നെടുമങ്ങാട്: അരുവിക്കര ജംഗ്ഷൻ വികസനവും നവീകരണവും ഉടൻ ആരംഭിക്കുമെന്ന് അഡ്വ. ജി. സ്റ്റീഫൻ എംഎൽഎ അറിയിച്ചു.15 കോടി രൂപ ചെലവിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് അരുവിക്കര ജംഗ്ഷൻ നവീകരിക്കുന്നത്. 2.3 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനു ആർ.ആർ. പാക്കേജ് മുഖേനയും അനുവദിച്ചിട്ടുണ്ട്.
നെടുമങ്ങാട് - അരുവിക്കര - വെള്ളനാട് റോഡ് വികസനത്തിന്റെ ഭാഗമായാണ് അരുവിക്കര ജംഗ്ഷൻ വികസനം കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയത്. പുതിയ വെയ്റ്റിംഗ് ഷെഡ്, തെരുവുവിളക്കുകൾ, ഫുട്പാത്ത്, മഴവെള്ള - ഡ്രെയിനേജ് സംവിധാനങ്ങൾ പദ്ധതിയുടെ ഭാഗമായി നടപ്പിലാകും.
അരുവിക്കര ഡാം മുതൽ ഫാർമേഴ്സ് ബാങ്ക് ജംഗ്ഷൻ വരെയും, അരുവിക്കര ജംഗ്ഷൻ മുതൽ കണ്ണംകാരം പമ്പ് ഹൗസ് വരെയും 2.20 കി. മീറ്റർ നീളത്തിലും12 മീറ്റർ വീതിയിലും റോഡ് നിർമിക്കും. നെടുമങ്ങാടു നിന്നും മഞ്ച - അരുവിക്കര വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ബസുകൾക്കും വെള്ളനാട് നിന്നും അരുവിക്കര വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ബസുകൾക്കും പ്രത്യേക സ്റ്റോപ്പുകളും നിലവിൽവരും.
നവീകരണ പദ്ധതി യാഥാർഥ്യമാകുന്നതോടെ അരുവിക്കര ഡാം വിനോദസഞ്ചാരകേന്ദ്രത്തിനും പുത്തൻ ഉണർവാകും. അരുവിക്കര വില്ലേജിലെ 68 ഭൂവുടമകളിൽ നിന്നുമുള്ള ഭൂമി ഏറ്റെടുക്കൽ 90 ശതമാനം പൂർത്തിയായി. വസ്തു ഏറ്റെടുക്കലിനായി 2.5 കോടി രൂപ ചെലവിട്ടു. ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങളും മറ്റും പൊളിച്ച് മാറ്റുന്ന പ്രവർത്തി ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. കെഎസ്ഇബി, വാട്ടർ അഥോറിട്ടി യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിനായുള്ള തുക കിഫ്ബി കൈമാറി. ഒരു വർഷമാണ് പൂർത്തീകരണ കാലാവധി.
ആകെ 19 സെന്റ് ഭൂമിയാണ് ജംഗ്ഷൻ വികസനത്തിനായി ഏറ്റെടുക്കുന്നത്. മുഴുവൻ പുറമ്പോക്ക് ഭുമിയും അളന്നു തിട്ടപ്പെടുത്തി. 68 ഭുവുടമകളിൽ 56 പേർക്കും പണം നല്കിയതായി എംഎൽഎ അറിയിച്ചു.
Tags : Aruvikkara Local News Thiruvananthapuram Nattuvishesham