മുഹമ്മ: വേമ്പനാട്ട് കായലിൽ 29 പേരുടെ ജീവനെടുത്ത കുമരകം ബോട്ടപകടത്തിന് ഇന്ന് 24 വയസ്. 2002 ജൂലൈ 27ന് പുലർച്ചെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. നിറയെ യാത്രക്കാരുമായി മുഹമ്മയിൽനിന്ന് കുമരകത്തേക്കു പോയ യാത്രാബോട്ടാണ് ഡ്രഡ്ജിംഗിനെ തുടർന്ന് രൂപപ്പെട്ട മണൽത്തിട്ടയിൽ ഇടിച്ച് മറിഞ്ഞത്. മുഹമ്മ, മണ്ണഞ്ചേരി, കഞ്ഞിക്കുഴി പഞ്ചായത്തുകളിൽനിന്നുള്ളവരായിരുന്നു യാത്രക്കാരിൽ കൂടുതലും. മരിച്ചവരിൽ കൂടുതലും മുഹമ്മ നിവാസികളായിരുന്നു.
പിഎസ്സി ടെസ്റ്റുള്ളതിനാൽ കൂടുതൽ ബോട്ടുകൾ സർവീസിനിടണമെന്ന യാത്രക്കാരുടെ ആവശ്യം അവഗണിച്ചാണ് കാലപ്പഴക്കം ഉണ്ടായിരുന്ന ബോട്ടിൽ നിറയെ യാത്രക്കാരുമായി കായൽ താണ്ടിയത്. അപകടത്തെത്തുടർന്ന് കാര്യക്ഷമതയുള്ള ബോട്ടുകൾ സർവീസിനിട്ടെങ്കിലും ബോട്ടുകൾ അപകടത്തിലാകുന്ന സംഭവങ്ങൾ ഇടയ്ക്കിടെ ആവർത്തിക്കുന്നു.
കായലിൽ പൊലിഞ്ഞ ഉറ്റവരുടെ ഓർമകൾ പുതുക്കി ഇന്ന് ബോട്ടുജെട്ടിയിലും സമീപ മേഖലകളിലും അനുസ്മരണ ചടങ്ങുകൾ നടക്കും. രാവിലെ മുഹമ്മ ബോട്ടുജെട്ടിയിൽ നടക്കുന്ന അനുസ്മരണ ചടങ്ങ് കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ അധ്യക്ഷത വഹിക്കും.
Tags : Nattuvishesham DistrictNews DeepikaNews Boat Accident