ഇന്ത്യൻ നിർമിത തോക്കിന്റെ പ്രവർത്തനം നോക്കിക്കാണുന്നവർ.
കൊച്ചി: കടലില്‍ സംശയാസ്പദ രീതിയില്‍ കണ്ട കപ്പലിനു ചുറ്റും നിലയുറപ്പിച്ച തോക്കുധാരികളായ മറൈന്‍ കമാന്‍ഡോകള്‍, കയര്‍ ഏണിയിലൂടെ കപ്പലിലേക്ക് കയറി ഓരോ മുറികളിലും തന്ത്രപരമായി പ്രവേശിച്ച് നിയന്ത്രണം ഏറ്റെടുക്കുന്ന മറ്റൊരു സംഘം, യുദ്ധ സമാന സാഹചര്യത്തില്‍ ഹെലികോപ്ടറിലൂടെ കപ്പലില്‍നിന്ന് തൂങ്ങിയിറങ്ങുന്ന കമാന്‍ഡോകള്‍....
ബഹുരാഷ്ട്ര സമുദ്ര സുരക്ഷ പരിശീലന പരിപാടിയായ ഓപ്പറേഷന് സതേണ്‍ റെഡിനസിന്റെ ഭാഗമായി ഐഎന്‍എസ് ദ്രോണാചാര്യയില്‍ ഒരുക്കിയ കില്ഹൗസ് പരിശീലനത്തിനെത്തിയ വിദേശ നാവികര്‍ക്ക് വേറിട്ട അനുഭവമായി. കപ്പലിലെ ഓരോ അറയും സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനുള്ള കംപാര്‍ട്ട്മെന്റ് ക്ലിയറന്‍സ് നല്കിയ ശേഷമാണ് നാവികര്‍ ഓരോ ഭാഗത്തേക്കും പ്രവേശിക്കുന്നത്. കപ്പലിന്റെ വിവിധ അറകളും ഇടനാഴികളും കൃത്രിമമായി സജ്ജീകരിച്ചിട്ടുള്ള ബഹുമുഖ പരിശീലന കേന്ദ്രമാണിത്. സമീപദൂര പോരാട്ട പരിശീലനത്തിന് യാഥാര്‍ഥ്യാനുഭവം നല്കുന്ന രീതിയിലാണ് രൂപകല്പന.
ഈ പരിശീലനകേന്ദ്രം വഴി വിസിറ്റ്, ബോര്‍ഡ്, സെര്‍ച്ച് ആന്‍ഡ് സീസര്‍ നടപടിക്രമങ്ങള്‍, മുറികളിലേക്കുള്ള തന്ത്രപരമായ പ്രവേശനവും നിയന്ത്രണവും, ഹൃസ്വ ദൂര യുദ്ധതന്ത്രങ്ങള്‍ എന്നിവ പരിശീലിക്കാനാകും. കടല്‍ക്കൊള്ള വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകള്‍, ബന്ദിമോചന ദൗത്യങ്ങള്‍ എന്നിവയില്‍ നാവികസേനയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതില്‍ കില്‍ ഹൗസ് നിര്‍ണായക പങ്കുവഹിക്കുന്നു.
വെടിയുതിർക്കാൻ
വെപ്പണ്‍
സിമുലേഷന്‍
വിവിധ തന്ത്രപരമായ സാഹചര്യങ്ങളില്‍ കൃത്യതയോടെ വെടിയുതിര്‍ക്കാനുള്ള പരിശീലനമാണ് വെപ്പണ്‍ സിമുലേഷനില്‍ നല്‍കുന്നത്. കൊച്ചിയിലെ ഐഎന്‍എസ് ദ്രോണാചാര്യയില്‍ ഇന്ത്യയിലെ ആദ്യത്തെ 75 മീറ്റര്‍ കോംപോസിറ്റ് ഇന്‍ഡോര്‍ ഷൂട്ടിംഗ് റേഞ്ച് (സിഐഎസ്ആര്‍) ചെറുആയുധങ്ങളുടെ ഉപയോഗത്തിലുള്ള പ്രാവീണ്യവും യുദ്ധസാഹചര്യങ്ങളിലെ കൃത്യമായ വെടിവയ്പ് പരിശീലനവും മെച്ചപ്പെടുത്തുന്നതിനായി സജ്ജമാക്കിയ അത്യാധുനിക പരിശീലന കേന്ദ്രമാണ്.
