പ്രതീകാത്മക ചിത്രം
ഷൊർണൂർ: മൂന്നുകോടിരൂപ ചെലവിൽ പട്ടാമ്പിയിൽ നിർമിക്കുന്ന ഫയർഫോഴ്സിനുള്ള പുതിയ കെട്ടിടം ഉടൻ പൂർത്തിയാവും. മിനിസിവിൽസ്റ്റേഷൻ റോഡിൽ പഴയ മത്സ്യച്ചന്ത പരിസരത്താണ് കെട്ടിടം നിർമിക്കുന്നത്.
മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ ശ്രമഫലമായി 2021ലാണ് പട്ടാമ്പിയിൽ യൂണിറ്റ് ആരംഭിച്ചത്. സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ ചെർപ്പുളശേരി റോഡ് ജംഗ്ഷനിൽ വാടകക്കെട്ടിടത്തിലാണ് ഇതിന്റെ പ്രവർത്തനം തുടങ്ങിയത്. പിന്നീടാണ് സംസ്ഥാന ബജറ്റിൽ മൂന്നുകോടിരൂപ അനുവദിച്ചത്. നിലവിൽ കെട്ടിടത്തിന്റെ അവസാനഘട്ട കോൺക്രീറ്റിംഗ് പ്രവൃത്തി പുരോഗമിക്കയാണ്.
കഴിഞ്ഞ നഗരസഭാ ഭരണസമിതിയാണ് അഗ്നിശമനസേനയ്ക്കു കെട്ടിടം നിർമിക്കുന്നതിനായി സ്ഥലം വിട്ടുനൽകിയത്. പട്ടാമ്പി- തൃത്താല മേഖലകളിൽ തീപ്പിടിത്തമോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാൽ 20 കിലോമീറ്റർ അകലെയുള്ള ഷൊർണൂരിൽനിന്നോ പെരിന്തൽമണ്ണ, കുന്നംകുളം, വളാഞ്ചേരി ഭാഗങ്ങളിൽനിന്നോ ആയിരുന്നു മുമ്പ് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയിരുന്നത്.
പട്ടാമ്പിയിൽ യൂണിറ്റ് ആരംഭിച്ചെങ്കിലും സ്വന്തമായി കെട്ടിടമില്ലാത്തതു ന്യൂനതയായിരുന്നു. പലപ്പോഴും റോഡരികിൽ വാഹനം നിർത്തിയിടേണ്ട ഗതികേടുമുണ്ടായിരുന്നു. നിലവിൽ പട്ടാമ്പിടൗണിൽനിന്നും മൂന്നുകിലോമീറ്റർ അകലെ കൊടലൂരിലെ വാടക്കെട്ടിടത്തിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.
പുതിയ കെട്ടിടം വേഗം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ കെട്ടിടത്തിൽ വാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യം, ഓഫീസ് മുറികൾ, വിശ്രമമുറികൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്.