ഇരിട്ടി: ബാരാപോൾ പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കരിക്കോട്ടക്കരി വലിയപറമ്പുംകരി സ്വദേശി തൈക്കാട്ടിൽ ജിതിനാണ് (27) മരിച്ചത്.
തൈക്കാട്ടിൽ റിജോ - ജാൻസി ദമ്പതികളുടെ മകനാണ്. അപകടത്തിൽപ്പെട്ട സുഹൃത്ത് ഡിനോയെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ പായം പഞ്ചായത്തിലെ തെങ്ങോല കടവിലായിരുന്നു അപകടം. മരിച്ച ജിതിനും അഞ്ചു സഹൃത്തുക്കളുമാണ് കുളിക്കാൻ എത്തിയത്. ജിതിനും ഡിനോയും മറുകരയിലേക്ക് നീന്തുന്നതിനിടെ കയത്തിൽ മുങ്ങിത്താഴുകയായിരുന്നു. മറ്റു സുഹൃത്തുക്കൾ ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാരാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്.
അഗ്നിരക്ഷാസേനയെത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ അബോധാവസ്ഥയിൽ ആയിരുന്ന ഡിനോയെ കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒരു മണിക്കൂറോളം നടത്തിയ തെരച്ചിലിൽ കയത്തിലെ അഞ്ചു മീറ്ററിലധികം ആഴം വരുന്ന സ്ഥലത്ത് നിന്നാണ് ജിതിനിനെ കണ്ടെത്തിയത്.
അസി. സ്റ്റേഷൻ ഓഫീസർ എൻ.ജി. അശോകൻ വെള്ളത്തിനടിയിൽ മുങ്ങി നടത്തിയ പരിശോധനയിലാണ് ജിതിനിനെ മരിച്ചനിലയിൽ കണ്ടെത്തുന്നത്. ജിറ്റിയാണ് മരിച്ച ജിതിനിന്റെ സഹോദരി.
Tags : young man drowned river friends Jithin death