വെള്ളം കയറിയ പ്രദേശങ്ങൾ മന്ത്രി എം. ലിജു സന്ദർശിക്കുന്നു.
കായംകുളം: വെള്ളപ്പൊക്ക ഭീഷണിയും വീടുകളിൽ വെള്ളം കയറിയ സാഹചര്യവും കണക്കിലെടുത്ത് ജില്ലയിലാകെ 53 ദുരിതാശ്വാസ ക്യാമ്പുകൾ ഇതിനോടകം പ്രവർത്തനം തുടങ്ങിയെന്നും 813 കുടുംബങ്ങളിലായി 2635 ആളുകളാണ് ക്യാമ്പുകളിൽ കഴിയുന്നതെന്നും സഹകരണ എക്സൈസ് മന്ത്രി എം. ലിജു പറഞ്ഞു. ക്യാമ്പുകളില് അടിസ്ഥാന സൗകര്യങ്ങളും അവശ്യവസ്തുക്കളും ഭക്ഷണവും ഉറപ്പാക്കിയിട്ടുണ്ടെന്നും ആവശ്യമുണ്ടെങ്കിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കരിപ്പുഴ തോട്ടിൽ ഓരുമുട്ടുകളിൽ മാലിന്യമടിഞ്ഞ് നീരൊഴുക്ക് തടസപ്പെടുന്ന സാഹചര്യം എത്രയും പെട്ടെന്ന് ഒഴിവാക്കി മാലിന്യം നീക്കി നീരൊഴുക്ക് സുഗമമാക്കാൻ ഇറിഗേഷൻ, തദ്ദേശ സ്വയംഭരണ വകുപ്പുകൾക്ക് നിർദേശം നൽകിയതായും മന്ത്രി എം. ലിജു പറഞ്ഞു. നീരൊഴുക്ക് തടസപ്പെട്ട എരുവ മേഖലയിൽ മന്ത്രി സന്ദർശനം നടത്തി. മാലിന്യങ്ങൾ അടിഞ്ഞുകൂടി പ്രദേശത്തെ നീരൊഴുക്ക് തടസപ്പെട്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.
മൂഴിയാർ അണക്കെട്ട് തുറന്ന പശ്ചാത്തലത്തിൽ ജലനിരപ്പും ഉയർന്നിരുന്നു. വെള്ളപ്പൊക്ക സമയത്ത് ഒഴുകിവരുന്ന പായലും മാലിന്യങ്ങളും കരിപ്പുഴ തോടിൽ സ്ഥാപിച്ചിരിക്കുന്ന ഓരുമുട്ടുകളിൽ തടഞ്ഞുനിൽക്കുന്നതാണ് വെള്ളം ഒഴുകിപ്പോകുന്നതിന് തടസമായിരുന്നത്. ഈ പ്രശ്നത്തിന് ശാശ്വതപരിഹാരം കണ്ടെത്തുന്നതിനായി വിശദമായ റിപ്പോർട്ട് ഇറിഗേഷൻ വകുപ്പിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
മന്ത്രി മുന്നൊരുക്കങ്ങൾ വിലയിരുത്തി
കായംകുളം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കായംകുളം മണ്ഡലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന മുന്നൊരുക്കങ്ങൾ സഹകരണ മന്ത്രി എം. ലിജു വിലയിരുത്തി. ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും യോഗം ഓൺലൈനായി ചേർന്നാണ് മുന്നൊരുക്കങ്ങൾ വിലയിരുത്തിയത്. ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള സജ്ജീകരണങ്ങൾ ഉറപ്പുവരുത്തിയതായി മന്ത്രി അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, തഹസിൽദാർ, വില്ലേജ് ഓഫീസർമാർ, കെഎസ്ഇബി അടക്കമുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ യോഗമാണ് ചേർന്നത്. ആവശ്യമായ സംവിധാനങ്ങളും വേണ്ടിവന്നാൽ ക്യാമ്പുകൾ തുറക്കുന്നതിനുവേണ്ട എല്ലാ സജ്ജീകരണങ്ങളും തയാറായിക്കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.