തൃശൂർ: അമല, ജൂബിലി ആശുപത്രികളിൽ തുടരുന്ന യുഎൻഎ സമരം അധാർമികമാണെന്നു തൃശൂർ അതിരൂപത പാസ്റ്ററൽ കൗൺസിലിന്റെയും വൈദികസമിതിയുടെയും സംഘടനാ ഏകോപനസമിതിയുടെയും സംയുക്തയോഗം കുറ്റപ്പെടുത്തി.
നഴ്സുമാർക്കു നിലവിൽ ഏറ്റവും കൂടുതൽ ശമ്പളം നൽകിവരുന്ന അമല, ജൂബിലി ആശുപത്രികൾക്കെതിരേ മാത്രം സമരം നടത്തുന്ന യുഎൻഎ നേതാക്കളുടെ നടപടി ദുരുദ്ദേശ്യപരമാണ്. സമരത്തിന്റെ മറവിൽ അതിരൂപതയെയും അതിരൂപതാ നേതൃത്വത്തെയും വിശ്വാസിസമൂഹത്തെയും ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നടപടി യാതൊരു നിലയ്ക്കും അംഗീകരിക്കാനാവില്ല. സർക്കാർപ്രഖ്യാപനം വരുമ്പോൾ അതിനനുസൃതമായി ശമ്പളപരിഷ്കരണം നടപ്പിലാക്കാമെന്ന ആശുപത്രി മാനേജ്മെന്റുകളുടെ നിലപാടിനോടു നിഷേധാത്മകസമീപനം സ്വീകരിക്കുന്ന യുഎൻഎ നേതാക്കളുടെ നടപടി തികച്ചും അപലപനീയമാണ്. വേതനപരിഷ്കരണത്തിനുവേണ്ടി സർക്കാർ സംവിധാനങ്ങളോടാണ് സമരംചെയ്യേണ്ടതെങ്കിലും, മാനേജ്മെന്റുകൾക്കെതിരേ ഇത്തരത്തിൽ സമരവുമായി മുന്നോട്ടുപോകുന്നതു സംശയങ്ങൾക്കു ബലമേകുന്നു.
മിഷൻ ആശുപത്രികളായി നിലകൊള്ളുന്ന, പാവപ്പെട്ടവരും സാധാരണക്കാരും ആശ്രയിക്കുന്ന ജൂബിലി, അമല ആശുപത്രികളെ തകർത്ത് തൃശൂരിലേക്കു കടന്നുവരുന്ന കോർപറേറ്റ് ആശുപത്രികൾക്കു വഴിയൊരുക്കുന്നതിനാണ് സമരക്കാർ ശ്രമിച്ചുവരുന്നതെന്നു യോഗം കുറ്റപ്പെടുത്തി. ഏതു സാഹചര്യത്തിലും ജൂബിലി, അമല ആശുപത്രികളെ സംരക്ഷിക്കാൻ അതിരൂപതയിലെ വിശ്വാസിസമൂഹം ശക്തമായി നിലകൊള്ളുമെന്നും ആവശ്യമെങ്കിൽ പ്രതിരോധപോരാട്ടങ്ങൾക്കായി നിരത്തിലിറങ്ങുമെന്നും യോഗം ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു.
അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. അമല ആശുപത്രി ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ജൂബിലി മിഷൻ ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ എന്നിവർ നിലവിലുള്ള സ്ഥിതിഗതികൾ വിശദീകരിച്ചു. സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ചർച്ചകൾക്കു നേതൃത്വം നൽകി. വികാരി ജനറാൾ മോൺ. ജെയ്സൺ കൂനംപ്ലാക്കൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, ജോയിന്റ് സെക്രട്ടറി എൽസി വിൻസന്റ്, ഏകോപനസമിതി സെക്രട്ടറി ഷിന്റോ മാത്യു, ഷെവ. കെ.എം. ഫ്രാൻസീസ്, ഷെവ. ബിജു കുണ്ടുകുളം, പി.ഐ. ലാസർ എന്നിവർ പ്രസംഗിച്ചു.
Tags : Thrissur Nattuvishesham Distric News