കടലാക്രമണത്തിൽ റോഡിലേക്ക് മരത്തടികളൾ അടിച്ചുകയറി നിലയിൽ.
ഹരിപ്പാട്: ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ തീരദേശവാസികളെ ഭീതിയിലാഴ്ത്തി കടലാക്രമണം രൂക്ഷമായി തുടരുന്നു. പ്രദേശത്ത് കനത്ത മഴ തുടരുന്നതും കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് വർധിച്ചതും ദുരിതത്തിന്റെ ആഘാതം ഇരട്ടിയാക്കി. അഴീക്കോടൻ നഗർ, പെരുമ്പളളി, നല്ലാണിക്കൽ, കളളിക്കാട്, എസി പളളിയ്ക്ക് വടക്ക്, എംഇഎസ് മുതൽ മംഗലം കുറിച്ചിക്കൽ വരെയുളള തീരങ്ങളിലാണ് കൂറ്റൻ തിരമാലകൾ കരയിലേക്ക് ആഞ്ഞടിക്കുന്നത്.
തീരദേശ പാതയ്ക്ക് പടിഞ്ഞാറുള്ള വീടുകൾ പൂർണമായും വെള്ളത്തിനടിയിലായി. റോഡ് കവിഞ്ഞൊഴുകിയ കടൽവെള്ളവും മഴവെള്ളവും കിഴക്കുവശത്തെ വീടുകളിലേക്കും വ്യാപിച്ചു. ഷാൻ മൻസിലിൽ സലാഹുദീൻ, മാപ്പിളശേരിൽ ഉമ്മർകുട്ടി എന്നിവരുടെ വീടുകളുടെ മതിലുകൾ ശക്തമായ തിരയടിയിൽ തകർന്നു. പെരുമ്പളളി ഭാഗത്ത് സ്ഥാപിച്ചിരുന്ന ജിയോ ബാഗ് ഭിത്തി നശിച്ചതിനെ തുടർന്ന് നാലോളം വീടുകൾ ഏതുനിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. തൃക്കുന്നപ്പുഴയിലെ പ്രണവം നഗർ, മാതുക്കൽ ഭാഗങ്ങളിൽ പതിനഞ്ചോളം വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞുവീണ് വൈദ്യുതി ബന്ധം പൂർണമായും തകരാറിലായി.
ശക്തമായ പ്രതിഷേധവുമായി തീരദേശവാസികൾ
കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്നും കടൽഭിത്തി പുനർനിർമിക്കണമെന്നും ആവശ്യപ്പെട്ട് മംഗലം ഇടക്കാട് ജംഗ്ഷനിൽ വൈകുന്നേരം മൂന്നിന് നാട്ടുകാർ റോഡ് ഉപരോധിച്ചു. കനത്ത മഴയെയും രാത്രിയിലെ ഇരുട്ടിനെയും അവഗണിച്ച് നൂറുകണക്കിന് പ്രദേശവാസികളാണ് പ്രതിഷേധത്തിൽ പങ്കാളികളാകുന്നത്. കുടചൂടിയും മഴക്കോട്ടുകൾ ധരിച്ചും എത്തിയ പ്രതിഷേധക്കാർ റോഡിന് കുറുകെ വലിയ മരത്തടികളും പ്ലാസ്റ്റിക് കാനുകളും നിരത്തിവെച്ചാണ് ഗതാഗതം പൂർണമായും തടസപ്പെടുത്തിയിരിക്കുന്നത്. അധികൃതർ എത്തി ഉറപ്പ് നൽകുന്നത് വരെ ഉപരോധം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.
Tags : Nattuvishesham DistrictNews DeepikaNews sea encroachment