തൊടുപുഴ: കഴിഞ്ഞ ദിവസം തൊടുപുഴയാറില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. വെങ്ങല്ലൂര്‍ പുത്തന്‍പുരയില്‍ പരേതനായ ഗോപാലകൃഷ്ണന് നായരുടെ ഭാര്യ സരളയുടെ (തങ്കമ്മ -78) മൃതദേഹമാണ് മൂവാറ്റുപുഴ ആരക്കുഴ ഭാഗത്ത് പുഴയില്‍നിന്നു കണ്ടെത്തിയത്. 18ന് രാത്രിയാണ് സരളയെ വീട്ടില്‍നിന്നു കാണാതാകുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി.
വെള്ളിയാഴ്ച പുലര്‍ച്ചെ വെങ്ങല്ലൂര്‍ ഭാഗത്ത് പുഴയില്‍ ഒരു സ്ത്രീ ഒഴുകിപ്പോകുന്നത് കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരുടെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ സ്കൂബാ ടീമിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നതിനിടെ ആരക്കുഴ മൂഴി പാലത്തിനു സമീപം മൃതദേഹം കണ്ടതായി നാട്ടുകാര്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സും സ്കൂബാ ടീമും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിക്കുകയായിരുന്നു.
അസി. സ്റ്റേഷന് ഓഫീസര്‍ മനോജ്കുമാര്‍, സീനിയര്‍ ഫയര്‍ ആൻഡ് റെസ്ക്യു ഓഫീസര്‍ ടി.പി. ഷാജി, ഫയര്‍ ആൻഡ് റസ്ക്യൂ ഓഫീസര്‍മാരായി ടി.കെ. വിവേക്, നിസാമുദീന്‍, അയൂബ്, ഹോംഗാര്‍ഡ് എം.പി. ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം കരയ്ക്കെത്തിച്ചത്.
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.
സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പില്‍. മൂവാറ്റുപുഴ വാളാനിക്കാട്ട് മുണ്ടയ്ക്കല്‍ ചൂളിപ്പുറത്ത് കുടും
ബാഗമാണ്. മക്കള്‍: ഗിരീഷ്, സന്തോഷ്. മരുമക്കള്‍: സുവര്‍ണ, ഡെയ്സി.
Tags : Body of housewife Nattuvishesham Distric News