ഈരാറ്റുപേട്ട: 33,14,60,153 രൂപ വരവും 33,01,30,744 രൂപ ചെലവും 13,29,450 രൂപ ബാലൻസും പ്രതീക്ഷിക്കുന്ന ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് മേഴ്സി മാത്യു അവതരിപ്പിച്ചു. പ്രസിഡന്റ് ജോയി സ്കറിയ അധ്യക്ഷത വഹിച്ചു. ഭവനനിർമാണം, കാർഷികമേഖല, പശ്ചാത്തലസൗകര്യ വികസനം, ആരോഗ്യം, കുടിവെള്ളം, ടൂറിസം, യുവജനങ്ങൾക്കുള്ള തൊഴിൽ സംരംഭങ്ങൾ എന്നിവയ്ക്കു പ്രാധാന്യം നൽകിയാണ് ബജറ്റ്.
ഭവന നിർമാണ മേഖലയ്ക്ക് 1,36,32,000 രൂപ ബ്ലോക്ക് വിഹിതം മാത്രമായി വകയിരുത്തി. കർഷകർക്ക് വിവിധ പദ്ധതികളിലായി 23,16,500 രൂപയും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് രണ്ടുലക്ഷം രൂപയും സ്വയംതൊഴിൽ സംരംഭകർക്ക് ഡയറി ഫാം ആധുനികവത്കരിക്കുന്നതിനായി എട്ടു ലക്ഷം രൂപയും വകയിരുത്തി.
പശ്ചാത്തല വികസനത്തിന്റെ ഭാഗമായി വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കും നിർമാണത്തിനുമായി 1,07,28,000 രൂപ വകയിരുത്തി. ഉത്പാദന മേഖലയിൽ പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് സ്വയംസഹായ സംഘങ്ങൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനു 32 ലക്ഷം രൂപ വകയിരുത്തി.
ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഗുരുതര കിഡ്നി രോഗബാധിതർ, കാൻസർ ബാധിതർ എന്നിവർക്ക് മരുന്നും മെഡിക്കൽ ഉപകരണങ്ങളും നൽകുന്നതിനും പാലിയേറ്റീവ് പരിചരണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾക്കുമായി 20,03,200 രൂപയും വൃദ്ധർ, കുട്ടികൾ, വനിതകൾ, ഭിന്നശേഷിക്കാർ എന്നിവർക്കു നേരിട്ട് പ്രയോജനം ലഭിക്കുന്നതിനായും തുക ബജറ്റിൽ വകയിരുത്തി.
Tags : Agriculture sector priority Erattupetta Block