കോട്ടയം: റബർ അന്താരാഷ്ട്രവില ഒറ്റക്കുതിപ്പിനു കിലോയ്ക്ക് ഏഴര രൂപ വർധിച്ച് 299.36 ലെത്തി സർവകാല റിക്കാർഡ് കുറിച്ചു. 2011 ഫെബ്രുവരി 21ന് ലഭിച്ച 292.98 രൂപയായിരുന്നു മുൻപുണ്ടായ ഉയർന്ന വിദേശവില. അന്ന് ആഭ്യന്തര വില 240 രൂപയായിരുന്നു. ഇന്നലെ ആർഎസ്എസ് നാല് ഗ്രേഡിന് 263 രൂപയും ഗ്രേഡ് അഞ്ചിന് 260 രൂപയുമായി ആഭ്യന്തര വിലയും റിക്കാർഡ് കുറിച്ചു. കഴിഞ്ഞ ഏപ്രിലിലെ 262 രൂപയായിരുന്നു മുൻപുണ്ടായ ഉയർന്ന വില. ഇന്നലെ ഡീലർമാരിൽനിന്ന് ടയർ കന്പനികൾ 266 രൂപയ്ക്ക് വരെ ഷീറ്റ് വാങ്ങി.
വിദേശവില 300ലേക്കു കടന്നിട്ടും റബർ ബോർഡ് വിലയിൽ മുൻദിവസത്തേക്കാൾ ഒരു രൂപ മാത്രമാണ് ഇന്നലെ വർധിപ്പിച്ചത്. നിലവിലെ വിപണി സാഹചര്യത്തിൽ റബർ ബോർഡ് വില കിലോയ്ക്ക് 270 കടക്കേണ്ടതാണ്. ഉത്പാദനത്തിലെ കുറവും ഡിമാൻഡിലുണ്ടായ വൻ വർധനയുമാണ് റബർവില അതിവേഗം കുതിക്കാൻ ഇടയാക്കിയത്. ഇന്ന് വിദേശ വില 300 മറികടന്നേക്കും. ലോക്കൽ മാർക്കറ്റ് വില ഇന്ന് 264 രൂപയിലേക്ക് ഉയരാം.
കേരളത്തിൽ എല്ലാ ജില്ലകളിലും കാലവർഷം കനത്തതോടെ വേനൽ അവധിക്കുശേഷം ടാപ്പിംഗ് പുനരാരംഭിച്ചിട്ടില്ല. അടുത്ത രണ്ടാഴ്ച കാലവർഷം ശക്തമായി പെയ്യുമെന്നാണ് നിരീക്ഷണം. ആസാം, ത്രിപുര, നാഗാലാൻഡ് ഉൾപ്പെടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കാലം തുടങ്ങി.
റബർ ഉത്പാദനത്തിൽ മുൻനിരയിലുള്ള തായ്ലൻഡ്, ഇന്തോനേഷ്യ, വിയറ്റനാം തുടങ്ങിയ കിഴക്കനേഷ്യൻ രാജ്യങ്ങളിലും ശക്തമായ മഴയെത്തുടർന്ന് ടാപ്പിംഗ് നടക്കുന്നില്ല. ആഗോള റബർ ഉത്പാദനത്തിന്റെ 85 ശതമാനവും കിഴക്കനേഷ്യയിൽനിന്നാണ്. ടയർ ഉൾപ്പെടെ റബർ അധിഷ്ഠിതവ്യവസായത്തിനുണ്ടായ വൻ വളർച്ചയാണ് വിലക്കുതിപ്പ് പ്രധാന കാരണം. കാർ ടയറുകൾക്കാണ് ഏറ്റവു ഡിമാൻഡ് വർധിച്ചത്.
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിമാസ വില്പന കഴിഞ്ഞ മാസത്തിൽ മാരുതി സുസുക്കി സ്വന്തമാക്കി. ആഭ്യന്തര വിപണിയിലും വിദേശത്തുമായി 2,42,688 വാഹനങ്ങളാണ് മാരുതി മേയിൽ വിറ്റഴിച്ചത്. പാസഞ്ചർ കാറുകൾ, എസ്യുവികൾ, ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങൾ എന്നിവയ്ക്കെല്ലാം ലഭിച്ച മികച്ച പിന്തുണയാണ് മാരുതിയെ വില്പനയിൽ റിക്കാർഡിലെത്തിച്ചത്.
ഇന്ത്യയിൽ മാത്രം 1,95,535 വാഹനങ്ങൾ മാരുതി സുസുക്കി മേയിൽ വിറ്റു. വില്പനയിൽ ഇതും റിക്കാർഡാണ്. കാർവില വർധിക്കുമെന്ന് കന്പനികൾ ജനുവരിയിൽ നടത്തിയ അറിയിപ്പും വില്പന ഉയരാൻ കാരണമായി.
Tags : Rubber prices all time record International Market