തൃശൂർ/പഴയന്നൂർ: ഇന്നലെ ചേലക്കരയിൽ മൂന്നുവയസുള്ള കുട്ടിക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചതോടെ തൃശൂരിലെ രോഗബാധിതരുടെ എണ്ണം പതിനൊന്നായി. ഈമാസം 13 നു വടക്കാഞ്ചേരിയിലെ രണ്ടു കുട്ടികൾക്കാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ രോഗബാധിതരുടെ എണ്ണം കുതിച്ചുയർന്നു. ഷിഗെല്ല ബാധിച്ച് ഒരാൾ മരണപ്പെട്ടതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
വയറിളക്കത്തെതുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ചേലക്കര സ്വദേശിയായ മൂന്നുവയസുകാരി. തുടർന്നുനടന്ന പരിശോധനയിലാണ് ഷിഗെല്ലയാണന്ന് സ്ഥിരീകരിച്ചത്. പഞ്ചായത്ത് അധികൃതർ ജാഗ്രതാ നിർദേശം നൽകി. പ്രതിരോധനടപടികളും സ്വീകരിച്ചുവരുന്നു.
ജില്ലയിൽ ആദ്യമായാണ് ഇത്രയുംപേർക്ക് ഷിഗെല്ല സ്ഥിരീകരിക്കുന്നത്. കൊടകരയിൽ 43 കാരനാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞദിവസം ചെറുതുരുത്തിയിൽ മൂന്നു വിദ്യാർഥികൾക്കുകൂടി രോഗം കണ്ടെത്തിയിരുന്നു. ഒരു വീട്ടിലെ പന്ത്രണ്ടും എട്ടും നാലും വയസുള്ള മൂന്നു പെണ്‍കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയെങ്കിലും ജില്ലയിൽ പലയിടത്തും രോഗം റിപ്പോർട്ട് ചെയ്യുന്നതു തിരിച്ചടിയാണ്.
ഇതോടൊപ്പം ഡെങ്കിപ്പനിയും വർധിക്കുന്നതോടെ ആരോഗ്യവകുപ്പിനെതിരേയും കോർപറേഷനെതിരേയും ജനങ്ങളുടെ പരാതിയും ഉയരുന്നുണ്ട്. പകർച്ചവ്യാധിപ്രതിരോധവും ബോധവത്കരണവും മഴക്കാലപൂർവ ശുചീകരണവും ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ഓപ്പറേഷൻ ക്ലീൻ കേരളയും ഫലപ്രദമായില്ലെന്നാണ് പരാതി.
2022 ലാണ് ജില്ലയിൽ ഷിഗെല്ല റിപ്പോർട്ട് ചെയ്തത്. 2022ലും 23ലും രണ്ടുപേർക്കു രോഗബാധയുണ്ടായി. 2024ൽ ആറുപേർക്ക് ഷിഗെല്ല ബാധിച്ചതാണ് ഇതിനുമുന്പുള്ള വലിയ രോഗവ്യാപനം.
Tags : ഷിഗെല്ല