കല്ലമ്പലം: എംഡിഎംഎ കേസിലെ പ്രതിയെ എക് സൈസ് ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുത്തുവെന്ന തെറ്റിദ്ധാരണയെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ യുവാവിനെ മർദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കല്ലമ്പലം നാവായിക്കുളം കുടവൂർ സ്വദേശികളായ വടക്കുംകരമൂല കുന്നുവിള വീട്ടിൽ ജൗഹർ അലി (28), ആലുവിള വീട്ടിൽ നർഷാദ് (28) എന്നിവരാണ് അറസ്റ്റിലായത്.
നാവായിക്കുളം സ്വദേശി റോബിൻ രാജ് (26) ആണ് മർദനത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്നത്. ഓഗസ്റ്റ് 28നു വൈകുന്നേരം നാവായിക്കുളം ജംഗ്ഷനു സമീപം നിൽക്കുകയായിരുന്ന റോബിൻ രാജുമായി പ്രതികൾ വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. തുടർന്ന് രണ്ടാം പ്രതി നർഷാദ് റോബിന്റെ തലയിലും കഴുത്തിലും മർദിച്ചു. ഇതിനിടെ ജൗഹർ അലി കൈയിൽ കരുതിയിരുന്ന കത്തിയുടെ പിടിഭാഗം ഉപയോഗിച്ച് റോബിൻ രാജിന്റെ തോളിൽ അടിക്കുകയും തോളെല്ലിനു പൊട്ടലേൽക്കുകയും ചെയ്തു.
അടിവയറ്റിലും തലയിലും മർദിച്ച് പരിക്കേൽപ്പിച്ചതായും പൊലിസ് വ്യക്തമാക്കി. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ കല്ലമ്പലം പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. നിയമനടപടികൾ പൂർത്തിയാക്കി പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നു കല്ലമ്പലം പൊലിസ് അറിയിച്ചു.