വാടാനപ്പിള്ളി: കടൽക്ഷോഭം രൂക്ഷം. പഞ്ചായത്തിലെ ഫസൽനഗർ മുതൽ പൊക്കാഞ്ചേരി ബീച്ചുവരെ 25 ഓളം വീടുകളിൽ വെള്ളംകയറി. ഇവിടത്തുകാരുടെ ആശ്രയമായ സീവാൾ റോഡ് തിരയടിച്ച് തകർന്നതോടെ യാത്രയും ദുരിതമായി. നിരവധി തെങ്ങുകളും വൈദ്യുതിത്തൂണും കടപുഴകി. വേലിയേറ്റത്തിലാണ് തിരയടിച്ച് കരയിലേക്ക് കയറി നാശംവിതച്ചത്. അഞ്ചുദിവസമായി കടലാക്രമണം തുടരുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഉണ്ടായ വേലിയേറ്റമാണ് സീവാൾ റോഡ് തകരാൻ കാരണമായത്. ഒരു ഭാഗത്തുമാത്രം നേരിയ തോതിൽ കരിങ്കല്ലടിക്കുക മാത്രമാണ് അധികൃതർചെയ്തത്. അപകടഭീഷണി നേരിടുന്ന ഭാഗത്ത് കരിങ്കല്ല് നിരത്താതിരുന്നതാണ് സീവാൾ റോഡ് ഒലിച്ചുപോകാൻ കാരണമായത്. റോഡിന് മുകളിലൂടെ വെള്ളം അടിച്ചുകയറിയാൽ പരിസരത്തെ നിരവധി വീടുകൾ തകരുമെന്ന അവസ്ഥയാണ്. റോഡ് തകർന്നതോടെ സ്കൂൾ ബസുകൾക്ക് ഇവിടേയ്ക്ക് എത്താൻ കഴിയാത്തതിനാൽ കുട്ടികളും രക്ഷിതാക്കളും പ്രയാസത്തിലാണ്. മേഖലയിൽ ശാസ്ത്രീയമായി കടൽഭിത്തി നിർമിക്കാതിരുന്നതാണ് കടലാക്രമണം ശക്തമായി നാശംവിതയ്ക്കാൻ കാരണമായത്. ഓരോ വർഷവും കടലാക്രമണം മൂലം വൻ നാശമാണുണ്ടാകുന്നത്.
കടലാക്രമണം തടയാൻ പുലിമുട്ടോ, ശാസ്ത്രീയമായ രീതിയിൽ കടൽഭിത്തിയോ നിർമിക്കണമെന്നാണ് കടലോര നിവാസികളും മത്സ്യത്തൊഴിലാളികളും വർഷങ്ങളായി ആവശ്യപ്പെടുന്നത്. എന്നാൽ മാറിവരുന്ന കേന്ദ്ര, സംസ്ഥാന സർക്കാറുകളൊന്നും വേണ്ട നടപടികൾ കൈകൊള്ളുന്നില്അടിയന്തരമായി കടൽഭിത്തി നിർമിക്കണമെന്ന് ഒന്നാം വാർഡ് അംഗം പി.കെ. സുധർമൻ ആവശ്യപ്പെട്ടു. 25 വീടുകളിൽ വെള്ളം കയറിയതായും സുധർമൻ പറഞ്ഞു.
Tags : Nattuvishesham Districte News