയെ പ്രതിനിധീകരിച്ചുവന്ന സിപിഎമ്മിലെ രാജു ഏബ്രഹാം മണ്ഡലഘടന മാറിയപ്പോഴും വിജയിച്ചു.
2021ലെ തെരഞ്ഞെടുപ്പിലാണ് അദ്ദേഹം മത്സരരംഗത്തു നിന്ന് മാറിയത്. 2021ൽ എൽഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് എമ്മിന് മണ്ഡലം നൽകിയപ്പോൾ പ്രമോദ് നാരായൺ സ്ഥാനാർഥിയായത് അപ്രതീക്ഷിതമായിട്ടായിരുന്നു. മത്സരം കടുത്തതയായിരുന്നുവെങ്കിലും മണ്ഡലം എൽഡിഎഫിനൊപ്പം നിന്നു. ലോക്സഭയിലേക്ക് 2009, 2014, 2019 തെരഞ്ഞെടുപ്പുകളിൽ വ്യക്തമായ ലീഡ് യുഡിഎഫിലെ ആന്റോ ആന്റണിക്കു തന്നെ റാന്നി നൽകി.
നിയമസഭയിൽ മണ്ഡലം എൽഡിഎഫ് പ്രതിനിധീകരിച്ചിരുന്ന ഘട്ടത്തിലെല്ലാം യുഡിഎഫ് സ്ഥാനാർഥി ലോക്സഭയിലേക്ക് നേടുന്ന ലീഡ് പരക്കെ ചർച്ച ചെയ്യപ്പെട്. ഇക്കുറിയും ചരിത്രം ആവർത്തിക്കുമെന്ന പ്രതീക്ഷയാണ് യുഡിഎഫ് ക്യാന്പിലുള്ളത്. എന്നാൽ പ്രചാരണരംഗത്തെ മികവിലൂടെ തോമസ് ഐസക് മുന്നിലെത്തുമെന്ന് എൽഡിഎഫ് ക്യാന്പും പറയുന്നു.
പോരാട്ടം കടുത്തു
പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ ശക്തമായ പോരാട്ടം നടക്കുന്ന നിയമസഭ മണ്ഡലങ്ങളിലൊന്നാണ് റാന്നി. മത്സരരംഗത്തെ മൂന്ന് പ്രമുഖ സ്ഥാനാർഥികളുടെയും പ്രചാരണം ശക്തമാണ്. എൽഡിഎഫാണ് ആദ്യം പ്രചാരണം തുടങ്ങിയത്. തോമസ് ഐസക് പങ്കെടുത്തുകൊണ്ടു നടത്തിയ വിവിധ തൊഴിൽ നൈപുണ്യ പരിശീലനം അടക്കമുള്ള പരിപാടികളിലൂടെ യുവാക്കളായ വോട്ടർമാരെ സ്വാധീനിക്കാൻ എൽഡിഎഫ് ശ്രമിച്ചിരുന്നു.
വിജ്ഞാനം പത്തനംതിട്ട- ഉറപ്പാണ് തൊഴിൽ പദ്ധതിയുടെ പ്രചാരണം റാന്നിയിൽ തുടക്കംമുതൽ ശക്തമായിരുന്നു. റാന്നിയുടെ മുൻ എംഎൽഎ രാജു ഏബ്രഹാം സിപിഎം സ്ഥാനാർഥിയാകുമെന്ന പ്രചാരണം നിലനിൽക്കുന്പോഴാണ് തോമസ് ഐസക് റാന്നി കേന്ദ്രീകരിച്ച് പ്രചാരണം ശക്തമാക്കിയത്. ഇതിലൂടെ പാർട്ടി സംവിധാനങ്ങളെ ഒപ്പം നിർത്തുകയായിരുന്നു ലക്ഷ്യം.
സിറ്റിംഗ് എംപിയെന്ന നിലയിൽ ആന്റോ ആന്റണി ഏറ്റവും അധികം സ്വാധീനം ചെലുത്തിയിട്ടുള്ള മേഖലകളിലൊന്നാണ് റാന്നി. പ്രാദേശിക വികസന ഫണ്ടുപയോഗിച്ചുള്ള നിരവധി വികസന പ്വത്തനങ്ങൾ എംപിക്ക് എടുത്തുകാട്ടാനുണ്ട്. ദേശീയപാത, ഗ്രീൻഫീൽഡ് ഹൈവേ, എരുമേലി വിമാനത്താവളം തുടങ്ങിയ പദ്ധതികളൊക്കെ വികസന പദ്ധതികളായും അവതരിപ്പിക്കുന്നു.
ഗ്രീൻഫീൽഡ് ഹൈവേയുടെ അലൈൻമെന്റ് മാറ്റിയെടുക്കാനായത് ആന്റോ ആന്റണി എടുത്തുകാട്ടുന്നുണ്ട്. റാന്നിയിലെ പ്രധാന ടൗണുകളും ആരാധനാലയങ്ങളും ഒഴിവാക്കിയാണ് പുതിയ അലൈൻമെന്റ്.
