യാത്രയ്ക്കിടയിൽ അസ്വാസ്ഥ്യമുണ്ടായ കുഞ്ഞുമായി ദേവമാതാ ആശുപത്രിയിൽ എത്തിയ കെഎസ്ആർടിസി ബസ്.
കൂത്താട്ടുകുളം: യാത്രയ്ക്കിടയിൽ അസ്വാസ്ഥ്യം അനുഭവപ്പെട്ട കുഞ്ഞിനെ ബസിൽ ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസി ജീവനക്കാർ മാതൃകയായി. കോട്ടയത്തുനിന്ന് കോതമംഗലത്തേക്ക് പോയ ബസിലാണ് ഒന്നരവയസുള്ള കുഞ്ഞിന് അസ്വാസ്ഥ്യമുണ്ടായത്. ഇന്നലെ വൈകുന്നേരം 6.30നായിരുന്നു സംഭവം.
മൂവാറ്റുപുഴ സ്വദേശിയായ കുഞ്ഞിന് അടിയന്തര ചികിത്സ ആവശ്യമാണെന്ന് ബോധ്യപ്പെട്ട ജീവനക്കാർ യാത്രക്കാരുമായി ബസ് നേരെ ദേവമാതാ ആശുപത്രിയിലേക്ക് വിട്ടു. പീഡിയാട്രീഷ്യൻ ഡോ. പേൾ മേരി വർഗീസ്, കാഷ്വാലിറ്റി വിഭാഗത്തിലെ ഡോ. ജി. അരുൺ, ഡോ. അരുൺ കെ. കുമാർ എന്നിവരുടെ നേതൃത്വത്തിൽ കുഞ്ഞിന് ചികിത്സ നൽകി.
കോട്ടയത്തുനിന്ന് മുവാറ്റുപുഴയിലേക്ക് പോവുകയായിരുന്നു കുഞ്ഞും കുടുംബാംഗങ്ങളും. യഥാസമയം വേറിട്ട സേവനം നൽകിയ കോതമംഗലം ഡിപ്പോയിലെ ഡ്രൈവർ നീണ്ടപാറ കൈപ്പശേരിൽ അഭിലാഷ്, കണ്ടക്ടർ കുട്ടമ്പുഴ വൈപ്പേൽ വി.പി. തോമസ് എന്നിവരെ ആശുപത്രി അധികൃതർ അഭിനന്ദിച്ചു.
Tags : Local News Nattuvishesham Ernakulam