അനീഫയെ പ്രതിക്ഷിച്ചിരിക്കുന്ന അഴകപ്പൻ.
കൊട്ടിയൂർ: കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച കൊട്ടം ചുരം സ്വദേശി വയലിൽപീടികയിൽ ഹനീഫയുടെ ഓർമകളിൽ മനുഷ്യർക്കൊപ്പം തൊണ്ടിയിൽ ടൗണിനെ നൊമ്പരത്തിലാഴ്ത്തി മിണ്ടാപ്രാണിയും. ഹനീഫ ഇനി തിരികെ വരില്ലെന്ന സത്യം അറിയാതെ ഇന്നും തന്റെ പ്രിയ കൂട്ടുകാരനെ കാത്ത് അലയുകയാണ് അഴകപ്പൻ എന്ന തെരുവുനായ.
തൊണ്ടിയിൽ ടൗണിലെ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു ഹനീഫ. പുലർച്ചെ മുതൽ രാത്രി വരെ ടൗണിലെ സജീവ സാന്നിധ്യം. കുരിശുപള്ളിയിലെ ലൈറ്റുകൾ സമയത്ത് ഓണാക്കുകയും ഓഫാക്കുകയും ചെയ്യുക, പരിസരത്തെ ചെടികൾക്ക് വെള്ളമൊഴിക്കുക, പക്ഷികൾക്ക് ഭക്ഷണം നൽകുക, വഴിയിലൂടെ കടന്നുപോകുന്നവരോട് ചിരിച്ചുകൊണ്ട് കുശലം പറയുക, ചെറിയ തമാശകൾ പറഞ്ഞ് എല്ലാവരെയും സന്തോഷിപ്പിക്കുക ഇതെല്ലാം ഹനീഫയുടെ ദിനചര്യയായിരുന്നു.
ഒരു നിമിഷം പോലും വെറുതെയിരിക്കാതെ മറ്റുള്ളവരുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം. ആ യാത്രകളിലെല്ലാം നിഴൽപോലെ ഒപ്പമുണ്ടായിരുന്നത് അഴകപ്പൻ എന്ന തെരുവുനായയായിരുന്നു. ടൗണിൽ ഹനീഫയെ കാണുന്നിടത്തെല്ലാം അഴകപ്പനെയും കാണാം. ഇരുവരുടെയും ആത്മബന്ധം നാട്ടുകാർക്ക് സുപരിചിതമായിരുന്നു.
ഹനീഫ വിടപറഞ്ഞിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും അഴകപ്പൻ ഇന്നും ഹനീഫ പതിവായി എത്തിയിരുന്ന സ്ഥലങ്ങളിലെല്ലാം എത്തുന്നു. കുരിശുപള്ളിയുടെ പരിസരത്തും ടൗണിലെ വഴിയോരങ്ങളിലും ഏറെ നേരം കാത്തുനിൽക്കുന്നു. ഓരോരുത്തരുടെയും മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കുന്നു. എവിടെയെങ്കിലും തന്റെ പ്രിയ യജമാനൻ ഉണ്ടാകുമെന്ന പ്രതീക്ഷയാകാം ആ കാത്തിരിപ്പിന് പിന്നിൽ.
മനുഷ്യരുടെ ഓർമകൾ കാലത്തിനൊപ്പം മങ്ങിപ്പോകാമെങ്കിലും, ഒരു മിണ്ടാപ്രാണിയുടെ സ്നേഹ ത്തിനും കാത്തിരിപ്പിനും അതിരുകളില്ലെന്ന് അഴകപ്പൻ മനുഷ്യരെ ഓർമിപ്പിക്കുന്നു. സംസാരിക്കാൻ കഴിയാത്ത ആ ജീവിയുടെ നിശബ്ദമായ കാത്തിരിപ്പ്, തൊണ്ടിയിൽ ടൗണിലെ ഓരോത്തരേയും നൊമ്പരപ്പെടുത്തുന്നതാണ്.