നിക്ഷേപകരുടെ പ്രതീക്ഷകൾക്ക് നിറം പകർന്ന് ഓഹരി സൂചികയിൽ വൻ കുതിച്ചുചാട്ടം. ആറാഴ്ചകളിലെ കനത്ത തിരിച്ചടികൾക്ക് ശേഷം അഞ്ച് വർഷത്തെ ഏറ്റവും മികച്ച പ്രതിവാര മികവിലാണു സെൻസെക്സും നിഫ്റ്റിയും. വിപണിയിൽ തിരിച്ചുവരവ് സംഭവിക്കുമെന്നു മുൻവാരം ഇതേ കോളത്തിൽ നൽകിയ സൂചന ശരിവയ്ക്കുന്ന പ്രകടനം ബ്ലൂചിപ്പ് ഓഹരികൾ കാഴ്ചവച്ചു. സെൻസെക്സ് 4230 പോയിന്റും നിഫ്റ്റി സൂചിക 1337 പോയിന്റും ഉയർന്നു. ഇൻഡക്സുകൾ ആറ് ശതമാനം നേട്ടത്തിൽ.
സൂചികകളുടെ തിരിച്ചുവരവ് ഓപ്പറേറ്റർമാരെ ആകർഷിക്കുമെങ്കിലും സാങ്കേതികമായി ഈ വാരം മുന്നേറാൻ പ്രതിരോധ മേഖലയിൽ ഒരു കഠിനധ്വാനം നടത്തേണ്ടതായി വരും. വിപണി മുന്നേറാൻ ശ്രമിക്കുമെങ്കിലും മധ്യപൂർവേഷ്യയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ സൂചികയ്ക്കുമേൽ കൂച്ചുവിലങ്ങിടാം.
ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമെന്നു വിശേഷിപ്പിക്കുന്ന പാക്കിസ്ഥാനിൽ നടത്തിയ സമാധന ചർച്ചയിൽ അമേരിക്കയും ഇറാനും യോജിപ്പിൽ എത്തിയില്ല. ഹോർമുസിൽ കപ്പലുകൾക്ക് ചുങ്കം തുടരുമെന്ന് ഇറാൻ വ്യക്തമാക്കിയത് യുഎസ് കണക്കുകൂട്ടലുകൾ തെറ്റിച്ചു.
ഹോർമുസ് പിടിച്ചെടുക്കുമെന്ന യു എസ് പ്രസിഡൻഡിന്റെ വെളിപ്പെടുത്തൽ സംഘർഷം രൂക്ഷമാക്കാം. ഒരു ഡസനിൽ അധികം കപ്പലുകൾ ക്രൂഡ് ഓയിലുമായി ഇന്ത്യയിലേക്ക് കടക്കാൻ അവസരം കാത്തു നിൽക്കുകയാണ്. സ്ഥിതി സങ്കീർണമായാൽ പല റിഫൈനറികളുടെ പ്രവർത്തനങ്ങളെയും ബാധിക്കാം. സ്വാഭാവികമായും പെട്രോളിയം ഉത്പന്ന നിരക്ക് ഉയർത്താൻ കേന്ദ്രം നിർബന്ധിതമായാൽ നാണയപ്പെരുപ്പത്തിനും ഇടയാക്കും. വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പുകൾ കഴിയുന്നതോടെ പെട്രോൾ-ഡീസൽ വിലകളിൽ മാറ്റത്തിന് ഇടയുണ്ട്.
നിക്ഷേപമെത്തുന്നു
വിദേശ ഫണ്ടുകൾ മാർച്ച് ആദ്യം മുതൽ ഏപ്രിൽ ഒന്പത് വരെ 1.6 ലക്ഷം കോടി രൂപയുടെ ഓഹരികൾ വിറ്റു. അതേസമയം വെള്ളിയാഴ്ച്ച അവർ 672 കോടി രൂപയുടെ ഓഹരികൾ വാങ്ങി. മറ്റ് ദിവസങ്ങളിൽ 21,382.44 രൂപയുടെ വില്പന നടത്തി.
ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ പോയവാരം 21,602.32 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബയിംഗിന് അവസരം ലഭിച്ചാൽ ഇൻഡക്സുകൾ തിരിച്ചുവരവിനുള്ള ആദ്യ പരീക്ഷ വിജയിച്ചായി വിലയിരുത്താനാവുമെന്നു കഴിഞ്ഞ വാരം സൂചിപ്പിച്ചത് ശരിവയ്ക്കുന്ന പ്രകടനമാണു വിപണി കാഴ്ചവച്ചത്.
കോർപറേറ്റ് മേഖലയിൽനിന്നും ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകൾ ഈ വാരം പുറത്തുവരും. യുദ്ധാന്തരീക്ഷത്തിൽ കയറ്റുമതി ഇറക്കുമതി മേഖലയ്ക്ക് നേരിട്ട പ്രതിസന്ധി കോർപറേറ്റ് ഭീമൻമാരുടെ തിളക്കത്തിനു മങ്ങൽ ഏൽപ്പിക്കാം.
