വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹയർ സെക്കൻഡറി സ്കൂളിന്റെ കവാടത്തിന് എതിർവശത്ത് തീർത്ത ഷെഡിൽ അസറ്റ് ക്ലബ്ബിലെ അംഗങ്ങൾ ചെസ് കളിക്കുന്നു.
തലയോലപ്പറമ്പ്: തെരുവോരങ്ങളിൽ തീർത്ത താത്കാലിക ഷെഡുകളിൽ മാറിമാറി നാലു പതിറ്റാണ്ടുകളായി ചെസ് കളിച്ച് ഒരു ക്ലബ്. അസറ്റ് ചെസ് ക്ലബ് (തലയോലപ്പറമ്പ് അക്കാദമി ഓഫ് ചെസ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ്) എന്ന പേരിൽ അറിയപ്പെടുന്ന ക്ലബ് കഴിഞ്ഞ 20 വർഷമായി തലയോലപ്പറമ്പിൽ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹയർ സെക്കൻഡറി സ്കൂളിന്റെ കവാടത്തിന്റെ എതിർവശത്ത് തീർത്ത താത്കാലിക ഷെഡിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ ഒന്പതു വയസുള്ള ബ്രഹ്മമംഗലം സ്വദേശി വിപിനവ് വി. നവീൻ മുതൽ 82കാരനായ ചെമ്പ് ഏനാദി സ്വദേശി കെ. രാഘവനടക്കം കോട്ടയം എറണാകുളം ആലപ്പുഴ ജില്ലകളിൽ നിന്നായി 42 പേരാണ് ഒഴിവുസമയങ്ങളിലെത്തി കരുനീക്കം നടത്തുന്നത്.
രാവിലെ 8.30ന് കളി ആരംഭിച്ച് രാത്രി എട്ടിന് അവസാനിപ്പിക്കുന്നതിനിടയിൽ ചുമട്ടു തൊഴിലാളികൾ, കൂലിപ്പണിക്കാർ, ഭാഗ്യക്കുറി വില്പനക്കാർ, സർക്കാർ ഉദ്യോഗസ്ഥർ, സർവീസിൽനിന്നു വിരമിച്ചവർ തുടങ്ങി ക്ലബ്ബിന്റെ രക്ഷാധികാരി, റിട്ട. സബ്ജഡ്ജായ തര്യൻച്ചൻ സാർ വരെ കളിക്കാനെത്തും.
സംസ്ഥാന ദേശീയതല ചെസ് ടൂർണമെന്റുകളിൽ പങ്കെടുത്ത് അസറ്റിലെ അംഗങ്ങൾ മികവ് തെളിയിച്ചിട്ടുണ്ട്. ക്ലബ് അംഗവും വനം വകുപ്പിൽ ഉദ്യോഗസ്ഥനുമായ ഫിൽസൺ ഫിലിപ്പ് വനം വകുപ്പ് ജീവനക്കാരുടെ അഖിലേന്ത്യ ചെസ് ടൂർണമെന്റിൽ പങ്കെടുത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു. തൃശൂരിൽ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച അൺറേറ്റഡ് വിഭാഗം ചെസ് ടൂർണമെന്റിൽ അസറ്റിലെ കെ.ജെ. ജീസസ് ഒന്നാം സ്ഥാനം നേടിയിരുന്നു. രണ്ട് തവണ അഖിലകേരള ചെസ് ടൂർണമെന്റ് വിജയകരമായി സംഘടിപ്പിച്ചും ക്ലബ് ജനശ്രദ്ധ പിടിച്ചുപറ്റി.
കൂലിപ്പണിക്കാരടക്കമുള്ള സാധാരണക്കാരെ ചെസ് കളിപ്പിക്കണമെന്ന ലക്ഷ്യത്തിൽ ആരംഭിച്ച ക്ലബ് നാല് പതിറ്റാണ്ട് പിന്നിടുമ്പോഴും ലക്ഷ്യത്തിൽനിന്ന് തെല്ലിട മാറിയിട്ടില്ല.
കുട്ടികളെ ചെസിനോടടുപ്പിക്കാൻ സ്കൂളുകളിൽ ചെസ് ബോർഡ് വാങ്ങി നൽകുകയും ചെസ് അവബോധ ക്ലാസുകൾ നടത്തുന്നതിലും ക്ലബ് ഭാരവാഹികൾ ശ്രദ്ധ ചെലുത്തുന്നു.