ജനകീയാരോഗ്യകേന്ദ്രത്തിൽ കാടുപിടിച്ചുകിടക്കുന്ന ഭാഗം.
തൃത്താല: ചാലിശേരി പെരുമണ്ണൂർ എസ്റ്റേറ്റ്പടിയിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ജനകീയാരോഗ്യകേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്സിന് പാന്പുകടിയേറ്റ സംഭവത്തിൽ വൻ പ്രതിഷേധം. അധികൃതരുടെ കുറ്റകരമായ അനാസ്ഥയാണ് സംഭവത്തിനു കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
ആശുപത്രി വളപ്പിൽ മുറിച്ചുമാറ്റിയ മരങ്ങൾ ആഴ്ചകളായി നീക്കംചെയ്യാതെ കൂട്ടിയിട്ടിരിക്കുന്നതാണ് ഇഴജന്തുക്കൾ തന്പടിക്കാൻ കാരണമായതെന്നും ഇതാണ് അപകടത്തിനു വഴിവെച്ചതെന്നുമാണ് പ്രദേശവാസികളുടെ ആരോപണം. ചാലിശേരി പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും നൂറുകണക്കിന് രോഗികൾ ദിവസേന ആശ്രയിക്കുന്ന ആശുപത്രിപരിസരം അശ്രദ്ധയോടെ പരിപാലിച്ചതാണ് ഈ അപകടത്തിനു കാരണമായതെന്ന് പ്രദേശവാസികൾ പറഞ്ഞു.
ആശുപത്രി ജീവനക്കാർക്കുപോലും ഇത്തരത്തിൽ പാന്പുകടിയേൽക്കുന്ന സാഹചര്യമുണ്ടായത് അധികൃതരുടെ ഗുരുതരമായ വീഴ്ചയാണെന്നും അവർ ചൂണ്ടിക്കാട്ടി.
രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി പരിസരം അടിയന്തരമായി വൃത്തിയാക്കുകയും പാന്പ് ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെ സാന്നിധ്യം ഒഴിവാക്കാൻ ആവശ്യമായ പരിശോധനകളും പ്രതിരോധ നടപടികളും സ്വീകരിക്കണമെന്നും പഞ്ചായത്ത് അധികൃതരും ആരോഗ്യകേന്ദ്ര ഭരണസമിതിയും അടിയന്തരമായി ഇടപെടണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.