മാർച്ച് ജില്ലാ സെക്രട്ടറി വി.പി. അനിൽ ഉദ്ഘാടനം ചെയ്യുന്നു.
എടക്കര: മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിൽ തൊഴിലാളി നിയമനം അട്ടിമറിക്കുന്നുവെന്നാരോപിച്ച് സിപിഎം എടക്കര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാമിലേക്ക് മാർച്ച് നടത്തി.
നിലന്പൂർ എംപ്ലേയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമന നടപടിക്രമങ്ങൾ പാലിച്ച്, കായികശേഷി പരിശോധിച്ച് റാങ്ക് ലിസ്റ്റ് തയാറാക്കി നിയമനം ഉത്തരവ് ലഭിച്ച 51 തൊഴിലാളികളെ ജോലിയിൽ പ്രവേശിപ്പിക്കാൻ തയാറാകതെയാണ് നിയമനം അട്ടിമറിക്കുന്നത്.
356 തൊഴിലാളികളാണ് ഫാമിൽ ആവശ്യമുള്ളത്. 302 പുരുഷൻമാരും 54 സ്ത്രീകളും. നിലവിൽ 296 പേരാണുള്ളത്. 365.29 ഹെക്ടർ സ്ഥലത്താണ് ഫാമിൽ കൃഷിയുള്ളത്.
തൊഴിലാളികളുടെ കുറവ് ഫാമിനെ തകർച്ചയിലേക്ക് നയിക്കുന്ന ഘട്ടത്തിലാണ് നിയമനം അട്ടിമറിക്കുന്നതെന്നാണ് സിപിഎം ആരോപണം. ഇതുസംബന്ധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.
എടക്കര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തന്പുരാട്ടിക്കല്ലിൽനിന്നാരംഭിച്ച മാർച്ച് മുണ്ടേരി ഫാം ഗേറ്റിൽ പോലീസ് തടഞ്ഞു. തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറി വി.പി. അനിൽ സമരം ഉദ്ഘാടനം ചെയ്തു.
ഏരിയാ സെക്രട്ടറി ടി. രവീന്ദ്രൻ, ലോക്കൽ സെക്രട്ടറി മുസ്തഫ പാക്കട, ഗവണ്മെന്റ് ഫാം വർക്കേഴ്സ് യൂണിയൻ (സിഐടിയു) സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ. വേലായുധൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി വി. ഷിബു, എ.ടി. റെജി, എം. സുകുമാരൻ എന്നിവർ പ്രസംഗിച്ചു.