നൂതന ഇലക്ട്രോണിക് ടാര്‍ഗറ്റിംഗ് സംവിധാനങ്ങള്‍, വെര്‍ച്വല്‍ ടാര്‍ഗറ്റുകളും ഡ്രോണ്‍ അധിഷ്ഠിത ടാര്‍ഗറ്റ് സിമുലേഷനും ഉള്‍പ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങളാല്‍ സജ്ജീകരിച്ചിരിക്കുന്ന ഈറേഞ്ച്, യഥാര്‍ഥ യുദ്ധസാഹചര്യങ്ങളോടു സാമ്യമുള്ള ചലനാത്മക പരിശീലനാന്തരീക്ഷമാണ് ഒരുക്കുന്നത്. കൂടുതല്‍ സുരക്ഷയോടെ എല്ലാ കാലാവസ്ഥയിലും പരിശീലനം തടസമില്ലാതെ തുടരാന്‍ കഴിയുന്ന ഇന്‍ഡോര്‍ സൗകര്യവും ഓട്ടോമേറ്റഡ് സ്കോറിംഗും ഫീഡ്ബാക്ക് സംവിധാനവും പരിശീലനത്തിന്റെ പ്രകടനം കൃത്യമായി വിലയിരുത്താന്‍ സഹായിക്കുന്നു. ഇന്ത്യന്‍ നാവികസേനയുടെ സമഗ്രമായ യുദ്ധസന്നദ്ധതയും പോരാട്ട ക്ഷമതയും ഗണ്യമായി ഉയര്‍ത്താന്‍ ഈ സൗകര്യം നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.
കൊച്ചി ദക്ഷിണ നാവിക കമാന്‍ഡില്‍ നടന്നുവരുന്ന നാലു ദിവസത്തെ ബഹുരാഷ്ട സമുദ്ര സുരക്ഷാ പരിശീലനം - ഓപ്പറേഷന് സതേണ്‍ റെഡിനെസ് (ഒഎസ്ആര്) ഇന്ന് സമാപിക്കും. അന്താരാഷ്ട്ര നാവിക സേനകളുടെയും കോസ്റ്റ് ഗാര്‍ഡുകളുടെയും പങ്കാളിത്തത്തോടെയുള്ള പരിശീലന പരിപാടിയില്‍ 26 രാജ്യങ്ങളില്‍ നിന്നുള്ള 254 നാവികരും 74 പരിശീലകരും നാല് രാജ്യാന്തര സംഘടനകളില്‍ നിന്നുള്ള വിദഗ്ധരുമാണ് പങ്കെടുക്കുന്നത്. സമുദ്ര സുരക്ഷ, ദുരന്ത നിവാരണം, കടല്‍ അതിര്‍ത്തി സംരക്ഷണം തുടങ്ങിയ മേഖലകളിലെ ശാക്തീകരണമാണ് പരിപാടിയുടെ ലക്ഷ്യം. ഇന്ത്യന്‍ നാവികസേനയുടെ നേതൃത്വത്തിലുള്ള സംയോജിത ടാസ്ക് ഫോഴ്സ് 15ന്റെ(സിടിഎഫ് 154) ആഭിമുഖ്യ ത്തില്‍ കംബൈന്‍ഡ് മാരിടൈം ഫോഴ്സ്(സിഎം എഫ്)മായി ചേര്‍ന്നാണ് പരിപാടി നടത്തുന്നത്.