കൊച്ചി മെട്രോ ആസ്ഥാനത്ത് ലോക്നാഥ് ബെഹ്റ ഇന്നലെ നടത്തിയ വിടവാങ്ങൽ പ്രസംഗം.
കൊച്ചി: സേവന കാലാവധി അവസാനിച്ചതോടെ അഞ്ചു വർഷക്കാലത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) എംഡി ലോക്നാഥ് ബെഹ്റ പടിയിറങ്ങി. ഇന്നലെ കൊച്ചി മെട്രോ ആസ്ഥാനത്ത് തന്റെ വിടവാങ്ങൽ പ്രസംഗത്തിന് ശേഷം സഹപ്രവർത്തകർക്ക് നന്ദി പറഞ്ഞാണ് അദ്ദേഹം യാത്രയായത്.
കൊച്ചി മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താനായത് അഭിമാന നേട്ടമായി അദ്ദേഹം ചൂണ്ടിക്കാട്ടി. പദവി ഏറ്റെടുക്കുമ്പോൾ പ്രതിദിന യാത്രക്കാർ 15,000 മാത്രമായിരുന്നു. മൈ മെട്രോ ആശയത്തിലൂടെ കൊച്ചി മെട്രോയെ ജനകീയമാക്കാനായി.
വാട്സാപ്പ് ടിക്കറ്റിംഗ്, ഒഎൻഡിസി സംയോജനം എന്നിവയിലൂടെ ടിക്കറ്റ് എടുക്കുന്നത് കൂടുതൽ ലളിതമാക്കി. വിദ്യാർഥികൾ, സ്ഥിരം യാത്രക്കാർ എന്നിവർക്ക് ഇളവുകൾ നടപ്പാക്കി. ഇന്ത്യയിലെ ഏറ്റവും മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ പുരസ്കാരം കൊച്ചി മെട്രോയ്ക്ക് ലഭിച്ചു.
രാജ്യത്തും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിയ കൊച്ചി വാട്ടർ മെട്രോ പദ്ധതി വിജയകരമായി നടപ്പാക്കി.
നാലു വർഷമായി മെട്രോ പ്രവർത്തനം ലാഭത്തിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 53 കോടി രൂപയുടെ പ്രവർത്തന ലാഭം നേടാൻ കെഎംആർഎലിനായി. ടിക്കറ്റ് ഇതര വരുമാനം വർധിപ്പിച്ച് ആകെ വരുമാനത്തിന്റെ 51 ശതമാനവും പരസ്യങ്ങൾ, ഓക്ഷൻ എന്നിവയിലൂടെ നേടിയെടുത്തു.
കൊച്ചി മെട്രോ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനൊപ്പം നെടുമ്പാശേരി എയർപോർട്ട് വഴി കടന്നുപോകുന്നതിനുള്ള മൂന്നാം ഘട്ടത്തിനായുള്ള ഡിപിആറും സർക്കാരിന് കൈമാറി. ഇൻഫോപാർക്ക് വരെയുള്ള രണ്ടാം ഘട്ടം ഒരു വർഷത്തിനകം പൂർത്തിയാകും. തിരുവനന്തപുരം മെട്രോ പദ്ധതിയുടെ ഡിപിആറും സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ആയാണ് കൊച്ചിയിൽ ആദ്യം സേവനം ആരംഭിച്ചത്. പിന്നീട് കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി നാലു വർഷം സേവനമനുഷ്ഠിച്ചു.
കൊച്ചി തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും കൊച്ചിയും കൊച്ചിക്കാരും എന്നും ഹൃദയത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Tags : NattuVishesham DistrictNews