ദുരിതാശ്വാസ ക്യാമ്പ് ഡീന്‍ കുര്യാക്കോസ് എംപി സന്ദര്‍ശിക്കുന്നു
കോതമംഗലം: ശക്തമായ മഴയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്ക ഭീഷണിയും കണക്കിലെടുത്ത് കോതമംഗലം താലൂക്കില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചതിൽ രണ്ട് ക്യാമ്പുകൾ തുടരുന്നു.
മഴ ശമിച്ചതോടെ രണ്ട് ക്യാമ്പുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ആളുകള്‍ വീടുകളിലേക്ക് മടങ്ങി. നേര്യമംഗലത്ത് രണ്ടും കുട്ടമ്പുഴയിലും കോതമംഗലം ടൗണിലും ആണ് ക്യാമ്പുകള്‍ തുറന്നത്. നേര്യമംഗലം ഗവ. ഹൈസ്കൂളില്‍ മൂന്ന് കുടുംബങ്ങളിലെ 11 പേരും നീണ്ടപാറ ഗവ. എല്‍പി സ്കൂള്‍ ക്യാമ്പില്‍ നാല് കുടുംബങ്ങളിലെ 12 പേരും കുട്ടമ്പുഴ സത്രപ്പടി ഗവ. എല്‍പി സ്കൂളില്‍ മൂന്ന് കുടുംബങ്ങളിലെ 11 പേരും കോതമംഗലം ടൗണ്‍ യുപി സ്കൂളില്‍ ജവഹര്‍ നഗറിലെ മൂന്ന് കുടുംബങ്ങളിലെ 12 പേരുമാണ് ക്യാമ്പുകളില്‍ ഉണ്ടായിരുന്നത്.
ഇതില്‍ കുട്ടമ്പുഴയിലേയും കോതമംഗലത്തേയും ക്യാമ്പുകളാണ് അവസാനിപ്പിച്ചത്. നീണ്ടപാറ ബോധിനിപ്പടിയില് വനത്തില്‍ ഉരുള്‍പ്പൊട്ടല്‍ സാധ്യത കണക്കിലെടുത്താണ് സമീപത്തെ കുടുംബങ്ങലെ മാറ്റിപ്പാര്‍പ്പിച്ചത്. ശനിയാഴ്ച രാവിലെ വനത്തില്‍നിന്ന് മലവെള്ളവും കല്ലും മണ്ണും പുരയിടത്തിലേക്ക് സമീപത്തേക്ക് ഒഴുകിയെത്തിയിരുന്നു.
വനത്തില്‍ ഒരു കിലോമീറ്റര്‍ ഭാഗത്ത് നഗരംപാറ സ്റ്റേഷനിലെ വനപാലകര്‍ പരിശോധന നടത്തിയതില്‍നിന്നാണ് ഉരുള്‍പൊട്ടല്‍ സാധ്യത കണ്ടെത്തിയത്. നേര്യമംഗലം റേയ്ഞ്ച് ഓഫിസര്‍ റവന്യു അധികൃതരെ വിവരം അറിയിച്ചതനുസരിച്ചാണ് ആളുകളെ ക്യാമ്പിലേക്ക് മാറ്റിയത്. മഴ ശക്തിപ്രാപിച്ചാല്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശമാണ്. ഇടുക്കി റോഡില്‍ നേര്യമംഗലം മുതല്‍ നീണ്ടപാറ വരെയുള്ള ഭാഗത്ത് മുമ്പും ചെറുതും വലുതുമായ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് ഇന്ന് അവധി നല്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് അധികൃതര്‍ പറഞ്ഞത്.
ദുരിത ബാധിത പ്രദേശങ്ങൾ
സന്ദർശിച്ച് ഡീന്‍ കുര്യാക്കോസ്
മൂവാറ്റുപുഴ: ശക്തമായ മഴയില്‍ മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ വെള്ളം കയറിയ പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പും ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.
ഇലാഹിയ നഗറിലെ മുപ്പത്തിനാലോളം വീടുകളിലാണ് കഴിഞ്ഞ ദിവസം വെള്ളം കയറിയത്. വെള്ളം കയറിയ വീടുകളിലുള്ളവരെ നഗരസഭാ അധികൃതരുടെ നേതൃത്വത്തില്‍ ജെ.ബി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് ഡീന്‍ കുര്യക്കോസ് എംപിയും നഗരസഭ അധികൃതരും ആര്‍ഡിഒയും സന്ദര്‍ശിച്ചത്.
വെള്ളം കയറിയ വീടുകളിലെ വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ നശിച്ചിരുന്നു. മൂവാറ്റുപുഴ ആര്‍ഡിഒ വി.ഇ. അബ്ബാസ്, നഗരസഭ ചെയര്പോഴ്സ്ണ് ജോയ്സ് മേരി ആന്റണി, വൈസ് ചെയര്മാന് അബ്ദുള്‍ സലാം, കെ.കെ. സുബൈര്‍, വാര്‍ഡ് കൗണ്‍സിലര്‍ എന്നിവരടങ്ങിയ സംഘമാണ് ജെബി സ്കൂളില്‍ പ്രവര്‍ത്തിച്ച ദുരിതാശ്വാസ ക്യാമ്പില്‍ സന്ദര്‍ശനം നടത്തിയത്.