നെല്ലിയാമ്പതി ചുരം പാതയിൽ അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ് ക്രെയിനുകളുടെ സഹായത്തോടെ ഉയർത്തുന്നു.
നെന്മാറ: നെല്ലിയാമ്പതി ചുരം പാതയിൽ ബ്രേക്ക് നഷ്ടപ്പെട്ട് തേക്കിൻതോട്ടത്തിലേക്ക് ഇടിച്ചിറങ്ങിയ കെഎസ്ആർടിസിബസ് രണ്ടര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ക്രെയിനുകളുടെ സഹായത്തോടെ ഉയർത്തി. ഇന്നലെ രാവിലെയോടെയാണ് ബസ് റോഡിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായത്.
അപകടത്തെ തുടർന്ന് റോഡിന് താഴെയുള്ള തേക്കിൻതോട്ടത്തിൽ കുടുങ്ങിക്കിടന്ന ബസ് പുറത്തെടുക്കാൻ രണ്ട് ഹെവി ക്രെയിനുകളാണ് ഉപയോഗിച്ചത്. തേക്കുകൾക്കിടയിൽ ബസ് കുടുങ്ങിക്കിടന്നതിനാൽ രക്ഷാപ്രവർത്തനത്തിന് തടസമായ മരങ്ങൾ മുറിച്ചുമാറ്റേണ്ടിവന്നു. തുടർന്ന് ക്രെയിനുകളിൽ വടംകെട്ടി അതീവ ജാഗ്രതയോടെ ബസ് മുകളിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിനിടെ ചുരം പാതയിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. ബസിന്റെ സാങ്കേതിക തകരാറുകളെക്കുറിച്ചും അപകടകാരണത്തെക്കുറിച്ചും അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.