നിഫ്റ്റിയിലും സെൻസെക്സിലും മുന്നേറ്റം
നിഫ്റ്റി 22,713 പോയിന്റിൽനിന്നും തുടക്കത്തിൽ നേരിയ റേഞ്ചിൽ നീങ്ങിയെങ്കിലും വാരമധ്യം ശക്തമായ കുതിപ്പിനിടിയിൽ കൈവരിച്ച കരുത്തിൽ 24,067 വരെ ഉയർന്നു. വ്യാപാരാന്ത്യം 24,050 പോയിന്റിലാണ്. ഈ വാരം ഇടപാടുകൾ നാലു ദിവസങ്ങളിൽ ഒതുങ്ങും. നാളെ അംബേദ്കർ ജയന്തി മൂലം വിപണി പ്രവർത്തിക്കില്ല. ഈവാരം നിഫ്റ്റിയുടെ ആദ്യ താങ്ങ് 23,135ലാണ്. ഇത് നിലനിർത്താനായില്ലെങ്കിൽ സാങ്കേതിക തിരുത്തലിൽ 22,221 റേഞ്ചിലേക്ക് തളരാം. വാങ്ങൽ താത്പര്യം തുടർന്നാൽ 24,515നെയും തുടർന്ന് 24,981 പോയിന്റിനെയും ഉറ്റുനോക്കാം.
നിഫ്റ്റി ഏപ്രിൽ ഫ്യൂച്ചേഴ്സ് ആറ് ശതമാനം മികവിൽ 22,767ൽനിന്നും ഒരു ഘട്ടത്തിൽ 24,120 വരെ ഉയർന്ന ശേഷം 24,101ലാണ്. വില്പനക്കാർ കവറിംഗിനു കാണിച്ച തിടുക്കത്തിനിടയിൽ ഓപ്പൺ ഇന്ററസ്റ്റ് 214 ലക്ഷം കരാറുകളിൽ നിന്നും 193 ലക്ഷമായി കുറഞ്ഞു. നിലവിൽ 24,500നെ ലക്ഷ്യമാക്കി നീങ്ങാൻ ശ്രമം നടത്താം. അതേസമയം ഊഹക്കച്ചവടക്കാർ ലോംഗ് കവറിംഗിനു മുതിർന്നാൽ 23,600 - 23,275ലേക്ക് തിരുത്തൽ സാധ്യത.
സെൻസെക്സ് 73,319 പോയിന്റിൽ നിന്നും വാരത്തിന്റെ തുടക്കത്തിൽ 72,756ലേക്കു തളർന്ന ശേഷമുള്ള തിരിച്ചുവരവിൽ ഏകദേശം 4850 പോയിന്റ് മുന്നേറി, വ്യാപാരാന്ത്യം സെൻസെക്സ് 77,550ലാണ്. ഈവാരം 79,183 ലെ ആദ്യ പ്രതിരോധം മറികടന്നാൽ 80,816നെ ലക്ഷ്യമാക്കും. ഉയർന്ന തലത്തിൽ ലാഭമെടുപ്പ് നടന്നാൽ സൂചിക 74,345ലേക്ക് പരീക്ഷണം നടത്താം.
ക്രൂഡ് ഒായിൽ വില ഉയർന്നേക്കാം
ഡോളറിനു മുന്നിൽ രൂപ 92.67ൽനിന്നും 92.18ലേക്ക് ശക്തമായ ശേഷം വ്യാപാരാന്ത്യം 93.04ലാണ്. രാജ്യാന്തര ക്രൂഡ് ഓയിൽ വില ബാരലിന് 112 ഡോളറിൽനിന്നും 91 ഡോളർ വരെ താഴ്ന്ന ശേഷം 94.30 ഡോളറിലാണ്. മുൻവാരം സൂചിപ്പിച്ച 96 ലെ സപ്പോർട്ട് നഷ്ടപ്പെട്ടതിനാൽ 86.76 ഡോളർ വരെ തിരുത്തൽ പ്രതീക്ഷിക്കാമെങ്കിലും ഗൾഫ് മേഖലയിലെ പ്രതിസന്ധി 120 ലേക്ക് ഉയർത്താനുള്ള സാഹചര്യം വിട്ടുമാറിയില്ല.
സ്വർണത്തിൽ ചാഞ്ചാട്ടം
സ്വർണ വില ട്രോയ് ഔൺസിന് 4676 ഡോളറിൽ നിന്ന് 4847 വരെ ഉയർന്നു. മാർക്കറ്റ് ക്ലോസിംഗിൽ 4746 ഡോളറിലാണ്. 4919ലെ പ്രതിരോധം തകർത്താൽ മാത്രം ഇനി പുതിയ ഉയരങ്ങൾക്ക് സാധ്യത. 4600 ലെ താങ്ങ് നഷ്ടപ്പെട്ടാൽ 4354 ഡോളറിലേക്ക് തിരിയാം.
എംസിഎക്സിൽ സ്വർണ വില വാരാന്ത്യം പത്ത് ഗ്രാമിന് 1,52,652 രൂപയാണ്. ജൂൺ അവധിയുടെ പ്രതിരോധം 1.55 - 1.57 ലക്ഷം രൂപയിലാണ്. തിരുത്തൽ മനോഭാവം തുടർന്നാൽ 1.47 – 1.40 ലക്ഷം രൂപ വരെ താഴാം.
Tags : Hope and concern the market