ബിഡിജെഎസിന്റെ കൂടി പിന്തുണ നിർണായകമായ റാന്നിയിൽ ബിജെപി സ്ഥാനാർഥി അനിൽ കെ.ആന്റണി കുടുംബയോഗങ്ങളിലൂടെയാണ് ആദ്യഘട്ടം പ്രചാരണം നടത്തിയത്. വീട്ടമ്മമാരുടെയും മറ്റും ഇടയിൽ ബിജെപി നേടിയിട്ടുള്ള സ്വാധീനം രാഷ്ട്രീയവോട്ടായി മാറുമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്.
വിഷയങ്ങൾ ഏറെ
പ്രചാരണരംഗത്ത് ഒട്ടേറെ വിഷയങ്ങൾ റാന്നിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇവയ്ക്ക് സ്ഥാനാർഥികളും മുന്നണികളും മറുപടി നൽകേണ്ടവയുമാണ്. കാർഷിക മേഖലയിലെ പ്രശ്നങ്ങളാണ് ഇതിൽ പ്രധാനം. കാട്ടുമൃഗ ശല്യം ഏറെ അനുഭവിക്കുന്ന പ്രദേശങ്ങളാണ് റാന്നിയിലുള്ളത്. പ്രചാരണകാലയളവിൽ പോലും പന്പാവലിയിൽ ഒരാളെ കാട്ടാന കൊലപ്പെടുത്തി.
റാന്നി മണ്ഡലാതിർത്തിയിലാണ് അതിദാരുണമായ സംഭവം നടന്നത്. കാട്ടാനക്കലിയും മറ്റ് മൃഗങ്ങളുടെ ശല്യവുമൊക്കെ കർഷകരെ ഏറെ വയ്്കുന്നു. കാട്ടുമൃഗം നാട്ടിലിറങ്ങുന്നതു തടയാൻ ആകുന്നില്ലെന്നതാണ് പ്രധാന വിഷയം.
പതിറ്റാണ്ടുകളായി പട്ടയത്തിനുവേണ്ടി കാത്തിരിക്കുന്ന കുടുംബങ്ങളേറെയാണ്. കേന്ദ്രാനുമതി വേണ്ട പട്ടയങ്ങളാണ് ഇവയിലേറെയും. പട്ടയഭൂമിയിൽ മരം മുറിക്കാൻ അനുവദിക്കാത്തതും ആദിവാസി മേഖലകളിലേക്കടക്കം പാതയില്ലാത്തതും അടക്കമുള്ള വിഷയങ്ങൾ നിലവിലുണ്ട്. 2018, 2019 പ്രളയങ്ങൾ റാന്നി മണ്ഡലാതിർത്തിയിൽ വൻ നഷ്ടങ്ങളാണുണ്ടാക്കിയത്.
ശബരിമല ഉൾപ്പെടുന്ന മണ്ഡലത്തിൽ തീർഥാടനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരിഹാരം തേടുന്ന വിഷയങ്ങളും യാത്രാപ്രശ്നങ്ങളുമെല്ലാം തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുന്നു. നിർദിഷ്ട എരുമേലി വിമാനത്താവളം യാഥാർഥ്യമായാൽ ഇതിലൂടെ റാന്നിക്കുണ്ടാകുന്ന മാറ്റവും സജീവ ചർച്ചകളിലുണ്ട്. ഗ്രീൻഫീൽഡ് ഹൈവേ കൂടി യാഥാർഥ്യമാകുന്പോൾ റാന്നിയുടെ മുഖച്ഛായ തന്നെ മാറ്റപ്പെടുമെന്ന പ്രതീക്ഷയാണുള്ളത്.
മാറിമറിഞ്ഞ വോട്ടുകൾ
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആന്റോ ആന്റണി റാന്നിയിൽ നേടിയത് 7824 വോട്ടിന്റെ ലീഡാണ്. അദ്ദേഹം മുന്പു മത്സരിച്ച തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ ലീഡായിരുന്നു ഇത്. ശബരിമല യുവതി പ്രവേശന വിഷയം മുൻനിർത്തി വോട്ടു തേടി ബിെപി 35960 വോട്ടുകൾ നേടി.
പിന്നാലെ വന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ പ്രമോദ് നാരായൺ റാന്നിയിൽ വിജയിച്ചത് 1285 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. എൻഡിഎയുടെ വോട്ട് 19, 587 മാത്രമായി. 2016ൽ മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി രാജു ഏബ്രഹാം വിജയിച്ചതാകട്ടെ 14,596 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്.
1.91 ലക്ഷം വോട്ടർമാർ
വിസ്തൃതിയിൽ മുന്നിലുള്ള മണ്ഡലത്തിൽ 1,91, 442 വോട്ടർമാരാണുള്ളത്. ഇവരിൽ 92,110 പുരുഷൻമാരും 99,330 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 1,90,468 വോട്ടർമാരാണുണ്ടായിരുന്നത്.