ജോണ്‍സണിന്റെ വീട്ടുമുറ്റത്തെ റെഡ് ജേഡ് വൈന്‍ ചെടി.
കടുത്തുരുത്തി: പ്രകൃതിസ്നേഹികള്‍ക്കായി വിസ്മയമൊരുക്കി കടുത്തുരുത്തി കാപ്പുന്തലയിൽ അപൂര്‍വ വസന്തം. ബ്രസീലില്‍ കൂടുതലായും കണ്ടുവരുന്നതും വംശനാശ ഭീഷണി നേരിടുന്നതുമായ റെഡ് ജേഡ് വൈന്‍ കാപ്പുന്തലയിലെ വീട്ടുമുറ്റത്ത് പൂത്തുലഞ്ഞു നില്ക്കുന്നു. പ്രകൃതിസ്നേഹിയും കര്‍ഷകനുമായ ജോണ്സണ് കൊട്ടുകാപ്പള്ളിയുടെ വീട്ടുമുറ്റത്താണ് അത്യപൂര്‍വമായ വിദേശ ചെടി കുലകളിട്ട് പൂത്തുലഞ്ഞ് നില്‍ക്കുന്നത്.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും മുന്‍ ഞീഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാണ് ജോണ്സണ്. രാഷ്്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം മികച്ചൊരു കര്ഷകന് കൂടിയായ ജോണ്‍സണിന്റെ പ്രകൃതിയോടുള്ള സ്നേഹവും കരുതലുമെല്ലാം വീട്ടമുറ്റത്ത് പൂവിട്ടുനില്‍ക്കുന്ന ഈ ചുവപ്പ് വസന്തം സാക്ഷ്യപ്പെടുത്തുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോട്ടയം കാരിത്താസിലെ നഴ്സറിയില്‍ നിന്നും 2,500 രൂപ കൊടുത്തു വാങ്ങിയ തൈ ആണ് ഇപ്പോള്‍ വീടിന്റെ മുറ്റത്തും പരിസരത്തുമായി പന്തലിട്ട രീതിയില്‍ വളര്ന്നുനില്ക്കുന്നത്. കേരളത്തിലെ കാലാവസ്ഥയില്‍ ഈ ബ്രസീലിയന്‍ ചെടി അതിജീവിക്കുമോ എന്ന് പലരും സംശയിച്ചിരുന്നെങ്കിലും യാതൊരുവിധ രാസവളങ്ങളും ഉപയോഗിക്കാതെ തികച്ചും ജൈവരീതിയിലാണ് ചെടിയെ പരിപാലിച്ചു വളര്‍ത്തിയത്.
തത്തമ്മചുണ്ടിന്റെ ആകൃതിയിലുള്ള, പ്രകൃതിയില്‍ അപൂര്‍വമായി മാത്രം കാണാന്‍ കഴിയുന്നത്ര കടും ചുവപ്പ് നിറത്തിലുള്ള പൂക്കളാണ് റെഡ് ജേഡ് വൈന്‍ ചെടിയുടെ വലിയ ആകര്‍ഷണം. ഇതു മൂന്നാം തവണയാണ് ഈ ചെടി പൂക്കുന്നതെങ്കിലും, ആദ്യമായാണ് ഇത്രയധികം പൂക്കള്‍ ഉണ്ടാകുന്നതെന്ന് ഇദ്ദേഹം പറയുന്നു. നിരവധി വലിയ പൂങ്കുലകളാണ് പന്തലില്‍നിന്നും താഴേക്ക് തൂങ്ങികിടക്കുന്നത്.
ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഇവ പ്രധാനമായും പൂക്കുന്നത്. മൂന്നടിയിലധികം നീളമുള്ള ഈ പൂങ്കുലകളിലെ തേന്‍ നുകരാനായി നൂറുകണക്കിന് കുരുവികളാണ് പന്തലിന് സമീപത്തായി കൂടൊരുക്കിയിരിക്കുന്നത്. പലതും കൂട്ടില്‍ മുട്ടയിട്ട് വിരിഞ്ഞ് നിരവധി കുഞ്ഞങ്ങളുമായി. പന്തലിനുള്ളില്‍ തന്നെയാണ് പക്ഷിക്കൂടുകളും കുരുവികള്‍ നിര്‍മിച്ചിട്ടുള്ളത്. ഈ വിസ്മയക്കാഴ്ച ആസ്വദിക്കുന്നതിനായി ഇപ്പോള്‍ നിരവധിയാളുകളാണ് ഇവിടെയെത്തുന്നത്. ഫോട്ടോഗ്രാഫര്മാരുൾപ്പെ ടെയുള്ളവരും പ്രകൃതിയുടെ സ്വാഭാവികമായ സൗന്ദര്യം പകര്‍ത്താന്‍ ഇവിടെയെത്തുന്നുണ്ട്.