തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ പേരിൽ നാലുവർഷത്തിനിടെ 157 വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ചത് കണ്ടെത്തിയെന്ന് രേഖ. ബിടെക്, ഇപിആർ (എംബിഎ), ഇഡിഇബിഎ, ഇഡിഇ ബികോം, ബിഎ, ബികോം, ബിഎസ്സി, പിജി എന്നീ വിഭാഗങ്ങളിലായി 157 വ്യാജ സർട്ടിഫിക്കറ്റുകൾ തയാറാക്കി ആധികാരികത പരിശോധനക്ക് സമർപ്പിച്ചതായും വിശദ പരിശോധനയിൽ ഇവയെല്ലാം വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തുവെന്നാണ് യൂണിവേഴ്സിറ്റി രേഖാമൂലം വ്യക്തമാക്കിയത്.
കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവ വ്യാജമായി നിർമിച്ചതുമായി ബന്ധപ്പെട്ട ഏതെങ്കിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന സെനറ്റ് ചോദ്യത്തിനാണ് 2021 ജനുവരി ഒന്ന് മുതൽ 2025 ജൂണ് 16 വരെയുള്ള കാലയളവിൽ ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റ്, ഒഫീഷ്യൽ (ട്രാൻസ്ക്രിപ്റ്റ്, ജനുവിനസ് വെരിഫിക്കേഷൻ) എന്നിവയ്ക്കുള്ള അപേക്ഷകളുടെ കൂടെ വ്യാജ സർട്ടിഫിക്കറ്റ്/മാർക്ക് ലിസ്റ്റ് സമർപ്പിച്ചതായ കേസുകൾ ഉണ്ടായിട്ടുണ്ടെന്ന് യൂണിവേഴ്സിറ്റി രേഖാമൂലം മറുപടി നൽകിയത്. ഈ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് തുടർപഠനം നടത്തിയവരും വിദേശ രാജ്യങ്ങളിൽ ജോലി നേടിയവർ വരെയുണ്ട്.
ആധികാരികത പരിശോധനക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ പരിശോധിക്കുകയും വ്യാജമാണെന്ന് സ്ഥിരീകരിച്ചാൽ അപേക്ഷ വ്യാജമാണെന്ന് സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് വേണ്ടി അയച്ച സ്ഥാപനത്തെ അറിയിക്കുകയും തുടർന്ന് വിവരങ്ങൾ യൂണിവേഴ്സിറ്റിയുടെ ലീഗൽ സെൽ മുഖേന പോലീസിൽ അറിയിക്കുന്നതുമാണ് രീതി.
എന്നാൽ ഇത്തരം കേസുകളിൽ കർശനമായ നടപടികൾ ഉണ്ടാകാറില്ല. വ്യാജ സർട്ടിഫിക്കറ്റുകളാണ് ആധികാരികത പരിശോധനക്കായി സമർപ്പിച്ചിട്ടുള്ളതെന്ന് കണ്ടെത്തിയ ഘട്ടങ്ങളിൽ യൂണിവേഴ്സിറ്റി കേസ് പോലീസിന് കൈമാറിയിരുന്നു. എന്നാൽ വ്യാജ സർട്ടിഫിക്കറ്റുകളുടെ ഉറവിടം കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല.
Tags : calicut certificates