അലി
ആലുവ: വൈദ്യപരിശോധനയ്ക്കിടെ ആലുവയിൽ പോലീസ് കസ്റ്റഡിയിൽ നിന്നും കൈവിലങ്ങോടെ രക്ഷപെട്ട പ്രതിയെ ട്രെയിനിൽ പിന്തുടർന്ന് പിടികൂടി പോലീസ്. കളമശേരിയിൽ നടന്ന കോപ്പർ മോഷണക്കേസിലെ പ്രതി ആസാം സ്വദേശി ഐനൂൽ അലി (24) ആണ് ആസാം അതിർത്തിക്കടുത്ത് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം വൈദ്യപരിശോധനയ്ക്കായി ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പോലീസുകാരുടെ ശ്രദ്ധവെട്ടിച്ച് കൈവിലങ്ങോടെ പ്രതി ഓടി രക്ഷപ്പെട്ടത്. തുടർന്ന് നടത്തിയ തെരച്ചിലിൽ ഇയാൾ കൈവിലങ്ങ് അഴിച്ചുമാറ്റിയ ശേഷം ആസാമിലേക്ക് ട്രെയിനിൽ യാത്ര തിരിച്ചതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതോടെ പ്രത്യേക അന്വേഷണ സംഘം ട്രെയിനിൽ ഇയാളെ രഹസ്യമായി പിന്തുടർന്നു. ആസാം അതിർത്തിക്ക് തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ വച്ച് പ്രത്യേക സംഘം പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. പ്രതിയെ നാട്ടിലെത്തിച്ച്, കോടതിയിൽ ഹാജരാക്കും.