മാന്നാർ: ഒരു ഗ്രാമം ഒന്നാകെ ഒച്ചിന്റെ ഭീതിയിൽ. പരുമലയിൽ കഴിഞ്ഞ ആറു മാസമായി ആഫ്രിക്കൻ ജയന്റെ ഒച്ചിന്റെ ഭീഷണിയിലാണ് ഗ്രാമവാസികൾ പൊറുതിമുട്ടിയിരിക്കുന്നത്. പരുമല പള്ളി-പനയന്നാർകാവ് റോഡിന്റെ ഇരുവശങ്ങളിൽ വളർന്നുനിൽക്കുന്ന ചെടികൾക്കിടയിലും ഈ ഭാഗത്തെ കാടുകയറി കിടക്കുന്ന പുരയിടങ്ങളിലും ആശുപത്രിക്കു സമീപമുള്ള പുരയിടങ്ങളിലെല്ലാം ഇത്തരം വലിയ ഒച്ചുകൾ നിറഞ്ഞിരിക്കുകയാണ്.
20 സെ. മീറ്റർ വരെ നീളമുള്ള ഒച്ചുകളാണ് കാണപ്പെടുന്നത്. രാത്രിയിൽ ഇവിടുത്തെ മതിലുകളിലും റോഡിലും എല്ലാം ഒച്ചിന്റെ സാന്നിധ്യം ഏറെയാണ്. ഇവ ഇഴഞ്ഞ് നീങ്ങുന്ന ഭാഗങ്ങളിലെല്ലാം ശ്രവം പറ്റിപ്പിടിച്ചിരിക്കുന്നത് സ്ഥിരമാണ്. ഈ സ്രവം മനുഷ്യശരീരത്തിൽ പറ്റിയാൽ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്.
ഇതിലൂടെ റാറ്റ് ലംഗ് വേം ശരീരത്തിലേക്ക് പ്രവേശിച്ചാൽ ഇസ്നോഫിലിക് മെനഞ്ചറ്റിസ്, മസ്തിഷക ജ്വരം തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
ഒച്ചുകൾ വളരെ വേഗത്തിൽ പെരുകുന്നതിനാൽ ഒരു പ്രദേശം ഒന്നാകെ നശിപ്പിക്കാൻ കഴിയും. ഒറ്റതവണ 250 മുതൽ 500 മുട്ടകൾ വരെ ഇടും. 10 മുതൽ 21 ദിവസം കൊണ്ട് മുട്ടകൾ വിരിയുകയും ചെയ്യും.
ഒരു വർഷത്തിൽ ഇത്തരത്തിൽ അഞ്ചോ ആറോ തവണ മുട്ടയിടാനുള്ള കഴിവുണ്ട്. ഈ രീതിയിൽ വിരിഞ്ഞുണ്ടായ ആയിരക്കണക്കിന് ആഫ്രിക്കൻ ഒച്ചുകളാണ് ഈ പ്രദേശങ്ങളിലുള്ളത്. രാത്രികാലങ്ങളിൽ റോഡിലെത്തുന്ന ഇവയുടെ മുകളിലൂടെ വാഹനങ്ങൾ കയറി ചത്തുപോകാറുണ്ട്.
ഈ ഭാഗത്ത് ഇവ കിടന്ന് ചീഞ് വലിയ ദുർഗന്ധം വമിക്കുന്നത് പരിസരവാസികൾക്കും കാൽനടയാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്.
ജൈവസമ്പത്ത് ഉൾപ്പെടെ വൻകൃഷിനാശം ഉണ്ടാക്കാൻ ഇവയ്ക്ക് കഴിയും. എല്ലാ ത്തരം ചെടികൾ, പേപ്പർ, പ്ലാസ്റ്റിക് തുടങ്ങി കോൺക്രീറ്റ് വരെ ഒച്ചുകൾ തിന്നും. ഉപ്പ്, കുമ്മായം, ബ്ലീച്ചിംഗ് പൗഡർ എന്നിവ വിതറി ഒരു പരിധിവരെ ഇവയെ നിയന്ത്രിക്കാൻ കഴിയുമെത്രേ. എന്നാൽ, ആഫ്രിക്കൻ ജയന്റ് ഒച്ചുകൾ ഒരു പ്രദേശത്തിനാകെ ഭീഷണി ഉയർത്തിയിട്ടും ആരോഗ്യവകുപ്പോ, പഞ്ചായത്ത് അധികൃതരോ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം
Tags : Nattuvishesham District news