നെടുങ്കണ്ടം: വ്യത്യസ്ത കേസുകളില്‍ ജാമ്യത്തിലിറങ്ങിയ ശേഷം പതിറ്റാണ്ടുകളോളം ഒളിവില്‍ കഴിഞ്ഞ രണ്ടു പ്രതികള്‍ പിടിയിലായി. നെടുങ്കണ്ടം സ്റ്റേഷനില്‍ 35 വര്‍ഷം മുമ്പ് കഞ്ചാവ് കൈവശം വച്ചതിന് പിടിയിലാകുകയും റിമാൻഡിൽ കഴിയുകയും ചെയ്ത പച്ചടി പാലയ്ക്കാപ്പറമ്പില്‍ സുകു (66), 25 വര്‍ഷം മുമ്പ് പാമ്പാടുംപാറയില്‍ പീഡന, സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പിടിയിലായതിനുശേഷം ജാമ്യത്തിലിറങ്ങി ഒളിവില്‍പ്പോയ കൊട്ടാരക്കര മാമ്പുഴ സരസ്വതി മന്ദിരത്തില്‍ സേതുകുമാര്‍ (68) എന്നിവരാണ് പിടിയിലാണ്.
1.600 കിലോ കഞ്ചാവ് കൈവശം വച്ച കേസില്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് സുകു ജാമ്യത്തിലിറങ്ങി മുങ്ങിയത്. 35 വര്‍ഷമായി ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക സ്ക്വാഡ് ആഴ്ചകള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ വയനാട്ടിലെ കല്‍പ്പറ്റയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ നെടുങ്കണ്ടം പോലീസിന് കൈമാറി. 1991 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാള്‍ വയനാട്ടില്‍ കൃഷിപ്പണികളും മറ്റു ജോലികളും ചെയ്തു വരികയായിരുന്നു.
2001ല്‍ നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പീഡന, സാമ്പത്തിക തട്ടിപ്പ് കേസുകളിലെ പ്രതിയാണ് പിടിയിലായ സേതുകുമാര്‍. 2000 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. പാമ്പാടുംപാറ സ്വദേശിനിയായ യുവതിയെ ഗള്‍ഫില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് 17,500 രൂപ വാങ്ങുകയും വീട്ടില്‍നിന്നു മുംബൈയ്ക്ക് കൊണ്ടുപോകുകയും ചെയ്ത ശേഷം ഗള്‍ഫിലേക്ക് വിടാതെ അവിടെവച്ച് പീഡനത്തിരയാക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് പിടികൂടിയ ഇയാള്‍ ജാമ്യത്തിലിറങ്ങിയശേഷം ഒളിവില്‍ പോകുകയായിരുന്നു. ബുധനാഴ്ച പാലക്കാട് ജില്ലയിലെ ഷൊര്‍ണൂരിനടുത്ത് പരുത്തിപ്രയില്നിന്നാണ് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡ് ഇയാളെ പിടികൂടി നെടുങ്കണ്ടം പോലീസിന് കൈമാറിയത്
Tags : Nattuvishesham District news